മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമർശം: സർക്കാർ ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച് സർക്കാറിന് നിയമോപദേശം ലഭിച്ചു.
വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്നാണ് നിയമോപദേശം. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ലീഗൽ അഡ്വൈസർ നൽകിയ റിപ്പോർട്ട് അദ്ദേഹം ആഭ്യന്തര വിജിലൻസ് സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ അന്തിമ തീരുമാനം സർക്കാറിന്റേതാണ്.
എ.ഡി.ജി.പിയെ സംരക്ഷിക്കാൻ അദൃശ്യശക്തി പ്രവർത്തിച്ചെന്ന് നിരീക്ഷിച്ചാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. മനോജ് അന്വേഷണ റിപ്പോർട്ട് തള്ളിയത്. കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയ കോടതി, അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണത്തലവന് മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെയാണ് സർക്കാർ ഹൈകോടതിയിൽ ചോദ്യംചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.