അൻവറിന്റെ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കുമോ?
text_fieldsകോഴിക്കോട്: മുൻ എം.എൽ.എ പി.വി. അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കുമോ? ആരും പ്രതീക്ഷിക്കാത്ത നേരത്ത്, ആരും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളുമായി ശ്രദ്ധപിടിച്ച് പിടിച്ചു പറ്റുന്ന നേതാവാണ് അൻവർ. നിലമ്പൂരിന്റെ മണ്ണിൽ സി.പി.എം സഹയാത്രികനായി, മുഖ്യമന്ത്രി പിണറായി വിജയന്റെ നിഴലായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന അൻവർ പുതിയ ഇടങ്ങൾ തേടുകയാണ്.
ഇടത് എം.എൽ.എയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ചതായിരുന്നു ആദ്യ നീക്കം. യു.ഡി.എഫിനോട് അടുക്കാനായിരുന്നു താൽപ്പര്യമെങ്കിലും ആദ്യ ശ്രമം നടന്നില്ല. പിന്നാലെ ഡി.എം.കെയിൽ ചേർന്നു. പിന്നെ മമതയെ കണ്ട് തൃണമൂലായി. ഒടുവിൽ യു.ഡി.എഫ് അസോസിയേറ്റ് അംഗമായി ബേപ്പൂരിൽ സ്വതന്ത്രനായി മത്സരിച്ചു. ഒടുവിൽ ടി.എം.സിയെയും ഉപേക്ഷിച്ച് പുതിയ കേരള പാർട്ടിയുണ്ടാക്കാനാണ് നീക്കം. ബേപ്പൂരിലെ ഫലം എന്തായാലും അൻവറിനെ യു.ഡി.എഫിലെ നേരിട്ടുള്ള ഘടക കക്ഷിയാക്കുന്നതടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്‍റെ പരിഗണനയിലാണ്. മെയ് മാസത്തിൽ അൻവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്.
കുറിപ്പ് പൂർണരൂപത്തിൽ:
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.
ബാക്കി കാര്യങ്ങൾ അല്പസമയത്തിനകം നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.
✍️പിവി അൻവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

