സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും, നാളെ വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ എട്ടു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ളപ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക.
കെട്ടിടത്തിനുള്ളിൽ:
ജനലും വാതിലും അടച്ചിടുക.
ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക.
പുറത്ത്:
മരച്ചുവട്ടിൽ നിൽക്കരുത്.
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
കാറിലുള്ളവർ വാഹനം നിർത്തുകയാണെങ്കിൽ അതിനുള്ളിൽ തന്നെ തുടരുക.
ജലാശയങ്ങൾ:
മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്.
ബോട്ടിങ്, മത്സ്യബന്ധനം എന്നിവ ഉടൻ നിർത്തി കരയിലേക്ക് മടങ്ങണം.
മറ്റ് മുൻകരുതലുകൾ:
ടെറസിൽ കളിക്കുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. ഫോൺ ഉപയോഗിക്കുമ്പോൾ മുൻകരുതൽ പാലിക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്).
പ്രഥമ ശുശ്രൂഷ:
മിന്നലേറ്റ ആൾക്ക് വൈദ്യുത പ്രവാഹമുണ്ടാകില്ല എന്നതിനാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണെന്ന് ഓർക്കുക.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത തുടരണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

