രാജ്ഭവനെ രാഷ്ട്രീയ പ്രചാരണ വേദിയാക്കൽ; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകി -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ-മത പ്രചാരണ വേദിയാക്കാനുള്ള ഗവർണറുടെ നടപടികളിൽ മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാജ്ഭവനിൽ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയെ കൊണ്ടുവന്ന് മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചപ്പോഴും കൃഷി മന്ത്രി പ്രസാദുമായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായും പ്രശ്നമുണ്ടായപ്പോഴൊക്കെ മുഖ്യമന്ത്രി മൗനത്തിന്റെ വാൽമീകത്തിലൊളിക്കുകയായിരുന്നു.
അന്ന് ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താതെ ഇപ്പോഴാണ് അതിന് തയാറാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ആര്.എസ്.എസുകാരനായി തുടരാം. പക്ഷേ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. ഇത് മതേതര കേരളമാണെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്.
ഞങ്ങള്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ആര്.എസ്.എസ് വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. അതേ നരേറ്റീവിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും പോകരുത്. കേരള മതസൗഹാര്‍ദത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുത്.
സ്വകാര്യ പരിപാടിക്ക് കേരള സര്‍വകലാശാല അനുമതി കൊടുത്തത് ഇവരെല്ലാം പരസ്പരം അറിഞ്ഞുകൊണ്ടാണ്. എന്നിട്ടാണ് പിന്നീട് നാടകം കളിക്കുന്നത്. മതപരമായ പ്രചാരണം നടത്തുന്ന സംഘടനക്ക് സര്‍വകലാശാല ഹാള്‍ കൊടുക്കുന്നത് ശരിയാണോ? ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.