‘യുക്തിവാദം’ പരാമർശം വിവാദത്തിൽ; യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷാക്കിറിനെതിരെ നടപടി
text_fieldsസി.കെ. ഷാക്കിർ
കോഴിക്കോട്: മലപ്പുറം കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയതിനു കാരണം യുക്തിവാദം തലക്കു പിടിച്ചതാണെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിറിനെതിരെ പാര്‍ട്ടി നടപടി. മുസ്ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും ഷാക്കിറിനെ നീക്കാൻ തീരുമാനിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ച് ശിപാര്‍ശ നൽകിയിരുന്നു.
സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ഷാക്കിറിന്റെ വാദം. മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തെറ്റായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. പിന്നീട് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കുറിപ്പ് പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
‘ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ആ മനുഷ്യന് ഫേസ്ബുക്കില്‍ കുറിപ്പ് ഇടുന്നുണ്ട്. മനുഷ്യനെ കുറിച്ചും ഈ ലോകത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിന് വേറിട്ട അഭിപ്രായമായിരുന്നു. സാമാന്യ ബുദ്ധിയുള്ളവര്‍ക്കും വിശ്വാസികള്‍ക്കും ഉൾക്കൊള്ളാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍, നിലവിലെ നിയമപ്രകാരം ഇക്കാര്യത്തില്‍ എം.വി.ഡി കുറ്റക്കാരല്ല. മോഡിഫിക്കേഷന് നിയമം എടുത്തുകളയാണോന്ന് എം.വി.ഡി തീരുമാനിക്കട്ടെ’ -ഷാക്കിര്‍ കുറിച്ചു.
ആത്മഹത്യ ചെയ്ത വ്യക്തിയുടെ വാഹനത്തിന് പത്തുമാസം മുമ്പാണ് ആദ്യം എം.വി.ഡി ഫിറ്റ്നസ് നിഷേധിക്കുന്നത്. അതിന് ശേഷം ഏഴ് മാസവും കമ്യൂണിസ്റ്റ് പിണറായി തന്നെയാണ് കേരളം ഭരിച്ചത്. എം.വി.ഡിയെ കുറിച്ച് അയാള്‍ ആരോപിക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും വിശ്വാസത്തെ പരിഹസിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ഷാക്കിര്‍ കൂട്ടിച്ചേർത്തു.
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത്, മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട്, മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ കോട്ടക്കൽ പറമ്പിൽ ഷൗക്കത്താണ് (35) ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

