എൻ.ഡി.എ സഖ്യത്തിൽ പൊള്ളലേറ്റ് ട്വന്റി-20
text_fieldsകോലഞ്ചേരി: അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രഖ്യാപിച്ച് എൻ.ഡി.എയുമായി ചേർന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നേിരടാനിറങ്ങിയ ട്വന്റി 20ക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം നിറം മങ്ങിയ പ്രകടനമാണ് കാഴ്ച വെക്കാനായത്. വിജയ പ്രതീക്ഷ പുലർത്തിയ, പാർട്ടിയുടെ തട്ടകമായ കുന്നത്തുനാട്ടിൽ സഖ്യം മൂന്നാം സ്ഥാനത്തൊതുങ്ങി.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തനിച്ച് മത്സരിച്ച് ട്വന്റി-20 മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിർപ്പിനെ അവഗണിച്ച് ട്വന്‍റി 20 എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായത്. ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പുള്ള ന്യൂനപക്ഷങ്ങൾ ട്വന്‍റി 20യെ കൈവിട്ടതായി തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. കുന്നത്തുനാട്ടിൽ മത്സരിച്ച ട്വന്റി-20 സ്ഥാനാർഥി ബാബു ദിവാകരൻ 39,958 വോട്ടുകളാണ് നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് 42,701 വോട്ട് നേടിയിരുന്നു. ഇക്കൂട്ടത്തിൽ പതിനായിരത്തോളം ബി.ജെ.പി വോട്ട് കൂടി ചേരുമ്പോൾ ഇത്തവണ ജയിച്ച് കയറാമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് ട്വന്റി-20 സ്ഥാനാർഥികൾ മത്സരിച്ച മറ്റ് മണ്ഡലങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ചാലക്കുടി- 16030, മൂവാറ്റുപുഴ-9840, പിറവം-14861, തൊടുപുഴ-12,679, തൃപ്പൂണിത്തുറ-29,471, തൃക്കാക്കര-21,424, പെരുമ്പാവൂർ 22,497, അങ്കമാലി-9893, ഏറ്റുമാനൂർ-12,975, റാന്നി-17,993 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ പിടിച്ച വോട്ട്. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ പിടിച്ച വോട്ട് കൂടി ചേർക്കുമ്പോൾ സഖ്യം കൊണ്ട് ഇരു പാർട്ടികൾക്കും നഷ്ടമാണ് ഉണ്ടായത് എന്ന് വ്യക്തമാകും. സഖ്യത്തോടെ ട്വന്റി-20യുടെ അടിസ്ഥാന വോട്ട് ബാങ്കായിരുന്ന ക്രൈസ്തവരിൽ ഒരു വിഭാഗം പാർട്ടിയോട് വിടപറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

