വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് രണ്ട് യുവതികൾ
text_fieldsതിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെ വീണ്ടും ലൈംഗികാതിക്രമ പരാതി. ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികളാണ് രംഗത്തെത്തിയത്.
ഗവേഷക വിദ്യാർഥിനികളാണ് തങ്ങൾ നേരിട്ട ലൈംഗികാതിക്രമം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നും 2020ലായിരുന്നു സംഭവമെന്നുമാണ് ഒരു യുവതിയുടെ പരാതി.
2021ലാണ് രണ്ടാമത്തെ സംഭവമുണ്ടായത്. ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോൾ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്. ഇവർ പരാതി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിട്ടുണ്ട്. പരാതികൾ ഡി.ജി.പിക്ക് കൈമാറും.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടർ നൽകിയ ബലാൽത്സംഗക്കേസിൽ ഒളിവിലുള്ള വേടന്റെ മുൻകൂർ ജാമ്യഹരജി ഇന്നാണ് ഹൈകോടതി പരിഗണിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് ഡോക്ടരുടെ പരാതി. 2021 ആഗസ്റ്റില്‍ ഫ്ലാറ്റിലെത്തിയ വേടന്‍ ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചു. 2023 മാര്‍ച്ചില്‍ ടോക്സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു.
എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും പിണങ്ങിക്കഴിഞ്ഞപ്പോൾ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടൻ നൽകിയ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.