‘ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും ജയിക്കാം സിവിൽ സർവിസ്’ -വിജയരഹസ്യം വെളിപ്പെടുത്തി ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ച മലയാളികൾ
text_fieldsഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷാഫലത്തിലും മലയാളിത്തിളക്കമുണ്ട്. ചിട്ടയായ പഠനവും പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ സിവില്‍ സര്‍വിസ് കൈയെത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ച കേരളത്തിൽനിന്നുള്ള ഈ മിടുക്കർ. സ്വപ്നനേട്ടത്തിലേക്കുള്ള അവരുടെ പ്രയാണവും പഠനരീതികളുമറിയാം...
ആൽഫ്രഡ് തോമസ്
ലക്ഷ്യം മുന്നിൽക്കണ്ട് പരിശ്രമിക്കുക -ആൽഫ്രഡ് തോമസ്
വർഷങ്ങളോളമുള്ള കഠിനാധ്വാനം, ദിവസം 10 മണിക്കൂർ പഠനം... ഒടുവിൽ 33ാം റാങ്ക്... കേരളത്തിൽ റാങ്കിൽ മുന്നിലുള്ള കോട്ടയം പാലാ സ്വദേശി ആൽഫ്രഡ് തോമസിന്‍റെ വിജയത്തിന് തിളക്കമേറെയാണ്.
ആദ്യ ശ്രമം 2019ലായിരുന്നു. ആദ്യ മൂന്നുതവണയും പ്രിലിംസ് പാസായെങ്കിലും മെയിൻസിൽ പരാജയപ്പെട്ടു. നാലാം തവണ പ്രിലിംസും മെയിൻസും വിജയകരമായി കടന്നെങ്കിലും ഇന്‍റർവ്യൂവിൽ പരാജയപ്പെട്ടു. എങ്കിലും പരിശ്രമം കൈവിട്ടില്ല.
ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് കുട്ടിക്കാലം തൊട്ടുള്ള ഐ.എ.എസ് സ്വപ്‌നം സാക്ഷാത്‌കരിക്കാനായി പ്രയത്നിച്ചു തുടങ്ങുന്നത്. രണ്ടു വർഷം മുമ്പ് മാതാപിതാക്കൾ കേരളത്തിലേക്ക് മടങ്ങിയപ്പോഴും ആൽഫ്രഡ് ഡൽഹിയിൽ തന്നെ തുടർന്നു.
ഷെഡ്യൂൾ ചെയ്തുള്ള പഠനം ഇല്ലായിരുന്നു. എന്നാൽ, കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം റിലാക്‌സ്ഡ് ആയ പഠനരീതിയായിരുന്നു. സമ്മർദം ഏറിയ ഘട്ടങ്ങളുണ്ട്. ഒരു വിഷയം ബോറടിച്ചാൽ കുറച്ചുനാൾ അത് മാറ്റി മറ്റൊന്നു പഠിക്കും. മടുപ്പ് തോന്നിയാൽ ബ്രേക്ക് എടുക്കും. ഗണിതശാസ്‌ത്രം മുഖ്യവിഷയമായി തിരഞ്ഞെടുത്താണ് പരീക്ഷയെഴുതിയത്.
ഇന്‍റർവ്യൂവിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു വർഷത്തേക്ക് ഇടവേള എടുത്ത് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ റെസിഡൻഷ്യൽ കോച്ചിങ് പ്രോഗ്രാമിൽ ചേർന്നു. തന്നെ പുനഃക്രമീകരിക്കാനും വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും ശക്തമായി തിരിച്ചുവരാനും അവിടത്തെ അന്തരീക്ഷം സഹായിച്ചു. അക്കാദമിയിൽ പിയർ ഗ്രൂപ്പുകളെല്ലാം ഉള്ളതുകൊണ്ട് പഠനം കൂടുതൽ രസകരമായി.
മെയിൻസ് ആയിരുന്നു കടുപ്പം. അതിന് കണ്ടന്‍റ് കൂടുതൽ ഫോക്കസ് ചെയ്ത് പഠിച്ചു. മുമ്പത്തേക്കാൾ പ്രാക്ടീസ് കൂട്ടിയപ്പോൾ അതിന്‍റെ ഫലം കിട്ടിയെന്ന് ആൽഫ്രഡ് പറയുന്നു. ഹോബികളായ ഫുട്ബാൾ, വായന എന്നിവയിൽനിന്നായിരുന്നു ഇന്‍റർവ്യൂവിന് ചോദ്യങ്ങളേറെ വന്നിരുന്നത്.
വീട്ടിൽനിന്ന് ഫുൾ സപ്പോർട്ട് കിട്ടി. സമ്മർദമില്ലാതെ തന്നെ എല്ലാവരും ഫ്രീ ആക്കി. അതുതന്നെയാണ് വിജയത്തിലേക്ക് നയിച്ചത്. ഐ.എ.എസിനാണ് പ്രഥമ പരിഗണന. എന്നാല്‍, ലഭിക്കുന്ന കേഡര്‍ നോക്കിയിട്ട് തീരുമാനമെടുക്കുമെന്നും ആൽഫ്രഡ് കൂട്ടിച്ചേര്‍ത്തു.
പിതാവ് തോമസ് ആന്‍റണി ഡൽഹിയിൽ ഫ്രീലാൻസ് കൺസൾട്ടന്‍റും മാതാവ് മുണ്ടക്കയം ഇഞ്ചിയാനി ആലക്കളം ടെസി തോമസ് ഡൽഹി സെന്‍റ് ജോൺസ് അക്കാദമിയിൽ അധ്യാപികയുമാണ്. രണ്ടുവർഷം മുമ്പാണ് പാലായിലെത്തിയത്. സഹോദരി എയ്ഞ്ചല തോമസ് ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ് ചെയ്യുകയാണ്.
Top tricks
● സിലബസ്, മുൻകാല ചോദ്യങ്ങൾ, ടോപ്പർമാരുടെ ആൻസർ കോപ്പികൾ ഇതൊക്കെ കൃത്യമായി നോക്കുക.
● ഇതൊരു പരീക്ഷയാണ്, ജോലിയാണ് അങ്ങനെ തന്നെ എടുക്കുക. കിട്ടിയാൽ നല്ലത്, കിട്ടിയില്ലേൽ ഞാൻ തോൽവിയാണ് എന്നൊന്നും ഒരിക്കലും ചിന്തിക്കരുത്.
● വിജയം സ്വപ്നംകണ്ട് ആത്മവിശ്വാസത്തോടെ പരിശ്രമിക്കുക.
● ഇടവേള എടുക്കണം. മടുപ്പ് തോന്നാത്തവിധം സ്വയം സന്തോഷിപ്പിക്കുക.
മാളവിക ജി. നായർ ഭർത്താവ് ഡോ. നന്ദഗോപൻ ഐ.പി.എസിനും മകൻ ആദിശേഷിനുമൊപ്പം
വെല്ലുവിളികളെ സധൈര്യം നേരിടുക -മാളവിക ജി. നായർ
കുഞ്ഞും കുടുംബവും സ്ത്രീയുടെ വളർച്ചയിൽ തടസ്സമാണെന്ന് പറയുന്നവർ ഈ ദമ്പതികളെ റോൾ മോഡലാക്കണം. 45ാം റാങ്കോടെ പട്ടികയിൽ ഇടംപിടിച്ച തിരുവല്ല സ്വദേശി മാളവിക ജി. നായരുടെ വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഗർഭിണിയായിരിക്കെ പ്രിലിംസ്, പ്രസവം കഴിഞ്ഞ് രണ്ടാം ആഴ്ച മെയിൻസ്, പിന്നെ ഇന്‍റർവ്യൂവിനായി ഏഴര മാസം പ്രായമുള്ള മകൻ ആദിശേഷുമായി ഡൽഹിയിലേക്ക്... വെല്ലുവിളികൾക്കുമുന്നിൽ തളരാതെയാണ് തന്‍റെ ആറാമത്തെയും അവസാനത്തെയും ശ്രമം വിജയകരമായി മാളവിക പൂർത്തിയാക്കിയത്.
2022ൽ 172ാം റാങ്കോടെ ഐ.ആർ.എസിൽ ഡെപ്യൂട്ടി കമീഷണറായിരുന്നു. അതേ വർഷം ചെങ്ങന്നൂർ സ്വദേശിയായ ഭർത്താവ് ഡോ. നന്ദഗോപൻ ഐ.പി.എസും നേടിയത് ഈ കുടുംബത്തിന് ഇരട്ടി മധുരമായിരുന്നു.
അന്ന് രണ്ടുപേരും പരസ്പരം സഹായിച്ച് റാങ്ക് നേടിയെടുത്തപ്പോൾ ഇത്തവണ നന്ദഗോപന് പൊലീസ് ട്രെയിനിങ് കാരണം മാളവികക്കൊപ്പം പഠനത്തിൽ എപ്പോഴും നേരിട്ട് പങ്കുചേരാൻ സാധിച്ചില്ല. എങ്കിലും ആത്മവിശ്വാസം പകർന്നും ഫോൺ വഴി ചോദ്യങ്ങൾ ചോദിച്ചും പിന്തുണയുമായി കൂടെനിന്നു.
പഠിക്കാൻ നിശ്ചിത സമയക്രമം ഇല്ലായിരുന്നു. ഗർഭിണിയായതിനാൽ രാത്രി കൂടുതൽ സമയമെടുത്താണ് പഠിച്ചത്. ഓപ്ഷനൽ സബ്ജക്ട് സോഷ്യോളജിയായിരുന്നു. പരീക്ഷക്ക് വേണ്ടതിൽ മാത്രം ഊന്നി, നോട്ടുകൾ സ്വയം തയാറാക്കി പഠിച്ചതിനാൽ സമയം ലാഭിച്ചു. ആവർത്തിച്ചുള്ള പഠനവും സഹായിച്ചെന്ന് മാളവിക പറയുന്നു.
മെയിൻസായിരുന്നു കടുപ്പം. പോസ്റ്റ്പാർട്ടം സമയമായതിനാൽ എത്ര നേരം ഇരിക്കേണ്ടി വരുമെന്നൊക്കെ ഓർത്ത് ടെൻഷനടിച്ചെങ്കിലും കഠിന പരിശ്രമം അതിനെയൊക്കെ തോൽപിച്ചു. തന്‍റെ പാതയിൽ റോൾ മോഡലുകൾ ഇല്ല. ഐ.ആർ.എസിൽ ആയതിനാൽ എല്ലാ ഓഫിസർമാരും സഹായത്തിനുണ്ടായിരുന്നു.
അച്ഛൻ അജിത് കുമാറും ഗൈനക്കോളജിസ്റ്റായ അമ്മ ഡോ. ഗീതാലക്ഷ്മിയും സഹോദരി ഡോ. മൈത്രേയിയും പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പഠനമെല്ലാം തിരുവല്ലയിലായിരുന്നു. ഐ.ആർ.എസിൽ ആദായ നികുതി വകുപ്പിൽ ആദ്യം മംഗളൂരുവിലായിരുന്നു. ശേഷം കൊച്ചിയിലേക്ക് വന്നു. ഇപ്പോൾ ചൈൽഡ് കെയർ ലീവിലാണ്. തിരികെ ജോയിൻ ചെയ്യാനിരിക്കെയാണ് ഐ.എ.എസ് നേട്ടം. നന്ദഗോപന്‍റെ ട്രെയിനിങ്ങിന് താൽക്കാലികമായി മലപ്പുറത്താണ് ഇരുവരും.
Top tricks
● കൃത്യമായി സിലബസ് പിന്തുടർന്ന് നോട്ടുകൾ ഉണ്ടാക്കി പഠിക്കാം.
● റിവിഷൻ ചെയ്ത് പുതിയത് ഉൾപ്പെടുത്തി പഠിക്കുക.
● സംശയങ്ങൾ അപ്പോൾ തന്നെ ദൂരീകരിക്കുക.
● മനസ്സിനും ശരീരത്തിനും വിശ്രമം നൽകുക.
● വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുക. അസാധ്യമായ ഒന്നുമില്ല ഈ ലോകത്ത്.
● എപ്പോഴും ആത്മവിശ്വാസത്തോടെ ഇരിക്കാൻ ശ്രമിക്കുക.
നന്ദന ജി.പി
രണ്ടിൽ പിഴക്കാത്ത നേട്ടം -നന്ദന ജി.പി
ലക്ഷ്യത്തിനായി കഠിന പരിശീലനം മാത്രം പോരാ, ഒപ്പം ഉറച്ച തീരുമാനത്തോടെ സ്ഥിരതയോടെ പഠിക്കണമെന്നാണ് സിവിൽ സർവിസിൽ 47ാം റാങ്ക് കൈപ്പിടിയിലൊതുക്കിയ കൊട്ടാരക്കര സ്വദേശി നന്ദനക്ക് പറയാനുള്ളത്.
2023ൽ ആദ്യ പരിശ്രമം. പക്ഷേ, പ്രിലിംസ് പാസാവാൻ സാധിച്ചില്ല. 2024ൽ രണ്ടാമത്തെ പരിശ്രമത്തിനൊടുവിൽ സിവിൽ സർവിസിലെ മലയാളിത്തിളക്കമായി നന്ദന മാറി. അഞ്ചുലക്ഷം പേരെഴുതി 15,000 പേർ മാത്രം ക്ലിയർ ചെയ്യുന്ന പ്രിലിംസായിരുന്നു യാത്രയിലെ കാഠിന്യമേറിയ ഘട്ടം. ലിസ്റ്റിൽ ഉണ്ടാവണമെന്ന് വാശിയുണ്ടായിരുന്നു. റാങ്കെന്ന സ്വപ്നത്തിലേക്ക് നടന്നുകയറാൻ ഈ 24കാരിക്ക് തുണയും കരുത്തും വാശിയുമായി കൂട്ടിനുണ്ടായിരുന്നത് മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളുമായിരുന്നു.
ചെറുപ്പം മുതൽ സിവിൽ സർവിസ് സ്വപ്നത്തിലേ ഇല്ലായിരുന്നു. മാർ ഇവാനിയോസ് കോളജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദ പഠനത്തിനിടെയാണ് പരീക്ഷയെ സീരിയസായി കണ്ടത്. 2022ൽ ബിരുദ പഠന ശേഷം കുറവംകോണം ഫോർച്യൂൺ അക്കാദമിയിൽ പി.സി.എം ബാച്ചിലായിരുന്നു നന്ദനയുടെ പഠനം.
പരീക്ഷയുടെ ഡിമാൻഡ് അനുസരിച്ചായിരുന്നു പഠനമെന്ന് നന്ദന പറയുന്നു. സാധാരണ ദിവസങ്ങളിൽ എട്ടു മുതൽ 10 മണിക്കൂർ വരെയും പരീക്ഷയടുത്ത സമയത്ത് 12 മണിക്കൂറുമായി പഠന സമയം ദീർഘിപ്പിച്ചു. മലയാളം ലിറ്ററേച്ചറായിരുന്നു ഓപ്ഷനൽ സബ്ജക്ടായി തിരഞ്ഞെടുത്തത്.
ഹൈസ്കൂൾ അധ്യാപകരായ ഗിരീഷും പ്രഭയുമാണ് മാതാപിതാക്കൾ.
Top tricks
● ഉറച്ച തീരുമാനത്തോടെ വേണം പഠിക്കാൻ. ഇടക്ക് വ്യതിചലിക്കാതിരിക്കുക.
● സിലബസിലുള്ള കാര്യങ്ങൾ മനസ്സിലാക്കി മുഴുവനായി കവർ ചെയ്യാൻ ശ്രമിക്കുക, ചോദ്യങ്ങൾ ചെയ്തു പഠിക്കുക.
● എല്ലാ ക്ലാസുകളും മുഴുവനായും അറ്റെൻഡ് ചെയ്യുക, റിവിഷൻ ചെയ്ത് പഠിക്കുന്നത് ശീലമാക്കുക.
ദേവിക പ്രിയദർശിനി
ചിട്ടയോടെ പഠിച്ചാൽ റാങ്ക് ഭദ്രം -ദേവിക പ്രിയദർശിനി
ആദ്യശ്രമത്തിൽത്തന്നെ 95ാം റാങ്ക് നേടിയ കൊല്ലം ചാത്തന്നൂർ സ്വദേശി ദേവികയുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും വഴിത്തിരിവായത് വിവാഹമായിരുന്നു. ഭർതൃപിതാവ് മധുസൂദനൻ പിള്ളയായിരുന്നു സിവിൽ സർവിസ് നോക്കാൻ പറഞ്ഞത്.
2019ലായിരുന്നു ഖത്തർ എയർവെയ്സിൽ പൈലറ്റായ എം.ജെ. അരവിന്ദുമായുള്ള വിവാഹം. ശേഷം സ്വകാര്യ കമ്പനിയിൽ കണ്ടന്‍റ് ഡെവലപ്പറായി ജോലിനോക്കവേയാണ് സീരിയസായൊരു ജോലിയെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. ശേഷം അച്ഛന്‍റെ ആഗ്രഹം തന്നെ കരിയറാക്കാൻ തീരുമാനിച്ചു.
ജോലി ചെയ്യാതെ പഠനത്തിനായി കൂടുതൽ സമയം നീക്കിവെച്ചപ്പോൾ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും വന്ന ചോദ്യങ്ങൾ തന്നിലേക്കെത്തിക്കാതെ രക്ഷിതാക്കൾ അതിനെല്ലാം ഉത്തരം നൽകി കൂടെ നിന്നു. 2023 മാർച്ചിൽ ഐ ലേൺ അക്കാദമിയിൽ ചേർന്നു. കൂടുതലും ഓൺലൈൻ പഠനമായിരുന്നു.
ആദ്യപടി പരീക്ഷയും സിലബസും മനസ്സിലാക്കി മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കലായിരുന്നു. പ്രിലിംസ് മനസ്സിലാക്കി പരിശ്രമം കൂട്ടി. മെയിൻസ് ആയിരുന്നു കാഠിന്യമേറിയ ഘട്ടം. നോട്ടുകളെല്ലാം മെയിൻസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. പഠിക്കുന്നതിന് മുമ്പേ ചെക്ക് ലിസ്റ്റ് ഉണ്ടാക്കി അത് പൂർത്തിയാക്കാൻ എല്ലായ് പ്പോഴും ശ്രമിക്കും. പരീക്ഷക്ക് ഉത്തരങ്ങളെല്ലാം ബോക്സിട്ട് ഹൈലൈറ്റ് ചെയ്തിരുന്നു.
പഠിക്കുന്നതിന്‍റെ നോട്ടുകൾ അപ്പോൾ തന്നെ ഉണ്ടാക്കും, വീണ്ടും റിവിഷൻ ചെയ്യും. ആദ്യമൊക്കെ സമയം മാനേജ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു, പിന്നീട് 45 മിനിറ്റിൽ ഇത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതണമെന്ന് മനസ്സിലുറപ്പിച്ച് അതിനായി ശ്രമിച്ചു. എട്ട് മണിക്കൂറായിരുന്നു പഠനം. പരീക്ഷാ സമയത്ത് അത് 12 മണിക്കൂർ വരെ നീണ്ടു. പതുക്കെ പഠിക്കാനും എഴുതി പഠിക്കാനുമാണ് ഇഷ്ടം. സ്കൂൾ കാലം മുതൽ കിട്ടിയ അച്ചടക്കമാണ് തുണച്ചത്. ഇതുപോലെ ചിട്ടയോടെ പഠിച്ചാൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കാമെന്ന് ദേവിക പറയുന്നു.
ഓപ്ഷനൽ സബ്ജക്ട് മലയാളം ലിറ്ററേച്ചർ എടുത്ത ഒരുപാട് സിവിൽ സെർവന്‍റുകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. അവരുടെ കൃതികളും കരിയറും തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ദേവിക പറയുന്നു.
തിരുവനന്തപുരം ഐസറിൽ കെമിസ്ട്രിയിൽ ഡിഗ്രിയും പി.ജിയും പഠിച്ചു. അച്ഛൻ അയ്യപ്പ പിള്ള സിവിൽ എൻജിനീയറാണ്. അമ്മ രാധിക പ്രിയദർശിനി ഹൈസ്കൂൾ ടീച്ചറാണ്. ഭർത്താവിന്‍റെ വീടായ തിരുവനന്തപുരം തിരുമല, വലിയവിള ശ്രീധന്യയിലാണ് താമസം.
Top tricks
● സ്വയം ആത്മാർഥതയും നീതിയും ഉണ്ടായിരിക്കുക.
● എന്ത് തുടങ്ങിവെച്ചാലും അത് തീർക്കാൻ ഉള്ളിലൊരു സ്ഥിരത വേണം. പകുതിയാക്കി നിർത്തരുത്.
● പഠിക്കുന്നതിനുമുമ്പേ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി അത് പൂർത്തിയാക്കാൻ ശ്രമിക്കുക.
● അച്ചടക്കത്തോടെ ദിവസവും പഠിക്കുക.
● ഉത്തരങ്ങളെല്ലാം ബോക്സിട്ട് ഹൈലൈറ്റ് ചെയ്യുന്നത് നല്ലതാണ്.
സോനെറ്റ് ജോസ്
വാശിയോടെ പൊരുതി; രണ്ടാംവട്ടം കിട്ടി -സോനെറ്റ് ജോസ്
കോട്ടയം മുണ്ടക്കയത്തെ ആദ്യ സിവിൽ സർവിസുകാരിയാണ് സോനെറ്റ് ജോസ്. സാധാരണ കർഷക കുടുംബത്തിൽനിന്ന് വളർന്നുവന്ന് രണ്ടാം ശ്രമത്തിൽത്തന്നെ 54ാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ് ഈ 24കാരി. ഒരുപാട് പ്രതീക്ഷകൾ നൽകിയ ആദ്യ ശ്രമത്തിൽ ഇന്‍റർവ്യൂ ഘട്ടം വരെ അനായാസം എത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
എന്നാൽ, ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ജീവിതത്തിലെ ആദ്യ പരാജയം താങ്ങാൻ ശക്തിയില്ലാതെ ശ്രമം നിർത്തിയാലോ എന്നുവരെ തോന്നിയയിടത്തുനിന്ന് ഫോർച്യൂൺ അക്കാദമിയിലെ മെന്‍റർമാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ റാങ്ക് പൊരുതി നേടിയെടുത്തു. അന്ന് കരഞ്ഞതിനെക്കുറിച്ചോർക്കുമ്പോൾ ഇന്ന് ചിരിവരുമെങ്കിലും കടന്നുപോയ മാനസിക സംഘർഷങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്ന് സോനെറ്റ് പറയുന്നു.
പ്രിലിംസിനായി കിട്ടിയത് ആകെ 40 ദിവസമായിരുന്നു. കൃത്യമായ പഠനസമയം ഷെഡ്യൂൾ ചെയ്തു. ശ്രദ്ധ മുഴുവൻ ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ടാസ്കുകളെക്കുറിച്ചായിരുന്നു. പരാജയപ്പെടുത്തിയ ഇന്‍റർവ്യൂ തന്നെയായിരുന്നു ഇത്തവണത്തേയും പേടി സ്വപ്നം. പരിശ്രമം കൂട്ടിയപ്പോൾ കഴിഞ്ഞ തവണ 150 മാർക്കുള്ളിടത്ത് ഇത്തവണ 201 എന്ന സ്വപ്നവിജയം നേടിയെടുത്തു. മോക്ക് ഇന്‍റർവ്യൂകൾ കുറച്ച് അക്കാദമിയിലെ തന്നെ നാലുപേരുടെ പിയർ ഗ്രൂപ് വഴി ഇന്‍റർവ്യൂകൾ അറ്റൻഡ് ചെയ്തു.
ആദ്യതവണ എവിടെയെല്ലാം പാളിയെന്ന് കൃത്യമായി മനസ്സിലാക്കിയായിരുന്നു പഠനം. ഓപ്ഷനൽ സബ്ജക്ട് ജ്യോഗ്രഫിയായിരുന്നു. ഓരോ ചോദ്യത്തെയും നാലു ഭാഗങ്ങളായി തിരിച്ചു. ഒന്ന്, സിമ്പിൾ ചോദ്യങ്ങൾ -ഈ കാറ്റഗറിയിൽ വരുന്ന ചോദ്യങ്ങൾ എന്തായാലും ശരിയാക്കേണ്ടതാണ്. രണ്ട്, അപ്ലൈഡ് ചോദ്യങ്ങൾ -വെറുതെ പഠിച്ച് പോകാതെ നന്നായി മനസ്സിലാക്കി പഠിച്ചു ശരിയാക്കേണ്ടത്. മൂന്ന് -അനുഭവത്തിൽനിന്ന് ശരിയാക്കാൻ പറ്റുന്നവ. നാല് -ഒഴിവാക്കാൻ പറ്റുന്നവ.
പ്രിലിംസിൽ എല്ലാവരും ചെയ്യുന്ന ആദ്യ തെറ്റാണ് കറന്‍റ് അഫയേഴ്സിന് കൂടുതൽ ഊന്നൽ നൽകുന്നത്. മെയിൻസിലാണെങ്കിൽ എല്ലാവരും കൂടുതൽ പഠിക്കും. കുറച്ചു മാത്രം എഴുതും. 365 ദിവസത്തിൽ 65 ദിവസമെങ്കിലും സ്വയം നമ്മൾ ചോദിക്കും, എനിക്കിത് പറ്റുമോയെന്ന്. എന്തിനാണ് ഈ യാത്ര തുടങ്ങിയതെന്ന് മനസ്സിലാക്കുക, അതിൽ വിശ്വസിക്കുക.
തന്‍റെ സ്വദേശം മലയോര മേഖലയായതിനാൽ അവരുടെ ആവശ്യം തനിക്കറിയാമെന്നും അട്ടപ്പാടി ജനതയോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും സോനെറ്റ് പറയുന്നു.
ഡൽഹി സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ഡിഗ്രി. മുണ്ടക്കയം പുളിക്കുന്ന് ഈറ്റകുന്നേൽ ജോസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. സോണിയ, സോണി എന്നിവരാണ് സഹോദരങ്ങൾ.
Top tricks
● ഒരു ദിവസം ഏഴു മണിക്കൂറെങ്കിലും പഠിക്കാൻ ശ്രമിക്കുക.
● സ്വന്തം കഴിവിൽ വിശ്വസിക്കുക.
● ഒരു ബുക്കിൽ എല്ലാ പോയന്‍റുകളും വരുന്നതുപോലെ നോട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുക.
● ഡിജിറ്റൽ നോട്ടുകൾ ഹൈലൈറ്റ് ചെയ്ത് പഠിക്കാം.
● ചെയ്തുതീർക്കേണ്ട ടാസ്കുകൾ അതതു ദിവസം തീർക്കുക.
റീനു അന്ന മാത്യു
തോറ്റാലും വിശ്വാസം നഷ്ടപ്പെടുത്തരുത് -റീനു അന്ന മാത്യു
പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാം റാങ്കുകാരി, തൊട്ടതെല്ലാം പൊന്നാക്കുന്ന കൊല്ലം പത്തനാപുരം പ്ലാവിളയിൽ വീട്ടിൽ റീനു നാലുവർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ നാലാം തവണ പൊരുതി നേടിയത് 81ാം റാങ്ക്.
ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിൽ ബി.എ ഇക്കണോമിക്സ് പഠനത്തിനിടെയാണ് സിവിൽ സർവിസിനോട് പ്രിയമേറിയത്.
അവസാന വർഷ ബിരുദ പഠനത്തിനിടെ കോവിഡ് ബാധിച്ച് വീട്ടിലിരുന്ന സമയത്തായിരുന്നു പരിശ്രമമാരംഭിച്ചത്. ഒരു വർഷം കാര്യമായി നോക്കിയെങ്കിലും പ്രിലിംസ് കിട്ടിയില്ല. രണ്ടാം തവണ കിട്ടി, എന്നാൽ മെയിൻസ് കിട്ടിയില്ല. മൂന്നാം തവണ പ്രിലിംസും കിട്ടിയില്ല. പരിശ്രമത്തിലൂടെ നാലാം തവണ വിജയം കൊയ്തു. പ്രിലിംസും മെയിൻസുമായിരുന്നു ഏറ്റവും കാഠിന്യമേറിയ ഘട്ടമെന്നും ഇന്‍റർവ്യൂ കൂടുതൽ മികച്ചതാക്കാൻ പറ്റിയെന്നും പ്രതീക്ഷിച്ച നേട്ടമാണിതെന്നും റീനു പറയുന്നു.
ഓപ്ഷനൽ സബ്ജക്ട് സോഷ്യോളജിയായിരുന്നു. ഇക്കണോമിക്സ് ടീച്ചറായി തിരുവനന്തപുരത്ത് പാർട്ട് ടൈം ജോലി ചെയ്യവേയാണ് ഈ വിജയം. പഠിപ്പിക്കുന്ന കാര്യം തന്നെയാണ് പഠിക്കുന്നത് എന്നതും ഗുണം ചെയ്തു. അതിനാൽ പഠനവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചെന്ന് റീനു പറയുന്നു.
ബിസിനസുകാരനായ മാത്യു ജോർജാണ് പിതാവ്. മാതാവ് ആനി മാത്യു ബാങ്ക് ജീവനക്കാരിയാണ്. സഹോദരൻ ഡോക്ടറാണ്. അനിയത്തി എ.സി.സി.എക്കുള്ള തയാറെടുപ്പിലുമാണ്. ലീഡ് ഐ.എ.എസ് അക്കാദമിയിലായിരുന്നു പഠനം. ഐ.എഫ്.എസിനാണ് റീനു മുൻഗണന നൽകുന്നത്.
Top tricks
● തോൽവിയെ അഭിമുഖീകരിക്കാനുള്ള ധൈര്യം വേണം. നമ്മൾ തോറ്റാലും ലോകത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല, അതുകൊണ്ട് തോറ്റാലും സ്വന്തം വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക.
● നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കണം. ഫലം ജയമോ തോൽവിയോ എന്തുമാകട്ടെ നമ്മൾ പരിശ്രമിച്ചെന്ന് കരുതാമല്ലോ.
● ആത്മവിശ്വാസത്തോടെ ഇരിക്കുക.
● ഹാർഡ് വർക്കിനുപകരം സ്മാർട്ട് വർക്ക് ചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.