അന്‍വറിനു മുന്നിൽ ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണ്, തീരുമാനം യു.ഡി.എഫിന്‍റേത് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പി.വി. അൻവറിനു മുന്നിൽ യു.ഡി.എഫ് ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണെന്നും തീരുമാനം യു.ഡി.എഫ് എടുത്തതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്‍വര്‍ വേണമെന്ന് പറഞ്ഞവരെല്ലാം അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയാനാകില്ലെന്നും സതീശൻ വ്യക്തമാക്കി.
“അന്‍വര്‍ വേണമെന്ന് പറഞ്ഞവരെല്ലാം അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. വാതില്‍ അടയ്ക്കണമെന്ന തീരുമാനം യു.ഡി.എഫ് എടുത്തതാണ്. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയാനാകില്ല. ഈ വിഷയത്തില്‍ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എം.കെ മുനീര്‍. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംഘടനകള്‍ക്കും ഒരേ അഭിപ്രായമായിരുന്നെങ്കില്‍ ഒറ്റ മുസ്ലീം സംഘടന മതിയായിരുന്നല്ലോ.
തിരഞ്ഞെടുപ്പ് കാലത്ത് ജമാ അത്ത് ഇസ്ലാമി വിഷയമൊക്കെ ചില ചാനലുകള്‍ ഉള്‍പ്പെടെ ഓടിക്കാന്‍ നോക്കിയതാണ്. എന്നാല്‍ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ പ്രതിഫലനമാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് അജണ്ട മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. അജണ്ട തീരുമാനിച്ചത് യു.ഡി.എഫാണ്. കെ.പി.സി.സി യോഗത്തിന്റെ ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ എന്താണ് നടന്നതെന്ന വാര്‍ത്ത കൂടി നല്‍കണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തികേന്ദ്രീകൃതമല്ല” -വി.ഡി. സതീശൻ പറഞ്ഞു.
രാജ്ഭവനെയും ഗവര്‍ണറെയും രാഷ്ട്രീയ- മത പ്രചരണത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടുവന്ന് ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചു. രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി പ്രശ്‌നമുണ്ടായത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ അന്നാണ് മന്ത്രി ശിവന്‍കുട്ടിയുമായി പ്രശ്‌നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്നു തന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു.
ഗവര്‍ണര്‍ക്ക് ആര്‍.എസ്.എസുകാരനായി തുടരാം. പക്ഷേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. ഇത് മതേതര കേരളമാണെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്. ഗവര്‍ണറുടെ പരിപാടികള്‍ ഇത്തരം പ്രചരണങ്ങളുടെ വേദിയാക്കി മാറ്റരുത്. ഞങ്ങള്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. അതേ നറേറ്റീവിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും പോകരുത്. കേരളത്തെ മതസൗഹാർദത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവര്‍ണറുടെ നേതൃത്വത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഭാഷണ പരമ്പര നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് അതിനു വേണ്ടി കൊണ്ടുവരേണ്ടത്. പക്ഷേ ആര്‍.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിക്കുന്ന കാമ്പയിന്‍ കേരളത്തില്‍ നടക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.