‘വയലൻസ് സിനിമകൾ ആണെങ്കിലും ഒരുതവണ ക്ലിക്ക് ആയാലും എല്ലാ തവണയും അങ്ങനെ സംഭവിക്കണമെന്നില്ല’ -വിശേഷങ്ങളുമായി ‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’ സംവിധായകൻ ജിത്തു അഷ്റഫ്
text_fieldsജിത്തു അഷ്റഫ്. ചിത്രങ്ങൾ: മനു പുന്നപ്ര
ആദ്യ ചിത്രത്തിന് തിയറ്ററിലും ഒ.ടി.ടിയിലും ഗംഭീര സ്വീകാര്യത ലഭിക്കുന്നു. ചിത്രത്തിലെ പ്രമേയവും അതിലെ സംവിധായകനും ചർച്ചയാവുന്നു. തന്‍റെ ആദ്യ ചിത്രമായ ‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’ ഹിറ്റടിച്ച സന്തോഷത്തിനൊപ്പം സിനിമ വിശേഷങ്ങളും പങ്കുവെക്കുകയാണ് ജിത്തു അഷ്റഫ്.
ഓഫിസർ ഓൺ ഡ്യൂട്ടി
ചെയ്ത പ്രവൃത്തി വിജയിച്ചതിൽ സന്തോഷമുണ്ട്. ഓഫിസറിന്‍റെ സെറ്റ് വളരെ പീസ് ഫുളായിരുന്നു. ഞാൻ അസോസിയേറ്റ് ആയിരുന്നപ്പോൾ ഗൗരവമുള്ള ആളായിരുന്നു. ഡയറക്റ്റ് ചെയ്തപ്പോൾ സോഫ്റ്റായാണ് എനിക്ക് തോന്നുന്നത്. സെറ്റിൽ അങ്ങനെ വലിയ ബഹളങ്ങളൊന്നും ഇല്ലായിരുന്നു.
ചാക്കോച്ചനൊപ്പം (കുഞ്ചാക്കോ ബോബൻ) രണ്ടു ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ‘ഓർഡിനറി’യുടെ അസോസിയേറ്റ് ആയിരുന്നു. അവസാനം ചെയ്തത് ‘നായാട്ട്’ ആണ്. രണ്ടു ചിത്രത്തിലും ചാക്കോച്ചനോടൊപ്പം വർക്ക് ചെയ്തതിനാൽ നല്ലൊരു അടുപ്പമുണ്ട്. അത് ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലും പ്രതിഫലിക്കുന്നുണ്ട്.
നമ്മുടെ ശത്രു ആണെങ്കിലും ഒരാൾ മരിച്ചു കഴിഞ്ഞാൽ ആരും അതേക്കുറിച്ച് ചിന്തിക്കാറില്ല. മകൾ മരിച്ചശേഷം സ്വന്തം മകളുടെ നഗ്ന വിഡിയോ പുറത്തിറങ്ങുമ്പോൾ എന്തായിരിക്കും വീട്ടുകാരുടെ അവസ്ഥ? ആ വിഡിയോ കാണുമ്പോഴുള്ള ഒരു അച്ഛന്‍റെ മാനസികാവസ്ഥയാണ് എന്നെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലേക്ക് എത്തിച്ചത്.
ബ്ലെസിയുടെ ശിഷ്യൻ
ബ്ലെസി സാറിന്‍റെ കൂടെയായിരുന്നു ഞാൻ തുടങ്ങിയത്. ഇടവേളയെടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്. ഒന്ന് രണ്ട് പ്രോജക്ട് നടക്കാതെ പോയിരുന്നു. ബ്ലെസി സാറിന്‍റെ ‘കാഴ്ച’യിലൂടെയാണ് തുടക്കം.
പിന്നീട് ‘തന്മാത്ര’, ‘ഭ്രമരം’, ‘916’, ‘ഓർഡിനറി’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും ‘ഉദാഹരണം സുജാത’, ‘ഇലവീഴാ പൂഞ്ചിറ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ‘ഇരട്ട’യിൽ കോഡയറക്ടറായും വർക്ക് ചെയ്തിട്ടുണ്ട്.
മൊത്തം എത്ര സിനിമയിൽ അസിസ്റ്റന്‍റായി വർക്ക് ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചാൽ ശരിക്കുപറഞ്ഞാൽ ഓർമയില്ല. എന്തായാലും ഇരുപതിനുള്ളിലുണ്ടാകും. ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടില്ല. മൂന്നു വർഷമൊക്കെ ബ്രേക്ക് എടുത്തിട്ടുണ്ട്.
സിനിമയിലേക്കുള്ള എൻട്രി
അഡ്വർടൈസിങ് കോപ്പി റൈറ്ററായിരുന്നു ആദ്യം. ഒരു സബ്ജക്ടിനുവേണ്ടി ഇരുന്നു കഴിഞ്ഞാൽ അധികം സമയമെടുത്ത് ചെയ്യുന്ന ആളാണ് ഞാൻ. രണ്ടു പടം നടക്കേണ്ടതായിരുന്നു. രണ്ട് സിനിമക്കും നല്ല സമയമെടുത്തു. പക്ഷേ, അത് നടന്നില്ല.
ചെറുപ്പകാലത്ത് സിനിമയോട് വലിയ അഭിനിവേശമായിരുന്നു. വീട്ടിൽ പക്ഷേ വിദ്യാഭ്യാസം കഴിയാതെ ഒന്നും നടപടി ആവില്ലായിരുന്നു. അങ്ങനെ പി.ജി കഴിഞ്ഞു. മാസ് കമ്യൂണിക്കേഷനിൽ വേറൊരു പി.ജികൂടി എടുത്തു. കോപ്പി റൈറ്റിങ് തുടങ്ങിയശേഷമാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്.
എഴുത്ത് പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ സംവിധായകരുടെ അടുത്തും കഥകളുണ്ടാവും. അങ്ങനെ ചിന്തിക്കാറുണ്ട്. നടക്കാതെ പോയ ഒരു സിനിമ എന്‍റെ കഥയായിരുന്നു.
ആലപ്പുഴ തലവടിയിലാണ് താമസം. ഭാര്യ: ബുഷ്റ. മക്കൾ: ബര്‍സ, കസം, ജിയാന്‍, ദുഅ.
അഭിനയവും സംവിധാനവും
നടൻ എന്ന് പറഞ്ഞാൽ പതിവായി ചെയ്യേണ്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ ഞാനൊരു നടൻ ആണെന്ന് തോന്നിയിട്ടില്ല. വല്ലപ്പോഴും അഭിനയിക്കുന്ന ആളാണ്. അസോസിയേറ്റ് ചെയ്ത സിനിമകളിലോ ക്ലോസ് സർക്കിളുകളിലോ ആണ് അഭിനയിച്ചിട്ടുള്ളത്.
നടനായിട്ട് ഒന്നും എനിക്ക് ഇപ്പോഴും തോന്നുന്നില്ല. എന്‍റേതായ രീതിയിൽ അഭിനയിച്ചുപോകുന്നു. ‘നായാട്ട്’ കഴിഞ്ഞപ്പോൾ ഒരുപാട് വേഷങ്ങൾ അഭിനയിക്കാൻ ലഭിച്ചു. ഒന്നിനും പോയില്ല. അഭിനയിക്കുന്ന സമയത്ത് വളരെ ഇന്‍റൻസായിട്ട് തന്നെ അഭിനയിക്കാൻ ശ്രമിക്കാറുണ്ട്.
എന്തൊക്കെയായാലും സംവിധാനം തന്നെയാണിഷ്ടം. അഭിനയം ഒരിക്കലും മനസ്സിൽ വന്നിട്ടില്ല. എന്നും കാമറയുടെ പിന്നിൽ നിൽക്കാനാണ് ആഗ്രഹം. അഭിനയിക്കില്ല എന്ന് പറയുന്നില്ല. സൗഹൃദങ്ങളിലോ മറ്റോ നല്ലൊരു വേഷം വന്നാൽ പറ്റുന്നതാണെങ്കിൽ അഭിനയിക്കും. എല്ലാ വേഷങ്ങളൊന്നും നമുക്ക് അഭിനയിക്കാൻ പറ്റില്ല. പുതിയ പ്രോജക്ടുകൾ ഒന്നും ഫൈനലായിട്ടില്ല. കഥ നടക്കുന്നതേയുള്ളൂ.
കാമറക്ക് പിന്നിലുള്ളവരെയും അംഗീകരിക്കണം
അസിസ്റ്റന്‍റ് ഡയറക്ടർ, കാമറാമാൻ, എഡിറ്റർ അങ്ങനെ മറ്റെല്ലാവരുടെയും പ്രയത്നത്തിന്‍റെ ഫലമാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. അസിസ്റ്റന്‍റ് ഡയറക്ടർമാർ പ്രീ പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ നിൽക്കുന്നവരാണ്. ഫൂട്ടേജ് കിട്ടിക്കഴിഞ്ഞാൽ എഡിറ്റർമാരുടെ അസിസ്റ്റന്‍റുമാർക്കും കാമറാമാന്‍റെ അസിസ്റ്റന്‍റുമാർക്കും പിന്നെ ഉറക്കമില്ല. എല്ലാവരും സിനിമയുടെ തുടക്കം മുതൽ കൂടെയുള്ളവരാണ്. ഇവരെയൊന്നും ആരും മെൻഷൻ ചെയ്യാറില്ല.
ഒരുപാട് എഫർട്ട് എടുക്കുന്നവരാണ്. ബാക്കിയുള്ള എല്ലാവർക്കും ഡാറ്റയുണ്ട്. ഇവരുടെ ഹാർഡ് വർക്ക് മാത്രമാണ് ഇവരുടെ ബെനിഫിറ്റ്. അതുകൊണ്ട് തന്നെ അവരുടെ എഫർട്ടിനെ നമ്മൾ മാനിക്കണം. ഇവരെയെല്ലാം അഡ്രസ് ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
ത്രില്ലർ ചിത്രങ്ങൾക്ക് ആരാധകരേറെ
സീറ്റ് എഡ്ജിങ് മൂവീസ് ആയതുകൊണ്ടാവാം ത്രില്ലർ സിനിമകൾക്ക് പ്രേക്ഷകർ കൂടുതൽ ഉണ്ടാവുന്നത്. ഓരോരുത്തരുടെ തീരുമാനമാണ് എന്ത് കാണണം എന്നൊക്കെ. വയലൻസ് സിനിമകൾ ആണെങ്കിലും ഒരുതവണ ക്ലിക്ക് ആയാലും എല്ലാ തവണയും അങ്ങനെ സംഭവിക്കണമെന്നില്ല. ഡ്രാമ സിനിമ ഓടിയ കാലത്തും റിയലിസ്റ്റിക് സിനിമകൾ ഓടിയ കാലത്തും ത്രില്ലർ സിനിമകൾ ആഘോഷിക്കപ്പെട്ടിട്ടുണ്ട്.
പൊലീസ് സിനിമകൾ ഇപ്പോൾ ആളുകൾക്ക് കാണാൻ ഇഷ്ടമായിരിക്കും. ഇന്‍റർനെറ്റ് യുഗം വന്നതോടെ ആസ്വാദനരീതി മാറിയിട്ടുണ്ട്. മറ്റു ഭാഷകളിലെ സിനിമകളാണെങ്കിലും അവിടെ നടക്കുന്ന രീതികളാണെങ്കിലും പെട്ടെന്ന് അപ്ഡേഷനുകൾ ഉണ്ടാവാറുണ്ട്.
വിഷ്വലി കാണുമ്പോൾ അത് മനസ്സിൽ ഫിക്സ് ആവും. വയലൻസാണെങ്കിലും പുതിയത് ഓരോന്ന് കാണുന്നതുകൊണ്ട് ആളുകൾ ഇത്തരം സിനിമകൾ തേടിപ്പോകുന്നതായിരിക്കും.
മാറുന്ന മലയാള സിനിമ
എല്ലാ കാലത്തും എല്ലാ ഭാഷയിലും ന്യൂ വേവുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ സംവിധായകർ, ചിന്താരീതികൾ, എക്സിക്യൂഷൻ രീതികൾ അങ്ങനെ ഓരോ കാലഘട്ടത്തിലും പുതിയ പുതിയ മാറ്റങ്ങൾ എല്ലാ ഭാഷയിലെ സിനിമകൾക്കും വന്നിട്ടുണ്ട്. സാഹിത്യത്തിലാണെങ്കിലും ഓരോ സമയത്തും പുതിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
മറ്റുള്ള സിനിമകളിൽ അതിശയോക്തി കാണിക്കുമ്പോൾ സ്വീകരിക്കുന്ന മലയാളികൾ മലയാളത്തിൽ അത്തരം സിനിമകൾ വന്നാൽ സ്വീകരിക്കുമോ എന്ന് സംശയമാണ്. അത് വേറൊരു ടൈപ്പ് ആസ്വാദനരീതിയാണ്. ഏത് ഴോണർ ആണെങ്കിലും നല്ലതാണെങ്കിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.