യുവനടി എന്റെ സുഹൃത്ത്; ആരോപണം എനിക്കെതിരാണെന്ന് കരുതുന്നില്ല -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: യുവനടി തന്റെ സുഹൃത്താണെന്നും അവർ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കളുമായി ഞാൻ ടെലിഫോണിൽ സംസാരിച്ചും. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വാർത്തസമ്മേളനത്തിനൊടുവിൽ നാടകീയമായി രാഹുൽ രാജി പ്രഖ്യാപിക്കുകയായിരുന്നു.
തനിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. അത്തരമൊരു പരാതി വന്നാൽ നിയമപരമായി നേരിടും. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുമെന്നാണ് കരുതുന്നത്. ഹണി ഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങളെ കുറിച്ചാണ് മാധ്യമങ്ങൾ സംസാരിക്കേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ മോശമായി സംസാരിച്ചുവെന്ന ആരോപണമാണ് എഴുത്തുകാരി ഹണി ഭാസ്കരൻ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.