വൈദ്യുതി പ്രതിസന്ധി: പരിഹാരത്തിന് തീവ്രശ്രമം, ഒഡിഷ ആണവ നിലയത്തിൽനിന്ന് 150 മെഗാവാട്ട് വൈദ്യുതി വാങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ഒഡിഷ ആണവനിലയത്തിൽനിന്ന് 150 മെഗാവാട്ട് വാങ്ങാൻ ധാരണ. ഇത് ചൊവ്വാഴ്ച മുതൽ ലഭിച്ചുതുടങ്ങും. എന്നാൽ, നിരക്ക് തീരുമാനിച്ചിട്ടില്ല. ആണവോർജ ഏജൻസിയുമായി കൂടിയാലോചിച്ചാകും നിരക്കിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുക.
ഇതിനുപുറമെ 90 മെഗാവാട്ട് അധികമായി തിങ്കളാഴ്ച വാങ്ങിയിരുന്നു. എൻ.ഡി.പി.സിയുടെ രത്നഗിരി നിലയത്തിൽനിന്ന് 300 മെഗാവാട്ട് വാങ്ങാൻ ചർച്ച നടത്തിയിരുന്നു. ഇതിന് യൂനിറ്റിന് 30 രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് ഉയർന്ന നിരക്കാണെന്നും കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ മറ്റു ഏജൻസികളിൽനിന്നും വൈദ്യുതി ലഭിക്കാൻ സാധ്യതയുണ്ടെന്നും ആസൂത്രണ ബോർഡിലെ ചില അംഗങ്ങൾ സർക്കാറിനെ അറിയിച്ചു. ആ സാഹചര്യത്തിൽ എൻ.ഡി.പി.സിയിൽനിന്ന് വൈദ്യുതി വാങ്ങാൻ ചർച്ച തുടരും.
എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ സർക്കാർ നിദേശിച്ചതിനാൽ കെ.എസ്.ഇ.ബി നടപടികളുമായി മുന്നോട്ട് പോകുകയാണ്. വാങ്ങലിന് അന്തിമ രൂപമായാൽ റെഗുലേറ്ററി കമീഷനെ അനുമതിക്കായി സമീപിക്കും. ഇതോടൊപ്പം മധ്യപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ മടക്കികൊടുക്കൽ കരാർപ്രകാരവും പവർഎക്സ്ചേഞ്ച് അടക്കം മറ്റു വിപണികളിൽനിന്നും വൈദ്യുതി എത്തിച്ച് നിന്ത്രണം ഒഴിവാക്കാനാണ് ശ്രമം. ഇതിനായി സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഡയറക്ടർമാർ ചർച്ചക്കായി പോയിട്ടുണ്ട്. പരമാവധി വൈദ്യുതി വിലകുറച്ച് വാങ്ങുകയാണ് ലക്ഷ്യം.
38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈദ്യുതി വിഷയം നീട്ടികൊണ്ടു പോകുന്നതിൽ സർക്കാറിന് താൽപര്യമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യന്ത്രിയും വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി എല്ലാ സാധ്യത സംബന്ധിച്ചും ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

