ഷേർളി ജോണിന്‍റെ നാമനിർദേശ പത്രിക തള്ളി
text_fieldsതിരുവനന്തപുരം: സി.എസ്.ഐ സഭ മുൻ ബിഷപ് ധർമരാജ് റസാലത്തിന്‍റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദേശ പത്രിക തള്ളി. മതിയായ രേഖകളില്ലാത്തതിന്‍റെ പേരിലാണ് സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി ഷെർളി പത്രിക നൽകിയത് വലിയ ചർച്ചയായിരുന്നു.
സഭ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാർഥിത്വമെന്നും അതിന് പിന്നിൽ ബി.ജെ.പിയാണെന്നും എൽ.ഡി.എഫും യു.ഡി.എഫും ആരോപിച്ചിരുന്നു. ഇ.ഡി അന്വേഷണം നേരിടുന്നയാളാണ് മുൻ ബിഷപ് ധര്‍മരാജ് റസാലം. സി.എസ്.ഐ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പി സ്ഥാനാർഥിക്ക് ജയം എളുപ്പമാക്കാനാണ് ഷേര്‍ലി ജോണിനെ മത്സരിപ്പിക്കുന്നതെന്നാണ് സ്ഥാനാർഥിത്വത്തെ വിമര്‍ശിച്ചുയര്‍ന്ന വാദം. പത്രിക തള്ളിയതോടെ സഭ വോട്ടുകൾ പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസമായി.
തിരുവനന്തപുരം മണ്ഡലത്തിൽ ഒമ്പത് പേരുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. ആകെ 22 പേരായിരുന്നു പത്രിക നൽകിയത്. ഇതോടെ 13 സ്ഥാനാർഥികളായി. ശശി തരൂരിന്‍റെ അപരൻ എസ്. ശശിയുടെ പത്രിക സ്വീകരിച്ചു. ആറ്റിങ്ങലിൽ അഞ്ച് പത്രികകൾ തള്ളി. അടൂർ പ്രകാശിന്‍റെ അപരന്മാരായ പി.എൽ. പ്രകാശ്, എസ്. പ്രകാശ് എന്നിവരുടെ പത്രികകൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.