‘ഭരണ വിരുദ്ധ വികാരമില്ല, പൊതുവേ ഒരു യു.ഡി.എഫ് അനുകൂല തരംഗം എന്ന് വേണമെങ്കിൽ പറയാം’; ഈ തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് വി. വസീഫ്
text_fieldsവി. വസീഫ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയിൽ തുറന്ന പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. സംസ്ഥാനത്ത് അപ്രതീക്ഷിതമായ യു.ഡി.എഫ് തരംഗമാണ് ഉണ്ടായതെന്നും ഭരണവിരുദ്ധ വികാരത്തേക്കാൾ ഉപരിയായി മറ്റ് പല ഘടകങ്ങളും പരാജയത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പിന്നോട്ട് പോയത് അപ്രതീക്ഷിതമായിരുന്നു. ഇത് ഭരണത്തുടർച്ച ആഗ്രഹിച്ച ഇടത് ക്യാമ്പിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. എൽ.ഡി.എഫിന് വലിയ വിജയം ഉറപ്പിച്ചിരുന്ന പേരാമ്പ്ര മണ്ഡലത്തിലെ തോൽവി ഒട്ടും പ്രതീക്ഷിച്ചതല്ല. സോഷ്യൽ മീഡിയ വഴി ഇടതുപക്ഷത്തിനെതിരെ നടന്ന കടുത്ത പ്രചാരണങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വസീഫ് പറഞ്ഞു
പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ പാർട്ടി വിട്ടുപോയ വിഘടിതർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത് തിരിച്ചടിയായി. മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയപ്പെട്ട സാഹചര്യം വളരെ ഗൗരവകരമാണ്. എൽ.ഡി.എഫ് സർക്കാരിനെതിരെ വസ്തുതാപരമായ ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ജനവിധി എതിരായത് കൃത്യമായി വിശകലനം ചെയ്യുമെന്നും വസീഫ് പറഞ്ഞു.
ബേപ്പൂരിൽ മുഹമ്മദ് റിയാസിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെന്ന് വസീഫ് അവകാശപ്പെട്ടു.‘എൺപത്തി രണ്ടായിരം വോട്ടാണ് ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്. അവിടുത്തെ പാർട്ടി കണക്കും അങ്ങനെയാണ്. ആ എൺപത്തി രണ്ടായിരം വോട്ട് ലഭിച്ചു. ജനങ്ങൾ എങ്ങനെയാണ് ചിന്തിച്ചത് എന്നുള്ളത് കുറച്ചുകൂടി പഠിക്കേണ്ടതുണ്ട്. പരാജയത്തിന്റെ കാരണങ്ങൾ താഴെത്തട്ടിൽ പരിശോധിക്കുമെന്നും ജനവികാരം ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

