‘എത്ര മഴ പെയ്താലും വേനലിൽ കിണർ വറ്റാറുണ്ടോ?’ -ഇക്കാര്യങ്ങൾ ചെയ്താൽ വേനലിലും കിണർ വെള്ളം ഉപയോഗിക്കാം
text_fieldsവേനൽ തുടങ്ങുമ്പോഴേക്കും വരൾച്ചയും കുടിവെള്ളത്തിനായി നെട്ടോട്ടവും. മഴക്കാലത്ത് യഥേഷ്ടം വെള്ളവും ചില പ്രദേശങ്ങളിലെങ്കിലും വെള്ളപ്പൊക്കവും. 44 നദികൾ ഒഴുകുന്ന കേരളത്തിന്‍റെ അവസ്ഥയാണിത്.
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്‍റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപ്പോകുന്ന സാഹചര്യം ഒന്ന് മനസ്സുവെച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ.
1000 ചതുരശ്രയടി വിസ്തീർണമുള്ള ഒരു പുരപ്പുറത്തുനിന്ന് മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ലിറ്റർ മഴ വർഷംതോറും ലഭിക്കുമെന്നാണ് കണക്ക്. 10 സെന്‍റ് വയൽ 1,60,000 ലിറ്റർ മഴയെ ഉൾക്കൊള്ളുന്നതാണ്. കാടും കാവും വയലും കുളവും കിണറും നദിയുമെല്ലാം ധാരാളം മഴവെള്ളത്തെ ദീർഘകാലം കരുതിവെക്കും.
പരമാവധി മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മണ്ണിലാഴ്ത്തി ഭൂഗർഭ ജലവിതാനം ഉയർത്താനും ശ്രദ്ധിക്കണം.

പുരയിട ജലസംരക്ഷണ രീതികള്‍
കൂട്ടുകുടുംബങ്ങൾ ഇന്ന് അണുകുടുംബങ്ങളായി. ഒരു കൊച്ചുവീടും മതിലും വേലികെട്ടി അതിര്‍ത്തി തിരിക്കലും സര്‍വസാധാരണമായി. നഗരങ്ങളില്‍ വീടിന്‍റെ നാലുഭാഗത്തും മതിലുകള്‍ ഉണ്ട്. ഗ്രാമപ്രദേശങ്ങളില്‍ വീടിന്‍റെ മുന്‍വശത്തെങ്കിലും മതിലായി.
ഇവിടെയെല്ലാം മതിലുകളില്‍ ദ്വാരം നിര്‍മിച്ച് മഴവെള്ളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. കിണറുകളിലെ ജലസംരക്ഷണം ഇതുവഴി കുറഞ്ഞുപോകുന്നു. മലിനജലവും ഇതുപോലെ ഒഴുക്കിവിടുമ്പോള്‍ പരിസരവും മലിനമാകുന്നു.
പണ്ടൊക്കെ ഓടകളിലെ വെള്ളം അടുക്കളത്തോട്ടത്തിലേക്കോ തെങ്ങിൻകുഴിയിലേക്കോ താഴുംവിധം സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാ വെള്ളവും പടിക്ക് പുറത്താണ്. കൊതുകുകള്‍ പെരുകാനും പലതരം പനികള്‍കൊണ്ട് കഷ്ടപ്പെടാനും ഇത് കാരണമാകുന്നു. പുരയിടങ്ങളില്‍നിന്ന് ഒഴുകിപ്പോകുന്ന വെള്ളം വരമ്പിട്ട് തടഞ്ഞാല്‍ കിണറുകളില്‍ വെള്ളം സംരക്ഷിക്കപ്പെടും.
മുറ്റം കോണ്‍ക്രീറ്റ് ചെയ്താലേ ഭംഗിയാവൂ എന്ന ചിന്തയാണിപ്പോള്‍. മഴവെള്ളം വീട്ടുകിണറുകളില്‍ താഴണം. അതിനുള്ള സംവിധാനം വീട്ടുകാര്‍ ചെയ്യണം. ഇല്ലെങ്കില്‍ ശുദ്ധജലത്തിന് കഷ്ടപ്പെടും.
പുരയിടത്തിന് ചുറ്റും ജൈവവേലികള്‍ വളര്‍ത്തിയാല്‍ മഴവെള്ള സംരക്ഷണം ഉറപ്പാക്കാം. മണ്‍വരമ്പുകള്‍ ഉണ്ടാക്കി അവയില്‍ കുറ്റിച്ചെടികള്‍, ചെമ്പരത്തി, ആടലോടകം, രാമച്ചം, കൈത, പൂവള്ളി തുടങ്ങിയ ചെടികള്‍ നടുക. പറമ്പിലെ വെള്ളം ഒരുതരത്തിലും പുറത്തുപോകാതെ പറമ്പില്‍തന്നെ താഴാന്‍ അനുവദിക്കുക.
ജൈവവളങ്ങള്‍കൊണ്ട് സമ്പന്നമായ മേൽമണ്ണ്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും. ഇതുവഴി വിളവുകള്‍ നന്നാകും. വീട്ടുകിണറ്റില്‍ ധാരാളം വെള്ളവും ലഭിക്കും. മണ്‍വരമ്പുകളില്‍ ചെടികള്‍ വളരുന്നതു വഴി പുരയിട ജലസംരക്ഷണം സാധ്യമാകുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയും ഇത്തരം ജൈവവേലികള്‍ നിര്‍മിക്കാവുന്നതാണ്.
മഴവെള്ളം വീട്ടുവളപ്പിന് പുറത്തേക്കു പോകാതായാല്‍ പറമ്പില്‍ വെള്ളക്കെട്ടുണ്ടാകാം. അത് ഒഴിവാക്കാന്‍ മഴക്കുഴികള്‍ നിര്‍മിക്കാം. ഓരോ പറമ്പിന്‍റെയും കിടപ്പനുസരിച്ചും കിണറിന്‍റെ സ്ഥാനമനുസരിച്ചും മണ്ണിന്‍റെ തരമനുസരിച്ചുമാണ് മഴക്കുഴികള്‍ ഉണ്ടാക്കുന്നത്.
ഓരോ വീട്ടുകാരും മനസ്സുവെച്ചാല്‍ ശുദ്ധജല സ്രോതസ്സുകളായി നമ്മുടെ കിണറുകള്‍ മാറും. പുരയിടത്തിലെ തെങ്ങിന്‍ തടങ്ങള്‍ വിസ്തൃതപ്പെടുത്തി മഴവെള്ളം നിറക്കാം. മേല്‍ക്കൂരയില്‍നിന്ന് ഒഴുകിപ്പോരുന്ന വെള്ളം തെങ്ങിന്‍ തടങ്ങളില്‍ സംരക്ഷിക്കാന്‍ സംവിധാനമൊരുക്കാം.

മേൽക്കൂര മഴവെള്ള സംഭരണം
പുരപ്പുറങ്ങളിൽ പതിക്കുന്ന മഴവെള്ളം പൈപ്പുകൾ, പാത്തികൾ എന്നിവയുടെ സഹായത്താൽ നേരിട്ട് സംഭരിക്കുന്ന രീതിയെ മേൽക്കൂര മഴവെള്ള സംഭരണം എന്ന് പറയുന്നു. പൈപ്പുകൾ, പാത്തികൾ എന്നിവയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തെ ഫിൽറ്റർ സംവിധാനത്തിലൂടെ ശുദ്ധീകരിക്കാം. മുക്കാൽ ഇഞ്ച് മെറ്റൽ, ചിരട്ടക്കരി, മണൽ എന്നിവയാണ് ഫിൽട്ടർ മീഡിയയായി ഉപയോഗിക്കുന്നത്.
ഒരാൾക്ക് 20 ലിറ്റർ കണക്കിൽ അഞ്ചംഗ കുടുംബത്തിന് 100 ലിറ്റർ മഴവെള്ളമാണ് ഒരു ദിവസം കുടിക്കാനുൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. നൂറുദിവസം വേനൽക്കാലമുണ്ടാകുമെന്ന് കണക്കാക്കി ഒരു ദിവസത്തേക്ക് 100 ലിറ്റർ വെള്ളമെന്ന കണക്കിൽ 10,000 ലിറ്റർ മഴവെള്ളമുൾക്കൊള്ളുന്ന ടാങ്കാണ് സാധാരണ വേണ്ടത്. കൂടുതൽ ജലാവശ്യമുണ്ടെങ്കിൽ ടാങ്കിന്‍റെ ശേഷി കൂടിയിരിക്കണം.
മേൽക്കൂരയിൽനിന്നുള്ള മഴവെള്ളം ശേഖരിച്ച് അരിച്ചു ശുദ്ധമാക്കി സംഭരണികളിൽ സൂക്ഷിച്ചാൽ കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാം. ഇഷ്ടിക, ഫൈബർ, ഫെറോസിമന്‍റ് തുടങ്ങിയവകൊണ്ടുള്ള സംഭരണികൾ ഇതിന് അനുയോജ്യമാണ്. സംഭരണികളിലെ അധികജലം കിണറുകളിലേക്ക് ഒഴുക്കിവിട്ട് ഭൂഗർഭ ജലവിതാനം വർധിപ്പിക്കുകയുമാവാം.
ഭൂതല മഴവെള്ള സംഭരണം
മഴവെള്ളത്തെ മണ്ണിലും വിവിധ ജലസ്രോതസ്സുകളിലും ശേഖരിക്കുന്നതാണ് ഭൂതല മഴവെള്ള സംഭരണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കിണർ നിറ ചെയ്യാവുന്നതാണ്. ശരാശരി 10,000 രൂപകൊണ്ട് കിണർ നിറക്കാവശ്യമായ ഘടകങ്ങൾ ചെയ്യാം.
മഴവെള്ള സംഭരണ കുളങ്ങൾ
മഴവെള്ളം നേരിട്ടോ ഒഴുകിപ്പോകുന്ന വെള്ളം ശേഖരിച്ചോ സംഭരിക്കുന്നതു വഴി ഗാർഹികേതര ആവശ്യങ്ങൾ നിറവേറ്റാം. കുളങ്ങൾ, ചിറകൾ, ടാർപോളിൻ ഷീറ്റുകൾ തുടങ്ങി അനുയോജ്യമായ നിർമാണങ്ങൾ ഇതിന് നടത്താം.
കിണറുകൾക്ക് ചുറ്റും മഴക്കുഴികൾ ഉണ്ടാക്കാം
മഴവെള്ളം ഭൂമിയിൽ ആഴ്ത്താൻ ചുരുങ്ങിയ ചെലവിൽ മഴക്കുഴികൾ ഉണ്ടാക്കാം. മഴക്കാലത്ത് കുഴികളിൽ നിറയുന്ന വെള്ളം ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങും. 0.6 മീറ്റർ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികളാണ് അഭികാമ്യം. പുരയിടങ്ങളിലും കൃഷി സ്ഥലങ്ങളിലുമെല്ലാം ഇത്തരം കുഴികൾ ഉണ്ടാക്കാം. കുഴികളുടെ എണ്ണം കൂട്ടി ഭൂമിയിലേക്ക് ആഴ്ത്തുന്ന ജലത്തിന്റെ തോതും വർധിപ്പിക്കാം.
ചെങ്കൽ-പാറ ക്വാറികൾ
ഉപയോഗമില്ലാത്ത ചെങ്കൽ കുഴികൾ, പാറ ക്വാറികൾ, കിണറുകൾ തുടങ്ങിയവയെല്ലാം ജലസംഭരണികളാക്കി മാറ്റാം. വീടുകളുടെ മേൽക്കൂരയിലും പുരയിടത്തിലും വീഴുന്ന വെള്ളം പൈപ്പുകൾ വഴിയോ ചാലുകളിലൂടെയോ ഇത്തരം കുഴികളിലും ക്വാറികളിലുമെത്തിച്ചാൽ മണ്ണിലേക്ക് ഇറങ്ങുന്നതിനും ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും ഉപകാരപ്പെടും.
തടയണകൾ
തോടുകളുടെയും നീർച്ചാലുകളുടെയും വീതി കുറഞ്ഞ ഭാഗത്ത് തടയണകൾ നിർമിക്കുന്നതുവഴി ജലം കെട്ടിനിർത്താം. മണൽ നിറച്ച ചാക്കുകളും മറ്റും ഉപയോഗപ്പെടുത്തി വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഇത് സാധ്യമാക്കാം.
പുതയിടൽ
മണ്ണിന് പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. ഉണങ്ങിയ ഇലകൾ, ചപ്പുചവറുകൾ, വയ്ക്കോൽ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പുതയിടാം. മണ്ണിന്‍റെ ജൈവാംശം വർധിപ്പിച്ച് ജലാഗിരണ ശേഷി കൂട്ടാനും ഇതുവഴി സാധിക്കും.
ഭൂഗർഭജലത്തിന്റെ യുക്തിസഹമായ ഉപയോഗം
ഭൂഗർഭജലം അനിയന്ത്രിതമായി ഉപഭോഗം ചെയ്യാൻ പാടില്ലാത്തതാണെന്ന് നാം എപ്പോഴും ഓർമിക്കണം. കാരണം, അത് അതിന്‍റെ പൂർവാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കും. ഭൂഗർഭജലത്തിന്‍റെ ബോധപൂർവമായ ഉപയോഗത്തിലൂടെ മാത്രമേ അത് ആനുപാതികമായി സംരക്ഷിക്കാൻ കഴിയൂ.
കോൺടൂർ ചാലുകൾ
ചരിവുള്ള പ്രദേശങ്ങളിൽ ചരിവിനു കുറുകെ ചാലുകളും വരമ്പുകളും ഉണ്ടാക്കുക. ചരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ തട്ടു തിരിച്ച് ഇടക്കയ്യാല വെക്കുക.
കുഴൽക്കിണർ കുറക്കാം
സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി താഴുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമായതാണിതിന് പ്രധാന കാരണം. കുഴൽക്കിണറുകൾ അനിയന്ത്രിതമായി കുഴിക്കുന്ന അവസ്ഥക്ക് മാറ്റം വരണം.

വിവിധ അലർട്ടുകൾ
മഴ വരുന്നതിന് മുന്നോടിയായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. നാലു നിറങ്ങളിലുള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിവയാണവ. പ്രവചിക്കുന്ന മഴക്കനുസരിച്ച് ദുരന്ത തയാറെടുപ്പ് നടപടികൾ തീരുമാനിക്കാനാണ് വിവിധ അലർട്ടുകൾ.
ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗരേഖയിൽ (ഓറഞ്ച് പുസ്തകം) അലർട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചുവപ്പ് ഒഴികെയുള്ള അലർട്ടുകളെ പൊതുവിൽ ഭീതിയോടെ കാണേണ്ടതില്ലെങ്കിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചാൽ കരുതലും ജാഗ്രതയും വേണ്ടതുണ്ട്.
● റെഡ്: അതിതീവ്ര മഴക്ക് സാധ്യതയുള്ളപ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
● ഓറഞ്ച്: അതിശക്തമായ മഴക്ക് സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രത മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷ തയാറെടുപ്പുകൾ തുടങ്ങണം.
● യെല്ലോ: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളപ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴകൊണ്ട് ഉദ്ദേശിക്കുന്നത്. യെല്ലോ അലർട്ടുള്ളപ്പോൾ കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്യണം.
● ഗ്രീൻ: ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.
കിണർ റീചാർജിങ്
കേരളത്തിൽ മൺസൂൺ, തുലാമഴ എന്നിങ്ങനെയാണ് സാധാരണ മഴ ലഭിക്കാറുള്ളത്. മൺസൂൺ അഥവാ വർഷക്കാലത്ത് കൂടുതൽ മഴ ലഭിക്കും. വേനലിൽ കിണറുകളിലെ ജലനിരപ്പ് നിലനിർത്തുന്നതിൽ ശേഷം ലഭിക്കുന്ന തുലാമഴക്ക് കാര്യമായ പങ്കുണ്ട്.
തുലാമഴയുടെ അളവ് കുറഞ്ഞാൽ പലപ്പോഴും വേനലിൽ കിണർ ജലം കുറയാറാണ് പതിവ്. കിണർസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും വേനലിൽ കേരളത്തിൽ കിണർ വറ്റുകയോ വെള്ളം പരിമിതപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ്.
വേനല്‍ക്കാല കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതില്‍ കിണർ റീചാർജിങ് ഫലപ്രദമാണ്. തുലാമഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ചാല്‍ നാലുമാസത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവും. 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ ജലം ശേഖരിച്ചാൽപോലും ദിവസം 40 ലിറ്റർ തോതിൽ നാലു മാസം തുടർച്ചയായി വെള്ളം ലഭ്യമാക്കാൻ കഴിയും.
● റീചാര്‍ജ് ചെയ്യേണ്ട വിധം: മേല്‍ക്കൂരയില്‍ പെയ്യുന്ന മഴവെള്ളത്തെ പി.വി.സി പാത്തിയിലൂടെ ഒഴുക്കി പൈപ്പിലൂടെ താഴേക്ക് എത്തിക്കുക. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു അരിപ്പ ടാങ്ക് ഉണ്ടാക്കണം. വീപ്പയോ ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയോ ആയാലും മതി. ഇതിന്‍റെ ഏറ്റവും അടിയില്‍ 20 സെ.മീ. കനത്തില്‍ ചരല്‍ക്കല്ല് വിരിക്കുക. അതിനു മുകളില്‍ 10 സെ.മീ. കനത്തില്‍ മണലും അതിനു മുകളില്‍ ചിരട്ടക്കരിയോ മരക്കരിയോ 10 സെ.മീ. കനത്തിലും വിരിക്കുക. ഇതിനു മുകളില്‍ 10 സെ.മീ. കനത്തില്‍ ചരൽ വിരിക്കുക. ടാങ്കിന്‍റെ ഏറ്റവും അടിഭാഗത്ത് പി.വി.സി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ള കിണറിലേക്ക് ഇറക്കിക്കൊടുക്കുക.
മേല്‍ക്കൂരയിലെ മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവെച്ച് ശുദ്ധീകരിച്ച് കിണറിലേക്കും പതിച്ച് കിണറിൽ സംഭരിക്കപ്പെടുന്നു. വളരെ ലളിതമായ ഈ സംവിധാനം വഴി മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.