'1000 രൂപയുടെ ടിക്കറ്റ് എടുത്താണ് ദർശനം നടത്തിയത്, ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് ദയവ് ചെയ്ത് പറയരുത്'; ഗുരുവായൂർ സന്ദർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തന്റെ ഗുരുവായൂർ സന്ദർശനം കാരണം നൂറുകണക്കിനുപേർക്ക് ദർശനത്തിന് അവസരം കിട്ടിയില്ലെന്ന ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുവായൂരിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവിടെ ഒരാൾക്കും തടസ്സം ഉണ്ടായിട്ടില്ല. താൻ ടിക്കറ്റ് എടുത്തിട്ടാണ് കേറിയത്. എനിക്കറിയാം ഇതൊക്കെ വിവാദമാകുമെന്ന്. ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് ദയവ് ചെയ്ത് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൂടെ നാലുപേർ മാത്രമായിരുന്നു ദർശനത്തിനായി ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഗുരുവായൂരിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. തെറ്റായ വാർത്തയാണ്. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂർ ദർശനത്തിന് പോകുന്നത്? കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഗുരുവായൂർ ദർശനത്തിന് മുഖ്യമന്ത്രിയുടെ കൂടെ നാലുപേർ മാത്രം ഉണ്ടായത്. അതിൽ ഒരാൾ അവിടത്തെ അഡ്മിനിസ്ട്രേറ്ററായിരുന്നു. എന്റെ കൂടെ ഒരു ഗൺമാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാധാരണ ഗുരുവായൂരിൽ ദർശനത്തിനായി പോകുമ്പോൾ അവിടെ ഉണ്ടായിരുന്നവരാണ് മറ്റുള്ളവർ. ഞായറാഴ്ച അവിടെ വി.ഐ.പി ദർശനമില്ല. 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് ഞാൻ ദർശനം നടത്തിയത്. അവിടെ ചെല്ലുമ്പോൾ ശീവേലി നടക്കുകയാണ്. അത് കഴിഞ്ഞ് തൊഴുതു. ഉപദൈവങ്ങളെ ദർശിക്കാൻ വേണ്ടി പോയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ സെക്യൂരിറ്റി ഗാർഡ് വന്ന് മറ്റുള്ളവരെ സ്റ്റോപ്പ് ചെയ്തു. ഞാൻ പറഞ്ഞു, 'സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല, ഞാൻ തൊഴുന്നത് വേറൊരാൾക്ക് തടസ്സമാവില്ല' എന്ന് പറഞ്ഞ് ഒരു സൈഡിൽ നിന്ന് തൊഴുകയും ആളുകൾ അതിന്റെ മുമ്പിലൂടെ തൊഴുത് നീങ്ങുകയുമായിരുന്നു" - മുഖ്യമന്ത്രി പറഞ്ഞു. അവിടെ ഉള്ള ആളുകൾ വന്ന് എന്നോട് പറഞ്ഞു, 'സർ, എപ്പോഴും ഇങ്ങനെ ആയിരിക്കണം. ഇതാണ് ഭംഗി. ഞങ്ങൾ പോലും അത്ഭുതപ്പെട്ടു. ഞങ്ങളുടെ തൊട്ടടുത്ത് വന്ന് ഒരു അകൽച്ച പോലും ഇല്ലാതെ വന്ന് തൊഴുതു' - സതീശൻ കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

