ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്നുപറഞ്ഞ് സുഹൃത്തുക്കൾ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: കവര്‍ച്ചക്കേസില്‍ ഭര്‍ത്താവിനെയും ജാമ്യത്തിലിറക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ. ഇരിക്കൂര്‍ കല്യാട് തായിക്കുണ്ടം സ്വദേശിയും പയ്യാവൂര്‍ വാതില്‍മടയില്‍ താമസക്കാരനുമായ പടുവിലാന്‍ ഹൗസില്‍ പ്രശാന്ത് (39), ഉളിക്കല്‍ അറബിയിലെ തെങ്ങുംതോട്ടത്തില്‍ ഹൗസില്‍ ടി.എസ്. നിധിന്‍കുമാര്‍ (30) എന്നിവരെയാണ് പേരാവൂര്‍ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിക്ക് 15 വയസ്സുള്ളപ്പോൾ കുടിയാന്മല സ്വദേശി ബിപിന്‍ കുര്യൻ എന്നയാൾക്കൊപ്പം താമസിച്ചിരുന്നു. അതിനിടയില്‍ കവര്‍ച്ചക്കേസില്‍ ബിപിന്‍ ജയിലിലായി. ഈ സമയം ബിപിന്റെ സുഹൃത്തുക്കൾ കൂടിയായ പ്രതികൾ, ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നത്രെ.
പിന്നീട്, യുവതി മറ്റൊരു യുവാവുമായി വിവാഹം കഴിച്ച് മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസമാക്കി. അതിനിടെ, അടിപിടിക്കേസില്‍പ്പെട്ട് ഭര്‍ത്താവ് ജയിലിലായതോടെ, ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നുപറഞ്ഞ് വീണ്ടും പ്രതികൾ യുവതിയെ സമീപിച്ചു. ശല്യം അസഹ്യമായതോടെയാണ് യുവതി പരാതി നല്‍കിയത്.
മുഴക്കുന്ന് ഇൻസ്പെക്ടർ എ.വി. ദിനേശന്‍, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളായ എസ്.ഐ രമേശന്‍, എ.എസ്.ഐ ശിവദാസന്‍, സീനിയര്‍ സി.പി.ഒ കെ.ജെ ജയദേവന്‍, സി.പി.ഒ രാഗേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.