രാഷ്ട്രീയ വിവാദങ്ങളെ മറികടന്ന് ഭരണവിരുദ്ധ വികാരം
text_fieldsനിലമ്പൂർ: കെ.സി. വേണുഗോപാലിന്റെ ക്ഷേമപെൻഷൻ പ്രസ്താവന മുതൽ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിച്ചത് സമ്മതിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവന വരെയുള്ള രാഷ്ട്രീയ വിവാദങ്ങളാൽ ബഹളമയമായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. എന്നാൽ, താൽക്കാലിക രാഷ്ട്രീയ വാക്പോരുകളെക്കാൾ സംസ്ഥാന ഭരണത്തിനെതിരായ അതിശക്തമായ വികാരം ജനമനസ്സിൽ ആഴത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് ജനവിധി.
ആര്യാടൻ ഷൗക്കത്തിന്റെ 11,077 വോട്ടിനൊപ്പം പി.വി. അൻവർ പിടിച്ച 19,760 വോട്ടുകൾകൂടി ചേർത്താൽ ഭരണവിരുദ്ധവികാരം ആഴമേറിയതാണെന്ന് വ്യക്തമാകും. വന്യജീവി സംഘർഷം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലുള്ള സർക്കാറിന്റെ നിസ്സംഗ നിലപാട് വോട്ടർമാരുടെ അമർഷം കൂട്ടി.
രാജിവെക്കുന്ന വേളയിൽ അൻവർ ഉന്നയിച്ച പൊലീസിലെ ആർ.എസ്.എസ് വത്കരണം പോലുള്ള വിഷയങ്ങൾ യു.ഡി.എഫ് ചർച്ചക്കെടുത്തില്ലെങ്കിലും വോട്ടർമാർ അത് ഗൗരവത്തിലെടുത്തിരുന്നു എന്ന് ഫലം വ്യക്തമാക്കുന്നു.
അൻവറിൽ ചുറ്റിക്കറങ്ങിയ ആദ്യദിനങ്ങൾ
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലേ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി നിലമ്പൂർ മാറി. വിജ്ഞാപനത്തിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ യു.ഡി.എഫ് ആദ്യ ദിവസങ്ങളിൽ അൻവർ പ്രശ്നം പരിഹരിക്കുന്നതിൽ കുടുങ്ങിക്കിടന്നു.
നേതാക്കളുടെ ഭിന്നസ്വരവും അൻവറിനെ ചൊല്ലിയുള്ള തർക്കങ്ങളും സ്ഥാനാർഥിയെ കണ്ടെത്താനാവാതെ നിന്ന സി.പി.എമ്മിന് വലിയ അവസരമായി. മുന്നണി പ്രവേശന വാതിൽ വാതിൽ അടക്കുകയും അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്രചാരണത്തിൽ ഊന്നാൻ യു.ഡി.എഫിന് സാധിച്ചത്.
വി.വി. പ്രകാശ് കഴിഞ്ഞ തവണ തോറ്റത് യു.ഡി.എഫുകാർ കാലുവാരിയിട്ടാണെന്ന എം.വി. ഗോവിന്ദന്റെ ആദ്യ ദിവസങ്ങളിലെ പ്രസ്താവന ചെറിയ ആശയക്കുഴപ്പം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ടാക്കി. തെരഞ്ഞെടുപ്പുവേളയിലുള്ള ക്ഷേമപെൻഷൻ വിതരണം ‘കൈക്കൂലി’ പോലെയാണെന്ന കെ.സി. വേണുഗോപാലിന്റെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസ്താവന ആദ്യവസാനം ഇടതുപക്ഷം പ്രചാരണായുധമാക്കി.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമർശം യു.ഡി.എഫും എടുത്തിട്ടു. മലപ്പുറം ജില്ല രൂപവത്കരണവും അതിനെതിരായ കോൺഗ്രസ് നിലപാടും പുറത്തിട്ടാണ് സി.പി.എം അതിനെ പ്രതിരോധിച്ചത്.
ഏശാതെ ‘ജമാഅത്ത് ബന്ധം’
വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം യു.ഡി.എഫ്-ജമാഅത്ത് ബന്ധം മുഖ്യ കാമ്പയിൻ വിഷയമാക്കി. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ച മുഖ്യമന്ത്രി എല്ലാ പ്രസംഗവും തുടങ്ങിയത് ജമാഅത്തെ ഇസ്ലാമിയെ ആക്രമിച്ചുകൊണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രചാരണം ഏറ്റുപിടിച്ച് സംസ്ഥാന സെക്രട്ടറി മുതൽ യുവനേതാക്കാൾ വരെ വർഗീയ വിഭജന സ്വഭാവമുള്ള ഗുരുതരമായ ആരോപണങ്ങൾ ജമാഅത്തെ ഇസ്ലാമിക്കെതിരെ അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പിന്റെ തലേന്നാൾ പാർട്ടി ഫേസ്ബുക്ക് പേജിൽ സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റർ ആഹ്വാനം ‘യു.ഡി.എഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ വോട്ട് ചെയ്യുക’ എന്നതായിരുന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തിനെ ബന്ധിപ്പിച്ച് ആരോപണം വരുമ്പോൾ പ്രതിരോധത്തിലാകാറുള്ള യു.ഡി.എഫ് നേതൃത്വം ഇത്തവണ പിന്തുണ സ്വീകരിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞു. വെൽഫെയർ പാർട്ടി-സി.പി.എം ബന്ധത്തിന്റെ തെളിവുകൾ അവതരിപ്പിച്ചും എൽ.ഡി.എഫിനുള്ള പി.ഡി.പി, ഹിന്ദുമഹാസഭ എന്നിവയുടെ പിന്തുണ ചൂണ്ടിക്കാട്ടിയും പ്രത്യാക്രമണം നടത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് തലേന്നാൾ ആർ.എസ്.എസുമായുള്ള കൂട്ടുചേരൽ സമ്മതിച്ചുള്ള സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വരുകയും ചെയ്തതയോടെ പ്രത്യാക്രമണത്തിന്റെ മൂർച്ച കൂടുകയും ചെയ്തു.
വികസനം ചർച്ചചെയ്യാതെ
കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ മാത്രമാണ് മുഖ്യമന്ത്രി ഉയർത്തിക്കാണിച്ചത്. നിലമ്പൂരിലെ വികസനം ചൂണ്ടിക്കാണിച്ചാൽ പി.വി. അൻവറിലേക്ക് വോട്ട് ചായുമോ എന്ന് ഇടതുകേന്ദ്രങ്ങൾ ഭയപ്പെട്ടു. ഭരണനേട്ടങ്ങൾ പറയാൻ ഇടതിനോ കോട്ടങ്ങൾ ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷത്തിനോ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
വഴിക്കടവിൽ പന്നിക്കെണിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റു മരിച്ചപ്പോഴും കടുവ കൊലപ്പെടുത്തിയ ഗഫൂറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോഴും മാത്രമാണ് വന്യജീവിപ്രശ്നം ചർച്ചയായത്. പി.വി. അൻവറും ഇടതു സ്ഥാനാർഥി എം. സ്വരാജും അന്തരിച്ച മുൻ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശിന്റെ വീട് സന്ദർശിച്ചതും യു.ഡി.എഫ് സ്ഥാനാർഥി സന്ദർശിക്കാത്തതും ചർച്ചയായി. ഇരു വിഭാഗത്തിലുമുള്ള ആശമാരും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.