കാട്ടുപന്നികളെ വെടിവെച്ച്കൊല്ലാനുള്ള അനുമതി നീട്ടി
text_fieldsകാളികാവ് (മലപ്പുറം): ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഒരു വർഷത്തേക്ക് കൂടി അനുമതി. മേയ് 28ന് തീരുന്ന കാലാവധിയാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. ഈ ഉത്തരവ് മൂന്നു മാസത്തിലൊരിക്കൽ സർക്കാർ തലത്തിൽ പുനഃപരിശോധനക്ക് വിധേയമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. ഇപ്രകാരം വെടിവെച്ചുകൊല്ലുന്നന്ന കാട്ടുപന്നികളെ സംബന്ധിച്ച വിശദവിവരം ഓരോ മാസാവസാനവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റവും അടുത്തുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫിസിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ കർഷകർ സ്വന്തം നിലയിൽ ചെലവ് വഹിച്ചാണ് സർക്കാർ ഉത്തരവ് പ്രകാരം പന്നികളെ കൊന്നിരുന്നത്. പിന്നീട് ഒരു പന്നിയെ വെടി വെക്കാൻ 1000 രൂപയും സംസ്കരിക്കാൻ 1500 രൂപയും പഞ്ചായത്തുകൾക്ക് ചെലവഴിക്കാൻ അനുമതി നൽകി. എന്നാൽ, ഇതനുസരിച്ച് പ്രവർത്തിക്കാൻ ചില പഞ്ചായത്തുകൾ വിമുഖത കാണിക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്.
പന്നികളെ വെടിവെക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകണം. എന്നാൽ, ഈ അപേക്ഷ യഥാസമയം പരിശോധിക്കപ്പെടുന്നില്ല. ഇതു കാരണം കഴിഞ്ഞ വർഷം പല പഞ്ചായത്തുകളിലും പന്നിവേട്ട നടന്നിട്ടില്ല. അത്തരം സ്ഥലങ്ങളിൽ പന്നിക്കൂട്ടങ്ങൾ ക്രമാതീതമായി വർധിക്കാനിടയായി.
കിഴക്കൻ മലയോര മേഖലയിൽ പന്നിയാക്രമണത്തിൽ മരണപ്പെട്ടവരും കിടപ്പിലായവരും ഒട്ടേറെയുണ്ട്. പന്നിശല്യം കാരണം കൃഷി പാടെ ഉപേക്ഷിച്ച കർഷകർക്ക് കണക്കില്ല. സർക്കാർ ഉത്തരവ് അനുസരിച്ച് വെടിവെക്കാനുള്ള അനുമതിയും സംസ്കരണ ചെലവും വേഗത്തിൽ ലഭ്യമാക്കണമെന്ന് കർഷകർ പറയുന്നു. പന്നികളെ വെടിവെക്കാൻ അനുമതി നൽകുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്.
വന്യമൃഗങ്ങൾ കാടിറങ്ങി മനുഷ്യജീവൻ കവർന്നിട്ടും പരമ്പരാഗത തോക്ക് ലൈസൻസുകൾ അധികൃതർ പുതുക്കിക്കൊടുക്കാത്തതിലും കർഷകർക്ക് പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

