പൊലീസ് മേധാവി; അജിത്കുമാറിനെ വെട്ടിയത് മുഖ്യമന്ത്രിക്കേറ്റ അടി
text_fieldsതിരുവനന്തപുരം: അജിത്കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള സർക്കാർ സമ്മർദം യു.പി.എസ്.സി തള്ളിയത് മുഖ്യമന്ത്രിക്കുള്ള തിരിച്ചടി. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാതിരുന്നിട്ടും ഇഷ്ടക്കാരന് കസേരയുറപ്പിക്കാൻ സിവിൽ സർവിസിൽ കേട്ടുകേൾവിയില്ലാത്ത നടപടികൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട ഐ.പി.എസ് ഉദ്യോഗസ്ഥനായിട്ടും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പൊലീസ് മേധാവിയാക്കുകയെന്ന ലക്ഷ്യത്തോടെ പലവിധ ചരടുവലികളാണ് നടന്നത്. സംസ്ഥാനം നൽകിയ ആറുപേരുടെ പട്ടികയിൽ നിന്ന് ഡി.ജി.പി റാങ്കും 30 വർഷത്തെ സർവിസുമില്ലാത്ത രണ്ടുപേരെ ഒഴിവാക്കാനുള്ള യു.പി.എസ്.സി നിർദേശം അവഗണിച്ചതാണ് ഇതിലൊന്ന്.
ബറ്റാലിയൻ ചുമതലയുള്ള എം.ആർ. അജിത്കുമാർ, എസ്.പി.ജിയിൽ ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നീ രണ്ട് എ.ഡി.ജി.പിമാർ ഉൾപ്പെട്ട പട്ടികക്ക് മാറ്റമില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. മുമ്പ് ഡി.ജി.പിയായിരിക്കെ, അനിൽകാന്തിനും ഇപ്പോൾ ദർവേശ് സാഹിബിനും വിരമിച്ചശേഷം ഒരുവർഷം സർവിസ് നീട്ടി നൽകിയതിനാലാണ് ഇവർ ഡി.ജി.പി തസ്തികയിലെത്താൻ വൈകിയതെന്നാണ് സംസ്ഥാനത്തിന്റെ ഭാഷ്യം.
കഴിഞ്ഞ രണ്ട് പ്രാവശ്യവും 30 വർഷം സർവിസുള്ള എ.ഡി.ജി.പിമാരുടെ പട്ടികയാണ് അയച്ചതെന്നും മറുപടിയിലുണ്ട്. നേരത്തെ എ.ഡി.ജി.പി റാങ്കിലുള്ളവരെയും പട്ടികയിലുള്പ്പെടുത്തിയ കീഴ്വഴക്കവും 30 വര്ഷം തികയാന് ഏതാനും മാസംമാത്രം അവശേഷിക്കുന്നവരാണ് ഇവരെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. അജിത്തിനും സുരേഷിനും 29 വർഷ സർവിസാണുള്ളത്.
പൊലീസ് മേധാവിയാകുന്നതിന് സീനിയോറിറ്റിക്കാണ് യു.പി.എസ്.സിയുടെ പ്രഥമ പരിഗണന. ഡി.ജി.പി റാങ്കിലുള്ളവർക്കെതിരെ വിജിലൻസ് കേസുണ്ടെങ്കിലോ കേന്ദ്ര അന്വേഷണ ഏജൻസി എന്തെങ്കിലും ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയാലോ മാത്രമേ താഴെയുള്ളവരെ പരിഗണിക്കൂ. നിധിൻ അഗർവാൾ, രവത ചന്ദ്രശേഖർ, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം എന്നിവരായിരുന്നു കേരളം നൽകിയ പട്ടികയിലെ ഡി.ജി.പിമാർ. സർവിസ് കുറവാണെന്ന് യു.പി.എസ്.സി ചൂണ്ടിക്കാട്ടിയത് മനോജിന് തിരിച്ചടിയായി.
അജിത്കുമാറിന് കവചമൊരുക്കിയ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയായി യു.പി.എസ്.സി തീരുമാനം. അനധികൃത സ്വത്ത് സമ്പാദനം, തൃശൂർ പൂരംകലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച എന്നീ മൂന്ന് ഗുരുതര ആരോപണങ്ങളിൽ സി.പി.ഐയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഡി.ജി.പി പട്ടികയിൽ അജിത്കുമാറിന്റെ പേര് ഉൾപ്പെടുത്തിയതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമർശിച്ചിരുന്നു.
പൂരം കലക്കലിൽ അജിത്കുമാറിന് ഔദ്യോഗിക വീഴ്ച പറ്റിയതായി ഡി.ജി.പി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിട്ടും മുഖ്യമന്ത്രിയുടെ പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല. താക്കീത് നൽകി ഒതുക്കാനാണ് നീക്കമെന്നാണ് വിവരം. ഇതുകൂടാതെ, ഡി.ജി.പിമാരിൽ പ്രധാനികളായ യോഗേഷ് ഗുപ്തയോടും രവതയോടും താൽപര്യമില്ലെന്ന് എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടതും അജിത്കുമാറിന്റെ കസേര ഉറപ്പിക്കാനായിരുന്നു.
കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ഉൾപ്പെടെ കേസെടുക്കാൻ നിർദേശിച്ചതും കെ.എം. എബ്രഹാമിന്റെ അനധികൃത സ്വത്ത്സമ്പാദനക്കേസിൽ രേഖകൾ സി.ബി.ഐക്ക് കൈമാറിയതും യോഗേഷ് ഗുപ്തയെ സർക്കാറിന് അനഭിമതനാക്കി. ഇതോടെ, കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പി റാങ്കുള്ള യോഗേഷ് ഗുപ്ത, മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതും അജിത്കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള നീക്കമായിരുന്നു.
രവതയോടും താൽപര്യമില്ലെന്ന് എഴുതിക്കൊടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ രണ്ടുപേരുകൾ ഒഴിവായാൽ ആറാമനായ അജിത്തിന്റെ പേര് മുകളിലേക്ക് വരുമെന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഒടുവിൽ യു.പി.എസ്.സി തന്നെ പേര് തള്ളിയതോടെ, ഇടക്കാലത്തേക്കെങ്കിലും അജിത്തിന് അപ്രധാന തസ്തികയിൽ തുടരേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.