പരിശോധനക്ക് എത്തിച്ച തോക്കിൽനിന്ന് വെടിപൊട്ടി ; താലൂക്ക് ഓഫിസ് ജീവനക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
text_fieldsകോട്ടയം: താലൂക്ക് ഓഫിസിൽ പരിശോധനക്ക് എത്തിച്ച തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. കോട്ടയം മിനി സിവിൽസ്റ്റേഷനിൽ തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിെൻറ ഓഫിസിന് മുന്നിലെ വരാന്തയിൽ ഉച്ചക്ക് 12.45 ഓടെയാണ് സംഭവം.
വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബൻ തോമസിെൻറ കൈയിലിരുന്ന പിസ്റ്റളിൽനിന്നാണ് വെടിപൊട്ടിയത്. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് തഹസിൽദാരുടെ പരിശോധനക്കായാണ് തോക്കുമായി താലൂക്ക് ഒാഫിസിൽ വന്നത്. ബോബൻ തോമസ് വരുന്ന സമയത്ത് തഹസിൽദാറുടെ ഒാഫിസിൽ യോഗം നടക്കുകയായിരുന്നു. അതിനാൽ വരാന്തയിൽ കാത്തിരുന്നു. യോഗം കഴിഞ്ഞതോടെ തഹസിൽദാറുടെ നിർദേശപ്രകാരം സെക്ഷൻ ക്ലർക്ക് സി.എ. അനീഷ് കുമാർ ഇയാളെ അകത്തേക്ക് വിളിച്ചു.
ക്യാബിനിലേക്ക് വരുന്നതിനിടെയാണ് തോക്കിെൻറ മാഗസിൻ നീക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ക്ലർക്ക് ചൂണ്ടിക്കാട്ടിയതോടെ ബോബൻ തോമസ് മാഗസിൻ നീക്കാൻ ശ്രമിച്ചു. ഇതിനിടെ വെടിപൊട്ടുകയായിരുന്നു. എതിർദിശയിലുള്ള തൂണിൽ തട്ടി ഉണ്ട പുറത്തേക്ക് തെറിച്ചുപോയതിനാലാണ് അനീഷ്കുമാർ രക്ഷപ്പെട്ടത്. സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതിന് ലൈസൻസ് ഉടൻ റദ്ദാക്കിയേക്കും. ബോബൻ തോമസ് തോക്ക് ഉപയോഗിക്കാൻ യോഗ്യനല്ലെന്ന് റിപ്പോർട്ട് നൽകുമെന്നും തഹസിൽദാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.