കാറ്റാടിയന്ത്രങ്ങൾ വാടകക്ക്; തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് നിരവധി പേർ
text_fieldsതിരുവനന്തപുരം: വിദേശ കാറ്റാടിയന്ത്ര ടർബൈൻ നിർമാണ കമ്പനിയുടെ പേരിൽ സംസ്ഥാന വ്യാപകമായി പുതിയ സൈബർ തട്ടിപ്പ്. കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിർമാണ കമ്പനിയായ സീമെൻസ് ഗമേസ റിന്യൂവബ്ൾ എനർജി ലിമിറ്റഡിന്‍റെ (എസ്.ജി.ആർ.ഇ) പേരിലാണ് തട്ടിപ്പ്.
മൂന്ന് മാസത്തേക്ക് കാറ്റാടി യന്ത്രം വാടകക്ക് എന്ന പേരിൽ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ്. സംസ്ഥാന വ്യാപകമായി 150ലധികം പരാതിയാണ് ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തൃശൂർ റൂറൽ പൊലീസ് ജില്ലയിലാണ് കൂടുതൽ പരാതിക്കാർ. ഒരു കോടി രൂപയോളം തട്ടിപ്പ് സംഘം കൈക്കലാക്കിയതായാണ് പ്രാഥമിക നിഗമനം.
നിക്ഷേപ തുകക്കനുസരിച്ച് യന്ത്രങ്ങൾ വാടകക്കെടുത്താൽ കൂടുതൽ പണം നേടാമെന്നാണ് പറയുന്നത്. ഈ പണം മറ്റ് മൾട്ടി നാഷനൽ കമ്പനികളിൽ നിക്ഷേപിച്ച് അതിൽനിന്നുള്ള ലാഭവിഹിതമാണ് അംഗങ്ങൾക്ക് നൽകുന്നതെന്നാണ് തട്ടിപ്പുസംഘത്തിന്‍റെ വിശദീകരണം.
വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേർത്താണ് തട്ടിപ്പിന്‍റെ തുടക്കം. ഗ്രൂപ്പിലേക്ക് ക്ഷണിച്ച് സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ലഭിക്കുന്ന ലിങ്കില്‍ ( http://www.sgrein.shop/) ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഗ്രൂപ്പിൽ ചേർന്നാൽ കാറ്റാടി കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. മൂന്ന് ദിവസത്തേക്ക് 42,000 രൂപ നിക്ഷേപിച്ച് കാറ്റാടിയന്ത്രം വാടകക്ക് എടുത്താൽ മൂന്ന് ദിവസംകൊണ്ട് 33600 രൂപ ലാഭവിഹിതം ലഭിക്കുമെന്നാണ് ഒരു പ്രചാരണം. ഇതുപോലെ വിവിധ പദ്ധതികളിലൂടെ വലിയ തോതിൽ ധനം ശേഖരിച്ചാണ് തട്ടിപ്പ്.
തുടക്കത്തിൽ ചെറിയ തുക ലാഭവിഹിതവും കൂടുതൽ പേരെ ചേർക്കുന്നതിനനുസരിച്ച് മണിചെയിൻ മാതൃകയിൽ അധികതുകയും നൽകി തട്ടിപ്പുകാർ നിക്ഷേപകരുടെ വിശ്വാസമാർജിക്കും. പിന്നീട്, നിക്ഷേപമോ ലാഭവിഹിതമോ തിരികെ ചോദിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ അടുത്ത ദിവസം മുതൽ ജില്ലകൾ തോറും കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.