നിട്ടറയിൽ കാഴ്ചവസന്തമൊരുക്കി സൂര്യകാന്തിയും ചെണ്ടുമല്ലിയും
text_fieldsതിരുനെല്ലി നിട്ടറയിലെ പൂപ്പാടം
തിരുനെല്ലി: നിട്ടറയിലെ ഈ പൂക്കാഴ്ചകൾ ഏവരുടെയും കണ്ണും മനവും കുളിർപ്പിക്കും. ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിൽ കാളിന്ദി നദിയുടെ തീരത്തുള്ള നിട്ടറ ഗ്രാമത്തെ കൂടുതൽ സുന്ദരിയാക്കുകയാണ് പൂപ്പാടം. മണിക്കൂറുകൾ സഞ്ചരിച്ച് കർണാടകയിലെ പൂപ്പാടം കാണാൻ പോകുന്ന സഞ്ചാരികളുടെ ഇഷ്ടം മനസ്സിലാക്കി ഗുണ്ടൽപ്പേട്ട് മോഡലിൽ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങൾ ഒരുക്കിയിരിക്കുകയാണ് യുവകർഷകനായ പനവല്ലിയിലെ കുരുമ്പോലിൽ സജീഷ്.
പൂപ്പാടം കാണാൻ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. പുതിയ പാലവും സമീപ റോഡും വന്നതോടെ നെട്ടറ വിനോദസഞ്ചാരികളുടെ കേന്ദ്രമാണ്. റോഡും പാലവും സെൽഫി പോയിന്റുകളാക്കി റോഡരികിൽ കാളിന്ദിപ്പുഴയിൽ ഉല്ലസിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടരയേക്കറോളം സ്ഥലത്താണ് സജീഷ് പൂപ്പാടമൊരുക്കിയത്. നിട്ടറപാലത്തെിലേക്കുള്ള സമീപന റോഡിനെ ബന്ധിപ്പിക്കുന്ന കരിമം പാലം കഴിഞ്ഞാൽ ഇടതുവശത്തായി സജീഷിന്റെ പൂപ്പാടം കാണാം. മഴയിൽ കുത്തിയൊലിക്കുന്ന കാളിന്ദിയുടെ കരയിലാണ് പൂപ്പാടം. പൂപ്പാടം കാണാനെത്തുന്നവർ കാളിന്ദിയുടെ ഒഴുക്കു കുറഞ്ഞ ഭാഗത്ത് ഉല്ലസിക്കുന്നുമുണ്ട്. പാറക്കൂട്ടമുള്ളതിനാൽ പൂപ്പാടത്തിന്റെ ഭാഗത്തുള്ള പുഴക്കരയിൽ വലിയ വെള്ളവും ഒഴുക്കുമില്ല. പൂപ്പാടം കാണാനെത്തുന്നവർക്കുള്ള വഴിയൊരുക്കുക എന്ന പ്രവൃത്തി രണ്ടു ദിവസം മുമ്പാണ് പൂർത്തിയാക്കിയത്. ചളിനിറഞ്ഞ ഭാഗത്ത് കവുങ്ങിൻതടികളും മരക്കമ്പുകളും നിരത്തിയാണ് വഴിയൊരുക്കിയിട്ടുള്ളത്.
ഗംഗ, കാവേരി ഇനത്തിൽപ്പെട്ട സൂര്യകാന്തിക്കൊപ്പമാണ് ചെണ്ടുമല്ലിയും കൃഷി ചെയ്തിട്ടുള്ളത്. മഴ മാറിയാൽ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ യുവകർഷകൻ. തിരുനെല്ലിയുടെ ഗ്രാമീണ ഭംഗിയും മനോഹരമായ പൂപ്പാടവും കാണാൻ ജില്ലയ്ക്കു പുറത്തുനിന്നുള്ളവർപോലും ഇവിടെയെത്തുന്നുണ്ട്. വരും വർഷം വിപുലമായി പൂപ്പാടം ഒരുക്കണമെന്നാണാഗ്രഹിക്കുന്നത്. കൃഷിക്ക് സ്ഥലം ലീസിനെടുക്കുകയായിരുന്നു. കുറച്ചുഭാഗം ചോളമാണ് കൃഷിചെയ്യുന്നത്.
ബാക്കിയുള്ള രണ്ടരയേക്കറിൽ ഒന്നരയോക്കറോളം സ്ഥലത്ത് സൂര്യകാന്തിയും ഒരേക്കറോളം സ്ഥലം മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിയുമാണ് കൃഷി. നിട്ടറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ പൂപ്പാടത്തിലുമെത്തുന്നുണ്ടെങ്കിലും നിർത്താതെ പെയ്യുന്ന മഴയും ചളിനിറഞ്ഞ വയൽ വരമ്പിലൂടെയുള്ള നടത്തവും പൂപ്പാടം ആസ്വദിക്കുന്നതിനു സന്ദർശകർക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഴയൊന്നു മാറി വയൽ വരമ്പുകൾ ഉണങ്ങിയാൽ സജീഷിന്റെ പ്രതീക്ഷകളും പൂവണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

