‘അനന്തുവിന്റെ മൃതദേഹത്തിന് അരികിൽ എത്തിയ വിരുന്നുകാരെല്ലാം എവിടെ? അധികാരം പങ്കിട്ടെടുക്കുന്ന തിരക്കിലാണ് അവരെല്ലാം’ -പി.വി. അൻവർ
text_fieldsനിലമ്പൂർ: കാട്ടാന അക്രമണത്തിൽ നിലമ്പൂരിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. വനവും വന്യജീവി അക്രമണങ്ങളും എല്ലാം രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ വിജയത്തിനുള്ള ഉപാധികൾ മാത്രമായിരുന്നുവെന്നും അതിനപ്പുറം ആത്മാർത്ഥത ഈ വിഷയത്തിൽ നിലമ്പൂരിലേക്ക് വിരുന്നു വന്നു മടങ്ങിയവർക്കുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അൻവർ അഭിപ്രായപ്പെട്ടു. ‘വിരുന്നു വന്നവർ നാളെ മടങ്ങും സ്വയം പ്രതിരോധത്തിനായി പോരാടുക എന്ന നമ്മുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം അന്വർത്ഥമായിരിക്കുകയാണ്. വഴിക്കടവിൽ അനന്തുവിന്റെ മൃതദേഹത്തിന് അരികിൽ എത്തിയ വിരുന്നുകാരെല്ലാം എവിടെ? നിഷ്കളങ്കരായ ഒരു ജനതയുടെ ദൗർബല്യങ്ങളെ മുതലെടുത്ത ശേഷം 2026 ലെ അധികാരസ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന തിരക്കിലാണ് അവരെല്ലാം’ -അൻവർ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കാട്ടാന അക്രമണത്തിൽ വീണ്ടും നിലമ്പൂരിൽ ഒരാൾ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. വാണിയമ്പുഴയിലെ ആദിവാസി യുവാവ് ബില്ലിയാണ് കൊല്ലപ്പെട്ടത്.
വനംവകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥയും തണുപ്പൻ സമീപനവും ചർച്ച ചെയ്യേണ്ടത് തന്നെയാണ്.പക്ഷേ അതിനെല്ലാം മുമ്പ് പറഞ്ഞു പോകേണ്ട മറ്റൊന്നുണ്ട്.
"വിരുന്നു വന്നവർ നാളെ മടങ്ങും സ്വയം പ്രതിരോധത്തിനായി പോരാടുക"
എന്ന നമ്മുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അന്വർത്ഥമായിരിക്കുകയാണ്.വഴിക്കടവിൽ അനന്തുവിൻ്റെ മൃതദേഹത്തിന് അരികിൽ എത്തിയ വിരുന്നുകാരെല്ലാം എവിടെ?
നിഷ്കളങ്കരായ ഒരു ജനതയുടെ ദൗർബല്യങ്ങളെ മുതലെടുത്ത ശേഷം 2026 ലെ അധികാരസ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന തിരക്കിലാണ് അവരെല്ലാം.
രാത്രിയിലും പോലീസ് സ്റ്റേഷനു മുന്നിൽ അരങ്ങേറിയ അന്തർ നാടകങ്ങൾ കേരളം മുഴുവൻ കണ്ടതാണ്.വനവും വന്യജീവി അക്രമണങ്ങളും എല്ലാം അവർക്ക് അവരുടെ വിജയത്തിനുള്ള ഉപാധികൾ മാത്രമായിരുന്നു.അതിനപ്പുറം ആത്മാർത്ഥത ഈ വിഷയത്തിൽ നിലമ്പൂരിലേക്ക് വിരുന്നു വന്നു മടങ്ങിയവർക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
എന്തായാലും എനിക്കങ്ങനെയല്ല. വനം വന്യജീവി വിഷയങ്ങളും വന്യജീവി ആക്രമണങ്ങളും മലയോര ജനതയെ ഒന്നാകെ ബാധിക്കുന്ന വിഷയമാണ്.വിരുന്നുകാർ മടങ്ങട്ടെ നമ്മൾ നാട്ടുകാർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്ന എന്റെ വാദം ശരിവെക്കുന്ന സംഭവമാണിത്.
ഇടവേളകളില്ലാതെ പോരാട്ടം തുടരും.
മരണപ്പെട്ട ബില്ലിക്ക് ആദരാഞ്ജലികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.