ഇടമലക്കുടിയിലെ വിദ്യാർഥികൾ ചോദിക്കുന്നു; എങ്ങനെ സ്കൂളിലെത്തും?
text_fieldsമുളക്തറ കുടിയിൽ എത്തി കുട്ടികൾക്ക് സ്കൂൾ പ്രവേശന നോട്ടീസ് നൽകുന്ന അധ്യാപകൻ
തൊടുപുഴ: നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുകയാണ് സ്കൂളുകൾ. കുട്ടികളെ സ്കൂളിലയക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രക്ഷിതാക്കളും. എന്നാൽ, സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ട്രൈബൽ സ്കൂളും ഇവിടെ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഇതിൽനിന്നെല്ലാം ഭിന്നരാണ്. കാട്ടാനകളടക്കം വന്യ മൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് എങ്ങനെ സ്കൂളിലെത്തും എന്നതാണ് ഇവരുടെ മുന്നിലെ വെല്ലുവിളി.
പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തുള്ള മറ്റ് സെറ്റിൽമെന്റുകളിൽനിന്ന് കുട്ടികൾ നടന്നാണ് സ്കൂളിലെത്തുന്നത്. വനമേഖലയിൽ മഴ ശക്തമായതോടെ മലയിൽനിന്നും മറ്റും വെള്ളം എത്തി പുഴകളും തോടുകളുമടക്കം നിറഞ്ഞൊഴുകുകയാണ്.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞതോടെ മീൻ കൊത്തി, നെന്മണൽ, മുളകുതറ, കീഴ്പത്തം, നൂറടി, പരപ്പയാർ സെറ്റിൽമെന്റുകൾ ഒറ്റപ്പെട്ട നിലയിലാണ്. മണലിയാർ, പരപ്പയാർ പുഴ എന്നിവ കരകവിഞ്ഞൊഴുകുന്നതിനാൽ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താനും കഴിയാത്ത സ്ഥിതി.
ഒന്നാം ക്ലാസിലേക്ക് 15 കുട്ടികൾ
ഈ വർഷം ഇതുവരെ ഒന്നാംക്ലാസിൽ 15 കുട്ടികൾ മാത്രമാണ് സ്കൂളിൽ പുതുതായി ചേർന്നത്. ഏപ്രിൽ ആദ്യം മുതൽ പ്രവേശന നടപടികൾ ആരംഭിച്ചിരുന്നു. കുട്ടികളുടെ വരവ് കുറഞ്ഞതോടെ പ്രധാനാധ്യാപകൻ സതീഷ് വർക്കിയുടെ നേതൃത്വത്തിൽ കുടികളിൽ നേരിട്ടെത്തി സ്കൂൾ പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു. കാട്ടാനകൾ, കാട്ടുപോത്ത്, കടുവ, പുലി എന്നിവയുടെ സാന്നിധ്യം പതിവായതിനാൽ കുട്ടികളെ സ്കൂളിൽ വിടാൻ പലരും മടികാണിക്കുന്നു.
രണ്ടുവർഷം മുമ്പുവരെ നൂറിലധികം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ 75 കുട്ടികൾ ഉണ്ടായിരുന്നു. ഇതിൽ വിദൂര കുടികളിൽനിന്നുള്ള കുട്ടികൾ ഹോസ്റ്റൽ കെട്ടിടം കാട്ടാന തകർത്തതോടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. 53 കുട്ടികൾ മാത്രമാണ് പിന്നീട് ക്ലാസുകളിലേക്കെത്തിയിരുന്നത്. സ്ഥിര അധ്യാപകരില്ലാത്തതും സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പ്രധാനാധ്യാപകനടക്കം അഞ്ച് അധ്യാപക തസ്തികകളാണുള്ളത്. നിലവിൽ പ്രധാനാധ്യാപകൻ മാത്രമാണ് ജോലി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.