യു.ജി.സി മാതൃക പാഠ്യപദ്ധതി ഹിന്ദുത്വ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള ശ്രമം -മന്ത്രി ബിന്ദു
text_fieldsമന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: യു.ജി.സി പുറത്തിറക്കിയ മാതൃക പാഠ്യപദ്ധതി തികച്ചും പ്രതിലോമകരവും ശാസ്ത്രവിരുദ്ധവും സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ആശയ പരിസരത്തെ വിദ്യാർഥികളിൽ അടിച്ചേൽപിക്കാനുള്ള ബോധപൂർവമായ ശ്രമവുമാണെന്ന് മന്ത്രി ബിന്ദു വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഒമ്പത് വിഷയങ്ങളിൽ പ്രോഗ്രാം രൂപകൽപനക്കും സിലബസ് രൂപവത് കരണത്തിനുമായുള്ള കരട് പാഠ്യപദ്ധതിയാണ് പൊതുജനങ്ങളുടെ നിർദേശങ്ങൾക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ വിഷയത്തിലുള്ള സംസ്ഥാന സർക്കാറിന്റെ വിയോജിപ്പ് യു.ജി.സിയെയും കേന്ദ്ര സർക്കാറിനെയും അറിയിക്കും. മൾട്ടി ഡിസിപ്ലിനറി ഹോളിസ്റ്റിക് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യു.ജി.സിയും കേന്ദ്രസർക്കാറും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും മൾട്ടി ഡിസിപ്ലിനറി പഠനം, ഫ്ലെക്സിബിലിറ്റി മുതലായ ആശയങ്ങളെ പൂർണമായും തിരസ്കരിച്ചും, ഭാഷാപഠനത്തിന്റെ സാധ്യതകളെ ഒഴിവാക്കിയുമാണ് യു.ജി.സി മാതൃക സിലബസ് പുറത്തിറക്കിയിരിക്കുന്നത്. ‘രാമരാജ്യം’ പോലുള്ള ആശയങ്ങൾ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും (CSR) സമകാലിക പരിസ്ഥിതി-സാമൂഹിക-ഭരണ ചട്ടക്കൂടുകളുടെയും (ESG) പശ്ചാത്തലത്തിൽ പര്യവേഷണം ചെയ്യണമെന്നുള്ള നിർദേശം, സുസ്ഥിരവികസന പഠനത്തിന് വേദങ്ങൾ, ഉപനിഷത്തുകൾ, അർഥശാസ്ത്രം, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശം,
ദീൻദയാൽ ഉപാധ്യായ, സവർക്കർ എന്നിവരുടെ ജീവചരിത്രം തിരഞ്ഞെടുത്ത പേപ്പറുകളായി ഉൾപ്പെടുത്തണമെന്ന നിർദേശം ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചക്കുമാണ് വഴിവെക്കുമെന്നും കേരളത്തിൽ ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിനാണ് കോടതിവിധികളെ മാനിക്കാതെ നിയമവിരുദ്ധമായി ആർ.എസ്.എസ് പാർശ്വവർത്തികളെ സർവകലാശാലകളുടെ സമുന്നത പദവികളിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്.
ഈ പ്രതിലോമകരമായ പാഠഭാഗങ്ങൾ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പോലുള്ള രാജ്യത്തെ സുപ്രധാനമായ മത്സര പരീക്ഷകളുടെ സിലബസിന്റെ ഭാഗമാക്കാനുള്ള തീരുമാനം അപഹാസ്യവും എതിർക്കപ്പെടേണ്ടതുമാണെന്ന് മന്ത്രി ബിന്ദു വാർത്താകുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.