ട്രാവൽ ഏജൻസികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsകാർത്തിക് പങ്കജാക്ഷൻ
കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ താണയിലെ സാന്റാ മോണിക്ക ട്രാവൽ ഏജൻസി അധികൃതരുടെ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സാൻഫ്രാൻസിസ്കോയിൽനിന്ന് ഡൽഹിയിലേക്ക് അഞ്ചു വിമാന ടിക്കറ്റുകൾ എടുത്ത് അഞ്ചര ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ട്രാവൽ ഏജൻസികൾ വഴി വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റുകളെടുത്ത് യാത്രക്കാർക്ക് ലഭ്യമാക്കുകയും ഏജൻസികൾക്ക് പണമയച്ചതായി വ്യാജരേഖകൾ നൽകി മുങ്ങുകയുമാണ് ഇയാളുടെ രീതി.
ഇതേരീതിയിൽ പയ്യന്നൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം, മലപ്പുറം, മധുരൈ എന്നിവിടങ്ങളിൽനിന്നായി സമാനമായരീതിയിൽ 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കോഴിക്കോട്ട് മാത്രം ആറുപേരെ പറ്റിച്ചിട്ടുണ്ട്.
കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ബി.ടെക് ബിരുദധാരിയായ കാർത്തിക് നവി മുംബൈ കേന്ദ്രീകരിച്ച് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.
കണ്ണൂരിൽ കേസ് വന്നതോടെ കേരളത്തിൽനിന്ന് രക്ഷപ്പെട്ട കാർത്തിക്, ചാലക്കുടിയിലെ ഭാര്യ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐമാരായ സി.എച്ച്. നസീബ്, സവ്യ സച്ചി, സ്ക്വാഡ് അംഗങ്ങളായ രാഗേഷ്, നാസർ, രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.