‘ആരാണ് ഈ കാന്തപുരം ഉസ്താദ്? അദ്ദേഹത്തിന്റെ സ്കൂളുകളില്‍ 1,35,972 വിദ്യാർഥിനികൾ, 7,698 അധ്യാപികമാർ, 4,355 അനാഥ പെണ്മക്കൾക്ക് അറിവ് നല്കി...’; വിശദീകരണവുമായി മുഖപത്രം
text_fieldsകോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇടപെടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ വിമർശിക്കുന്നതിനെതിരെ കണക്കുകൾ നിരത്തി മറുപടിയുമായി എ.പി വിഭാഗം മുഖപത്രമായ സിറാജ്. വി.ഡി. സതീശന് ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് കാന്തപുരത്തിന് തുല്യനായ ഒരാളെ കാണിക്കാന്‍ പറ്റുമോ എന്ന് എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖനത്തിൽ ചോദിച്ചു.
‘അദ്ദേഹം നേതൃത്വം കൊടുക്കുന്ന 553 ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന 2,22,904 വിദ്യാര്‍ഥികളില്‍ 1 ,35,972 പേരും പെണ്‍കുട്ടികളാണ്. ഇവരൊന്നും വീട്ടിലിരുന്നല്ല പഠിക്കുന്നത്. മര്‍കസ് എന്ന ഇസ്ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴില്‍ മാത്രം നൂറില്‍പരം ഇന്സ്റ്റിറ്റ്യൂഷനുകളിലായി 96,157 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതിലും പകുതിയോളം പെണ്‍കുട്ടികളാണ്.
4,355 അനാഥ പെണ്മക്കളെ അറിവ് നല്കി വളര്‍ത്തിയിട്ടുണ്ട്. നിലവില്‍ മര്‍കസിന് കീഴില്‍ പഠിക്കുന്ന അനാഥക്കുട്ടികളില്‍ 700 പേര് പെണ്‍കുട്ടികളാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ 11,296 പേരാണെങ്കില്‍ അതില്‍7,698 ഉം സ്ത്രീകളാണ്. മര്‍കസിന് കീഴിലുള്ള ജീവനക്കാരില്‍ 857 പേരും വനിതകളാണ്. നാലയിരത്തില്‍ പരം നാനാ മതസ്ഥരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ജീവിതം ഒരുക്കിക്കൊടുത്ത മഹാനായ മനുഷ്യനാണദ്ദേഹം.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖര്‍, ദേവെഗൗഡ, വാജ്പയി, നരസിംഹ റാവു, മുതല്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യ നേതാവാണ്. മലേഷ്യന്‍ പ്രധാനമന്ത്രിയെപ്പോലെയുള്ളവര്‍ പ്രത്യേക വിമാനത്തില്‍ വന്ന് സന്ദര്‍ശനം നടത്തുന്ന അന്തര്‍ ദേശീയ വ്യക്തിത്വമുള്ള നേതാവണദ്ദേഹം. കേരള മുഖ്യമന്തിമാരായിരുന്ന കെ കരുണാകരന്, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, പിണറായി വിജയന് അടക്കമുള്ളവര്‍ക്കെല്ലാം അടുത്തറിയാവുന്ന നേതാവ് കൂടിയാണ്.
ഇങ്ങനെയുള്ള ഒരു മഹാമനുഷ്യനെക്കുറിച്ച് തന്റെ പ്രസംഗത്തിന്റെ ഒരു വരി കട്ടുമുറിച്ച് ഒരു കുന്തവുമായി മാധ്യമ പ്രവര്‍ത്തകര്‍ വരുമ്പോള്‍ ഒന്നുകില്‍ ആ പ്രസംഗം ഞാന്‍ പൂര്‍ണമായും കേള്‍ക്കട്ടെ, അല്ലങ്കില്‍ കാന്തപുരം ഞാനുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ്, ഒന്ന് നേരിട്ട് ചോദിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം എന്നെങ്കിലും പറയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കാണിക്കേണ്ടിയിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല കാന്തപുരത്തിന് മതവും ചരിത്രവും ട്യൂഷെനെടുക്കാന്‍ മുതിര്‍ന്നവര്‍ പോലുമുണ്ടായി എന്നത് സഹതാപമര്‍ഹിക്കുന്ന കാര്യമാണ്’ -ലേഖനത്തിൽ പറയുന്നു.
പത്ത് വര്‍ഷത്തോളമായി സ്വീകരിച്ചു പോരുന്നതില്‍ നിന്ന് വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ സി പി എം സ്വീകരിച്ചതെന്നും ലേഖനത്തിൽ വിമർശിച്ചു. തിരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി പല ഇടതു പ്രൊഫൈലുകളില്‍ നിന്നും കാണുന്നുണ്ട്. അതിന്റെ അരിശം തീര്‍ക്കുന്നതാണോ വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടു പോകുന്നത് എന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യു ഡി എഫില്‍ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്.
ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. ഉജ്ജ്വലമായി വീണ്ടും തിരിച്ചുവന്നപ്പോള്‍ നന്മ ഉദ്ദേശിച്ച് കൊണ്ടാകാം മന്ത്രി സഭയില്‍ ഒരു തലമുറമാറ്റം കൊണ്ടു വന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല. ഇത് മികച്ച ഭരണം കാഴ്ചവെച്ച പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. പാര്‍ട്ടി രീതിയനുസരിച്ച് പരസ്യമായി ആരും പ്രതികരിച്ചില്ലെങ്കിലും കടുത്ത മനോവേദന കടിച്ചിറക്കി അവര്‍ പാര്‍ട്ടിക്കൊപ്പം നിന്നു.
ആലപ്പുഴയില്‍ സുധാകരനെ പോലുള്ളവര്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത് ഇത്ര രൂക്ഷമാകുമായിരുന്നില്ല. വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നെയും മത്സരരംഗത്ത് ഉണ്ടാകുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി.
ചിലര്‍ യു ഡി എഫിനൊപ്പം ചേര്‍ന്നു മത്സരിക്കാനും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രചരണരീതി കൂടുതല്‍ പ്രകോപനമുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമന് ബോഡുകള്‍ നിറഞ്ഞു. ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കേണ്ടതായിരുന്നു എന്ന സംസാരം അണികളും നേതാക്കളും തമ്മില്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പുറത്താവും. രാജാവും പ്രജയും എന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പല പ്രാദേശിക നേതാക്കള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. അവര്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. പിന്നെ പത്ത് കൊല്ലമായതല്ലേ, ഒന്നു മാറ്റി നോക്കാമെന്ന് നിഷ്പക്ഷ വോട്ടര്‍മാരും ചിന്തിച്ചു കാണും.
ചുരുക്കത്തില്‍ പാര്‍ട്ടി തോറ്റതല്ല. ഇടതു പക്ഷം തകര്ന്നതുമല്ല. അണികള്‍ നല്കിയ ഒരു ശിക്ഷകൂടിയാണ് ഈ തോല്‍വി. ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനകളോടും തീര്‍ക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബംഗാളിലെ അവസ്ഥവരും. അത് ആരും ആഗ്രഹിക്കുന്നില്ല’ -ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

