കാലവർഷം ജൂൺ ഒന്നിന്
text_fieldsതിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ 31ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അറബിക്കടലിൽ രണ്ട് ന്യൂനമർദങ്ങളുടെ സാന്നിധ്യമാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ വേഗത്തിലാകാൻ കാരണം. ഇതിെൻറ സൂചനയായി, മാലദ്വീപ്, അന്തമാൻ ഭാഗങ്ങളിൽ കാലവർഷം ആരംഭിച്ചു.
അതേസമയം, മധ്യപടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദമായി ഒമാൻ-യമൻ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ന്യൂനമർദങ്ങൾ രൂപപ്പെടാനും ശക്തിയാർജിക്കാനും സാധ്യതയുള്ളതിനാൽ കേരളതീരത്തും അതിനോട് ചേർന്ന അറബിക്കടലിലും മത്സ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ േമയ് 29 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 30നും 31ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ ഒന്നിന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മടങ്ങിയെത്തുകയോ അടുത്ത സുരക്ഷിതതീരത്തെത്തുകയോ ചെയ്യണം. തയാറെടുപ്പിന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.