ഫയലുകൾ നശിപ്പിച്ചെന്ന് വിവരാവകാശ കമീഷൻ ഓഫിസ്; നിയമനടപടിക്കൊരുങ്ങി അപേക്ഷകൻ
text_fieldsപാലക്കാട്: വിധി പറയാൻ ബാക്കിവെച്ച ഫയലുകളുടെ തുടർനടപടി ചോദിച്ച അപേക്ഷകനോട് ഫയൽ നശിപ്പിച്ചെന്ന് വിവരാവകാശ കമീഷൻ ഓഫിസിൽനിന്ന് മറുപടി. ദേശീയ വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ ടി.പി. മുജീബ് റഹ്മാൻ പത്തിരിയാലിന്റെ അപേക്ഷകളിൽ തീർപ്പുകൽപിക്കാൻ ബാക്കിവെച്ച ഫയലുകളാണ് നശിപ്പിച്ചതായി കമീഷൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചത്.
അന്തിമ തീർപ്പ് നടപടികൾ സംബന്ധിച്ച് അറിയിക്കാതെ വിവരാവകാശ കമീഷൻ ഓഫിസ് ഫയൽ ബോധപൂർവം നശിപ്പിച്ചെന്നാരോപിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് മുജീബ്റഹ്മാൻ.
2014, 2020, 2013 വർഷങ്ങളിൽ അപ്പീലിൽ തീർപ്പ് കാത്തിരിക്കുന്ന തന്റെ ഫയലിലെ അന്തിമ നടപടി ചോദിച്ച് 2023 ഡിസംബർ നാലിനാണ് വിവരാവകാശ കമീഷൻ ഓഫിസിൽ അപേക്ഷ നൽകിയത്. 2014ൽ വിവരാവകാശ കമീഷണറായ സോമനാഥൻ പിള്ളയിൽനിന്ന് ഉത്തരവ് ലഭിച്ച് ഇൻഫർമേഷൻ ഓഫിസറോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരുന്നു. പകർപ്പ് ലഭ്യമാക്കുന്നത് ഉൾപ്പെടെയായിരുന്നു ഒരു ചോദ്യം.
2020 ഒക്ടോബർ 20ന് ഇതേ വിവരാവകാശ കമീഷണറുടെ ഉത്തരവിൽ ഒന്നാം അപ്പീൽ അധികാരിയോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. 2013 ജൂൺ 25 വിവരാവകാശ കമീഷണറായ ശശികുമാർ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ കുറ്റക്കാരനെന്ന് കണ്ട് നോട്ടീസയക്കാനും ഉത്തരവിട്ടിരുന്നു. ഇവയുടെ പകർപ്പും മറുപടിയും ഉൾപ്പെടെ അറിയിക്കാനായിരുന്നു ചോദ്യം.
എന്നാൽ, ഈ മൂന്ന് വിവരാവകാശ അപേക്ഷകളിലെ തുടർനടപടികൾ പരാതിക്കാരന് ലഭ്യമായില്ല. 11 വർഷമായി തീർപ്പ് കൽപിക്കാത്തതടക്കമുള്ള അപേക്ഷകളുടെ നടപടി ചോദിച്ചപ്പോഴാണ് വിവരം വ്യക്തമായി തരാത്തതിനെത്തുടർന്ന് അപ്പീൽ അപേക്ഷ നൽകിയത്. പരാതി കേട്ട വിവരാവകാശ കമീഷൻ ഇതേ കമീഷൻ ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് വിവരം ആവശ്യപ്പെട്ടപ്പോഴാണ് ‘ഫയൽ നശിപ്പിച്ചതായ മറുപടി’ അപേക്ഷകന് ലഭിച്ചത്.
2014 ജൂൺ നാലിലെ കമീഷന്റെ ഫയലുകളിലെ നടപടിക്രമം അടിസ്ഥാനമാക്കിയാണ് നശിപ്പിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ, തർക്കത്തിലുള്ളതോ തീർപ്പാകാൻ ബാക്കിയുള്ളതോ, അപേക്ഷകളുടെ അടിസ്ഥാന രേഖകളോ നശിപ്പിക്കാൻ പാടില്ലെന്ന് അന്നത്തെ ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയാണ് കൂട്ട നശിപ്പിക്കൽ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് മറുപടിയെന്ന് മുജീബ് റഹ്മാൻ പത്തിരിയാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

