അനുമതിയില്ലാതെ റെഡ്ക്രോസ് സൊസൈറ്റി നയപരമായ തീരുമാനമെടുക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഭാരവാഹികൾ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനെതിരെ കാഞ്ഞങ്ങാട് സ്വദേശി എച്ച്. സുബ്രഹ്മണ്യഭട്ട് നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഹരജി ഫയലിൽ സ്വീകരിക്കുന്നതിനുമുമ്പ് പുതിയ ഭാരവാഹികളടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഹരജി സെപ്റ്റംബർ 21ന് വീണ്ടും പരിഗണിക്കും.
ഹരജിക്കാരൻ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കാസർകോട് ബ്രാഞ്ചിൽ അംഗമാണ്. സംസ്ഥാനതല മാനേജിങ് കമ്മിറ്റിയിലേക്ക് ഹരജിക്കാരനെയാണ് പ്രതിനിധിയായി ബ്രാഞ്ചിൽനിന്ന് നിയോഗിച്ചിരുന്നത്.
എന്നാൽ, സെപ്റ്റംബർ ഏഴിന് നടന്ന സംസ്ഥാന മാനേജിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും യോഗത്തിൽ സംസ്ഥാന ഭാരവാഹികളായി കെ. രാധാകൃഷ്ണൻ, ജോബി തോമസ്, ജി. മോഹൻ കുമാർ എന്നിവരെ തെരഞ്ഞെടുത്തെന്നും ഹരജിയിൽ പറയുന്നു. ഈ യോഗം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഇവരെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.