കന്യാസ്ത്രീകളെ യു.ഡി.എഫ് എം.പിമാർ ജയിലിൽ സന്ദർശിച്ചു; തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ലെന്ന് കന്യാസ്ത്രീകൾ
text_fieldsബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി സംഘം തുർഗ് സെൻട്രൽ ജയിലിന് മുമ്പിൽ
തുർഗ്: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി സംഘം തുർഗ് സെൻട്രൽ ജയിലിൽ സന്ദർശിച്ചു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്തഗിരി, മുൻ മുഖ്യമന്ത്രി ഭുപേഷ് ബാഗൽ, റോജി എം. ജോൺ എം.എൽ.എ, നേതാക്കളായ അനിൽ തോമസ്, മുൻ എം.പി. ഇൻക്രീഡ് മക് ലോയിഡ്, സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മുൻകൂർ അനുമതി വാങ്ങി ജയിൽ സന്ദർശനത്തിനെത്തിയ എം.പിമാരെ ജയിൽ കവാടത്തിൽ അധികൃതർ തടയുകയും സന്ദർശന അനുമതി നിക്ഷേധിക്കുകയും ചെയ്തു. തുടർന്ന് എം.പിമാർ ജയിൽ കവാടത്തിന് മുന്നിൽ ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഭുപേഷ് ബാഗൽ എം.പിമാരെ കയറ്റണമെന്ന് കർശന നിലപാട് സ്വീകരിച്ചതോടെ മണിക്കൂറുകൾക്ക് ശേഷം സന്ദർശനത്തിന് അനുമതി നൽകി.
ക്രൂരമായ അക്രമണങ്ങളും ഭീക്ഷണിയും ആണ് ബജ്റംഗ്ദൾ അക്രമിസംഘത്തിൽ നിന്ന് ഉണ്ടായതെന്ന് കന്യാസ്ത്രീകൾ എം.പിമാരോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സഹായിയെ ക്രൂരമായി മർദിച്ചു. തങ്ങൾക്ക് നേരെയും പൊതുമധ്യത്തിൽ കൈയ്യേറ്റ ശ്രമം ഉണ്ടായപ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗുകളിലെ സാധനങ്ങളെല്ലാം വലിച്ച് വാരി പുറത്തെറിഞ്ഞു. നിയമപരമായ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടായിരുന്നതായും തെറ്റ് ചെയ്യാത്തതിനാൽ ഭയപ്പെടുന്നില്ലന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.
അക്രമികളെ ന്യായികരിക്കുന്ന നിലപാടിൽ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഉറച്ച് നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് എം.പിമാർ പറഞ്ഞു. മനുഷ്യക്കടത്ത് മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
വിഷയം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്നും പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.