പിറവത്ത് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് റദ്ദാക്കി
text_fieldsകൊച്ചി: പിറവം നഗരസഭ ചെയർപേഴ്സനായി കോൺഗ്രസ് അംഗം ജിൻസി രാജുവിന്റെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ പരാജയപ്പെട്ട സി.പി.ഐയിലെ അഡ്വ. ജൂലി സാബു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് തന്നെയാണെങ്കിലും എതിരാളിയെ സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ വരണാധികാരിക്ക് തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലി കോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ചാണ് ജിൻസി രാജുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അഡ്വ. ജൂലി സാബുവിനെ ചെയർപേഴ്സനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്ന ഹരജിയിലെ ആവശ്യവും കോടതി അനുവദിച്ചു.
ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ് രാജിെവച്ചതിനെത്തുടർന്നാണ് ജനുവരി 31ന് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ യോഗം ചേർന്നത്. ജലസേചന വകുപ്പ് എറണാകുളം എക്സിക്യൂട്ടിവ് എൻജിനീയർ ബി. അബ്ബാസായിരുന്നു വരണാധികാരി. തെരഞ്ഞെടുപ്പിൽ മുൻ അധ്യക്ഷയുടെ വോട്ട് അസാധുവായതോടെ ഇരുസ്ഥാനാർഥിക്കും 13 വീതം വോട്ടുകിട്ടി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് അഡ്വ. ജൂലി സാബുവായിരുന്നു. എന്നാൽ, ജിനിയെ ചെയർപേഴ്സനായി പ്രഖ്യാപിച്ച് വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.