പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ വിട്ടു
text_fieldsതൃപ്പൂണിത്തുറ: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസിനെ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽവിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വേടന്‍റെ മാലയിലുള്ള പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കേണ്ടത് ഉണ്ടെന്ന് വനം വകുപ്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വേടനെ നാളെ വിയ്യൂരിലുള്ള ജ്വല്ലറിയിൽ തെളിവെടുപ്പിന് എത്തിക്കും.
റാപ്പർ വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി.
മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ സ്വാസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും 11 മൊബൈൽ ഫോണും പിടിച്ചെടുത്തത്. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്നാണ് വേടൻ അറിയിച്ചത്. വേടനും സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു.
വേടനെ കൂടാതെ ട്രൂപ് അംഗങ്ങളായ പത്തനംതിട്ട ആറന്മുള ചെമ്പകമംഗലത്തുവില്ല വിനായക് മോഹൻ (30), തിരുവനന്തപുരം പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വൈഷ്ണവ് ജി. പിള്ള (24), മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി കരന്തോടി വീട്ടിൽ കെ. ജാഫർ (29), പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വിഘ്നേഷ് ജി. പിള്ള (27), തൃശൂർ പറളിക്കാട് ഇല്ലിക്കോട്ടിൽ വീട്ടിൽ കശ്യപ് ഭാസ്കർ (26), വടക്കൻ പറവൂർ മന്നം കയ്യാലപ്പറമ്പിൽ വീട്ടിൽ കെ.ഡബ്ല്യു. വിഷ്ണു (26), കോട്ടയം മീനടം വട്ടുക്കുന്ന് വെങ്ങാശ്ശേരിൽ വീട്ടിൽ വിമൽ സി. ജോയി (23), തൃശൂർ മാള മണിയങ്കാവ് സൗത്ത് പുത്തൻചിറ വട്ടപ്പറമ്പിൽ വീട്ടിൽ വി.എസ്. ഹേമന്ത് (22) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.