ആ ജീവൻ നഷ്ടമായില്ല; പൊലീസിന്റെ സമയോചിത ഇടപെടലിന് കൈയടി
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. എസ്.ഐ സജി മണിയേടത്തിന്റെ നേതൃത്വത്തിൽ പതിവ് രാത്രി പട്രോളിങ്ങിനിടെയാണ് പുലർച്ച മൂന്നുമണിയോടുകൂടി തൊണ്ടയാട് ഭാഗത്ത്നിന്ന് 112ലേക്ക് ഒരു കാൾ വരുന്നത്.
ഉടൻ പട്രോളിങ് സംഘം വിവരം നൽകിയ വീട്ടു വിലാസവും ലക്ഷ്യമാക്കി കുതിച്ചു. വീട്ടിലെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും തുറന്നില്ല. വീടിനു ചുറ്റും നടക്കവെയാണ് ഫാനിന്റെ കാറ്റിൽ ഒരു മുറിയിലെ കർട്ടൻ മാറിയത് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോൾ മുറിയിലെ ഫാനിൽ ഒരാൾ തൂങ്ങിക്കിടക്കുന്നതും കണ്ടു. ഒരു നിമിഷം പോലും പാഴാക്കാതെ പൊലീസ് സംഘം വീടിന്റെ വാതിലിൽ തുടരെ അടിക്കാൻ തുടങ്ങി.
പെട്ടെന്ന് വീട്ടിലെ പ്രായമായ സ്ത്രീ എഴുന്നേറ്റ് പേടിയോടെ വാതിൽ തുറന്നു. ഉടൻ തന്നെ പൊലീസ് സംഘം അകത്തുകയറി യുവാവിന്റെ കഴുത്തിലെ കെട്ട് അറുത്ത്മാറ്റി താഴെയിറക്കി.ഭാര്യയും മകളും പിണങ്ങിപ്പോയതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ആശ്വസിപ്പിച്ച ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി കൂടെ നിർത്തിയാണ് പൊലീസ് സംഘം മടങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സജീഷ്, ഹോം ഗാർഡ് ധനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

