സുരേഷ് ഗോപിയുടേത് കല്ലുപോലും നാണിക്കുന്ന മൗനം -ബിനോയ് വിശ്വം
text_fieldsബിനോയ് വിശ്വം
തൃശൂർ: സുരേഷ് ഗോപിയുടേത് കല്ലു പോലും നാണിക്കുന്ന മൗനമെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം. നേരത്തെ എവിടെയും പ്രതികരിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ മൗനം അവലംബിക്കുകയാണ്. ഇത്രയും ഗുരുതര വിഷയങ്ങൾ ഉണ്ടായിട്ട് പോലും ഒന്നും മിണ്ടുന്നില്ല. തൃശൂരിൽ സുരേഷ് ഗോപിക്ക് ബിജെപി നൽകിയ സ്വീകരണം എം.പിയായ ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തുന്ന പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് വെട്ടിപ്പിന് ശേഷമാണ് ഇത്തരം ഒരു സ്വീകരണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബൈബിളും ഖുർആനും ഗീതയുമായ വോട്ടർ പട്ടിക തന്നെ അട്ടിമറിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മഹാരാഷ്ട്രയും കർണാടകയും തൃശൂരും ഇതിന്റെ സാക്ഷിയാണ്. തൃശൂരിനെ കൂടി ജനാധിപത്യ കൊലയുടെ ഇടമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ മതം നോക്കി വോട്ട് വെട്ടി മാറ്റി. മുസ്‍ലിമിനെയും ആദിവാസിയെയും ക്രിസ്ത്യാനിയെയും വെട്ടി മാറ്റി. എന്നാൽ, തൃശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് വെട്ടിമാറ്റിയില്ല. തൃശൂരിൽ കൃത്രിമമായി ചേർത്ത വോട്ടർമാർ ഇപ്പോൾ എവിടെ പോയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ആരു കൊണ്ടുവന്നു എന്നും പണം ആര് ചെലവാക്കി എന്നും വ്യക്തമാക്കണം. തൃശ്ശൂരിൽ ആട്ടിൻ തോലിട്ട ചെന്നായ ആണ് വന്നത്. കിരീടവും മറ്റുമായി വന്നപ്പോൾ ശത്രുകളിൽ രണ്ടാമതായ ക്രിസ്ത്യാനികൾ ആണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.