‘ഈ പുതുതലമുറ എന്താണിങ്ങനെ? എങ്ങോട്ടാണ് അവരുടെ പോക്ക്’ -പുതുതലമുറക്കെതിരായ വിമർശനങ്ങളിൽ കാര്യമുണ്ടോ എന്നറിയാം
text_fields‘ഈ പുതുതലമുറ എന്താണിങ്ങനെ? എങ്ങോട്ടാണ് അവരുടെ പോക്ക്, എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്? പഴയകാലം എത്ര നല്ലതായിരുന്നു...’ ഇന്നത്തെ ചെറുപ്പക്കാരെക്കുറിച്ച് ആരോട് ചോദിച്ചാലും ഏകദേശം ഇതുപോലെയുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്.
‘ഇന്നത്തെ കുട്ടികൾ ആഡംബരത്തിന്റെ പിറകെയാണ്, അവർക്ക് മര്യാദയില്ലാതായിരിക്കുന്നു, അധികാരത്തോട് പുച്ഛമാണ്; അവർക്ക് പ്രായമായവരോട് ബഹുമാനമില്ല…’ -ബി.സി 469-399ൽ സോക്രട്ടീസിന്റേതായി അല്ലെങ്കിൽ ആ കാലഘട്ടത്തിലെ മുതിർന്നയാളുകളുടെ ചെറുപ്പക്കാരെക്കുറിച്ചുള്ള അഭിപ്രായമാണിത്.
‘യുവജനങ്ങൾ അഹങ്കാരികളാണ്; കാരണം, ജീവിതത്തിൽ ഇതുവരെ അവർ വിനയം പഠിച്ചിട്ടില്ല, സാഹചര്യങ്ങളുടെ സമ്മർദം അവർ അനുഭവിച്ചിട്ടില്ല’ -ബി.സി 384-322ൽ അരിസ്റ്റോട്ടിലിന്റെ കാലഘട്ടത്തിലെ അഭിപ്രായമാണിത്.
‘ഇന്നത്തെ യുവജനങ്ങൾ തങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അവർക്ക് മാതാപിതാക്കളോടും മുതിർന്നവരോടും ഒരു ബഹുമാനവുമില്ല...’ എ.ഡി 1274കളിലെ അഭിപ്രായമാണിത്.
എത്രകാലം പിറകോട്ട് പോയാലും അന്നത്തെ യുവതലമുറയെക്കുറിച്ച് മുതിർന്നവർക്ക് പറയാനുള്ള കാര്യങ്ങൾ ഇതൊക്കെയാണ്, ഇന്നും അത് തുടരുന്നു, ഇനിയുമത് തുടർന്നേക്കാം. മൊബൈലും കമ്പ്യൂട്ടറുമാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം, മദ്യവും മയക്കുമരുന്നുമാണ്, അതല്ല വീടുവിട്ട് പല നാടുകളിലും പഠിക്കാനും ജോലി ചെയ്യാനും പോകുന്നതാണ്, ഗെയിമുകളാണ്, സിനിമകളും പുത്തൻ കാഴ്ചപ്പാടുകളുമാണ് അവരെ വഴിതെറ്റിക്കുന്നത്... തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഇപ്പോഴുള്ളത്. എന്നാൽ, ഇതിനൊന്നും അടിസ്ഥാനമായുള്ള കണക്കുകളോ പഠനങ്ങളോ ഒന്നുമില്ല.
അടുത്തിറങ്ങിയ ചില സിനിമകൾ കണ്ടതുകൊണ്ടോ കാലം മാറിയതുകൊണ്ടോ പെട്ടെന്നുണ്ടായ ഒരു മാറ്റം അല്ല ഇതെന്ന് പുതുതലമുറയെക്കുറിച്ച് കാലങ്ങളായുള്ള അഭിപ്രായങ്ങളിൽനിന്ന് മനസ്സിലാക്കാം. എന്നാൽ, എന്തുകൊണ്ടായിരിക്കും പുതുതലമുറ ഇങ്ങനെ പെരുമാറുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
യുവതലമുറ നേരിടുന്ന വെല്ലുവിളികൾ
ഓരോ തലമുറയും പുതിയ വെല്ലുവിളികളും സാധ്യതകളുമായാണ് കടന്നുവരുന്നത്. ഇന്നത്തെ തലമുറ സാങ്കേതികവിദ്യയുടെ അതിപ്രസരത്തിനും വേഗത്തിലുള്ള സാമൂഹിക മാറ്റങ്ങൾക്കും നടുവിലാണ്. മുതിർന്നവർക്ക്, പ്രത്യേകിച്ച് മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ തലമുറയെ ശരിയായ രീതിയിൽ മനസ്സിലാക്കാനും അവരെ കൈകാര്യം ചെയ്യാനുമാവുന്നില്ല എന്നതാണ് സത്യം.
വളരെ വേഗത്തിൽ മനസ്സിലാകാൻ പുതുതലമുറയെ, പ്രത്യേകിച്ച് കൗമാരക്കാരെ, നമുക്ക് ഒരു ഹെവി വാഹനത്തോട് ഉപമിക്കാം. അതിൽ നിറയെ ഇന്ധനമുണ്ട്, എത്ര ദൂരം വേണമെങ്കിലും പോകാം, എന്ത് ഭാരവും വഹിക്കാം, എന്നാൽ ആ വാഹനത്തിന് വേണ്ട രീതിയിൽ ബ്രേക്കില്ല, അതിന്റെ ഡ്രൈവർ ആണെങ്കിൽ സ്വബോധത്തിലുമല്ല! അങ്ങനെയുള്ള ഒരു വാഹനത്തിന്റെ സഞ്ചാരം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാമല്ലോ?. അത്തരം ഒരു വാഹനത്തോട് കൗമാരത്തെ ഉപമിക്കാറുണ്ട്. ഇനി ഇതിലെ ഓരോ ഘടകങ്ങളും പരിശോധിക്കാം
● വളർച്ച: ശാരീരികമായി വളർച്ച പ്രാപിക്കുന്ന കാലമാണിത്. ഒരു കുട്ടി എന്നതിൽനിന്ന് മാറി വളരെ വേഗത്തിലുള്ള മാറ്റത്തിലൂടെ കടന്നുപോകുകയും ശാരീരികമായി വളരുകയും ചെയ്യുന്ന സമയം. എന്നാൽ, ശരീര വളർച്ച എത്തിയതുകൊണ്ടുമാത്രം അവരെ മുതിർന്നവരുടെ കൂട്ടത്തിലോ ചെറുപ്പം വിട്ടതിനാൽ കുട്ടികളുടെ കൂട്ടത്തിലോ ഉൾപ്പെടുത്തുന്നില്ല.
● ഹോർമോൺ മാറ്റങ്ങൾ: നിറയെ ഇന്ധനം എന്നതിനെ ഹോർമോണുകളുമായി താരതമ്യപ്പെടുത്താം. ശരീരത്തിൽ വളരെയധികം ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്ന പ്രായമാണ് കൗമാരം. ആൺകുട്ടികളിലും പെൺകുട്ടികളിലും വലിയ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ പെൺകുട്ടികളിൽ സ്തനവളർച്ച, ആർത്തവം തുടങ്ങിയ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്നു.
അതേസമയം, ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആൺകുട്ടികളിൽ താടി, മീശ, ശബ്ദമാറ്റം തുടങ്ങിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ ഹോർമോൺ വ്യതിയാനങ്ങൾ കൗമാരക്കാരുടെ മാനസികാവസ്ഥ, വികാരങ്ങൾ, സാമൂഹിക പെരുമാറ്റം എന്നിവയെയും സ്വാധീനിച്ചേക്കാം.
● പ്രീഫ്രണ്ടൽ കോർട്ടക്സിന്റെ വളർച്ച: മനുഷ്യന്റെ ചിന്ത, യുക്തി, തീരുമാനമെടുക്കൽ, സ്വയം നിയന്ത്രണം, സാമൂഹിക പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് പ്രീഫ്രണ്ടൽ കോർട്ടെക്സ് എന്ന മസ്തിഷ്ക ഭാഗമാണ്. ശാരീരിക വളർച്ച നേടുമെങ്കിലും പ്രീഫ്രണ്ടൽ കോർട്ടക്സ് പൂർണ വളർച്ചയെത്താൻ 25 വയസ്സെങ്കിലുമാകും. അതുകൊണ്ടുതന്നെ കൗമാരത്തിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ വേർതിരിച്ചറിയാനും ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രയാസമാവും. അതുപോലെത്തന്നെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ എങ്ങനെ മനസ്സിലാക്കണം എന്നിവയും ഈ ഭാഗത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൗമാരത്തിൽ ഇത് പൂർണമല്ലാത്തതിനാൽ പെട്ടെന്നുള്ള ദേഷ്യം, നിരാശ തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. കൂടെ കാര്യങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ തുടങ്ങി ലക്ഷ്യങ്ങൾ വെക്കാനും അവ നേടിയെടുക്കാൻ പദ്ധതികൾ തയാറാക്കാനുമെല്ലാം ഈ പ്രായത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നു. അതുകൊണ്ടുതന്നെ കൗമാരക്കാരുടെ മൊത്തത്തിലുള്ള പെരുമാറ്റം ബെല്ലും ബ്രേക്കുമില്ലാതെ മദ്യലഹരിയിൽ വാഹനമോടിക്കുന്ന ഒരു ഡ്രൈവറുടെ അവസ്ഥയിൽ മുന്നോട്ടുപോയേക്കാം.
തന്ത വൈബും പൊളി വൈബും
തലച്ചോറിലെ പ്രീഫ്രണ്ടൽ കോർട്ടക്സിന്റെ വളർച്ച പൂർണ നിലയിലെത്തുന്നതോടെ കാര്യകാരണത്തോടെ ചിന്തിക്കാനും കാര്യങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും നല്ലതും ചീത്തയും തിരിച്ചറിയാനുമൊക്കെ കൂടുതൽ നന്നായി കഴിയുന്നു.
അഥവാ കൂടുതൽ പക്വത കൈവരിക്കുന്നു. എന്നാൽ, ഈ പക്വതയെ പലപ്പോഴും ‘തന്ത വൈബ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ചിന്തകളൊന്നുമില്ലാതെ പെരുമാറുന്നതിനെ ചെറുപ്പക്കാർ ‘പൊളി വൈബാ’യും വിശേഷിപ്പിക്കുന്നു. പലപ്പോഴും കൗമാരകാലം ഈ തന്ത വൈബും പൊളി വൈബും തമ്മിലെ ഏറ്റുമുട്ടലായി മാറുന്നു.
മാതാപിതാക്കൾക്കും അധ്യാപകർക്കും എന്തു ചെയ്യാൻ കഴിയും?
മുതിർന്നവർക്കും അധ്യാപകർക്കും പുതുതലമുറയെ ശരിയായ രീതിയിൽ മനസ്സിലാക്കാനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഒന്നാമതായി, അവരുടെ ലോകം നമ്മുടേതിൽനിന്ന് വളരെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക.
‘യുവാക്കളുടെ മനസ്സിൽ പ്രതീക്ഷ നിറക്കണം. ഇല്ലെങ്കിൽ അവർ അവരുടെ സിരകളിൽ ലഹരി നിറക്കും’ എന്ന പ്രയോഗം വളരെ അർഥവത്താണ്. പഴയ കാലത്തെ രീതികൾക്ക് പകരം പുതിയ പ്രതീക്ഷകളാണ് അവർക്ക് മുന്നിൽ ഉണ്ടാവേണ്ടത്. അവരുടെ കഴിവുകൾ കണ്ടെത്തുകയും അംഗീകരിക്കുകയും അവസരങ്ങൾ നൽകുകയും വേണം.
അവരുടെ ഉയർന്ന രീതിയിലുള്ള ഊർജം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളുമുണ്ടാവണം. അത്തരം അവസരങ്ങളും അംഗീകാരവും ലഭിക്കാതെവരുമ്പോഴാണ് അവർ കൂടുതൽ അംഗീകാരവും പരിഗണനയും ആവേശവും ലഭിക്കുന്ന ലഹരിപോലുള്ള മറ്റു മേഖലകളിലേക്ക് തിരിയുന്നത്.
മാറ്റം തിരിച്ചറിയണം, രക്ഷിതാക്കളും അധ്യാപകരും
കൗമാരപ്രായത്തിൽ കുട്ടികൾ മാതാപിതാക്കളിൽനിന്ന് അകലം പാലിക്കുകയും കൂട്ടുകാരിലേക്കോ സ്വന്തം ലോകത്തേക്കോ ഒതുങ്ങിക്കൂടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് അവർക്ക് അവരുടെ സുഹൃത്തുക്കളും മറ്റു സാമൂഹിക ബന്ധങ്ങളുമാണ് കൂടുതൽ പ്രധാനം. ഈ മാറ്റത്തെ മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യമാണ്.
● തുറന്ന ആശയവിനിമയം: കുട്ടികളുമായി തുറന്നതും സൗഹൃദപരവുമായ സംഭാഷണങ്ങൾക്ക് രക്ഷിതാക്കൾ സമയം കണ്ടെത്തണം. അവരുടെ താൽപര്യങ്ങൾ, വികാരങ്ങൾ, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ചോദിച്ചറിയുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യണം. അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും പരിഗണന നൽകുകയും വിമർശിക്കാതിരിക്കുകയും ചെയ്യുക.
● വിശ്വാസം വളർത്തുക: കുട്ടികളെ വിശ്വസിക്കുകയും അവരുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യുക. എല്ലാ കാര്യങ്ങളിലും അമിത നിയന്ത്രണം ഏർപ്പെടുത്താതിരിക്കുക. അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും തെറ്റുകൾ വരുത്താനുമുള്ള അവസരം നൽകുക. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. തെറ്റുകൾ സംഭവിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അതിൽനിന്ന് പഠിക്കാൻ സഹായിക്കുക.
● പിന്തുണയും പ്രോത്സാഹനവും: കുട്ടികളുടെ താൽപര്യങ്ങൾക്കും കഴിവുകൾക്കും പിന്തുണ നൽകുക. അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരാജയങ്ങളിൽ താങ്ങും തണലുമാകുകയും ചെയ്യുക. അവരുടെ ഊർജത്തെ ക്രിയാത്മകമായി ഉപയോഗിക്കാവുന്ന പ്രോഗ്രാമുകൾ, സന്നദ്ധ-സേവന പ്രവർത്തനങ്ങൾ, കായികക്ഷമതയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ, ഇന്റേൺഷിപ്, വളന്‍റിയറിങ് പോലുള്ള കാര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
● സൗഹൃദപരമായ സമീപനം: ഒരു സുഹൃത്തിനെപ്പോലെ കുട്ടികളുമായി ഇടപഴകാൻ ശ്രമിക്കുക. അവരുടെ ലോകം മനസ്സിലാക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ പങ്കുചേരുക. അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ആഗ്രഹമുണ്ടാകും. അവരുടെ ഈ ആഗ്രഹത്തെ ബഹുമാനിക്കുക. എന്നാൽ, അതിരുകൾ നിശ്ചയിക്കാനും അവർക്ക് ശരിയായ മാർഗനിർദേശം നൽകാനും ശ്രദ്ധിക്കുക.
സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും വ്യക്തമായ പരിധികളും നിയമങ്ങളും വീട്ടിൽ വെക്കുക. എന്തുകൊണ്ടാണ് ഈ നിയമങ്ങൾ ഏർപ്പെടുത്തിയതെന്ന് അവരെ ബോധ്യപ്പെടുത്തുക. നിയമങ്ങൾ ലംഘിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമാക്കുക. അരുതുകൾ മാത്രം പറയാതെ ചെയ്യാവുന്ന കാര്യങ്ങളിലും വ്യക്തതയുണ്ടാക്കുക.
● ക്ഷമയും സഹാനുഭൂതിയും: കൗമാരപ്രായത്തിലെ ഹോർമോൺ മാറ്റങ്ങളും മാനസിക സംഘർഷങ്ങളും കാരണം കുട്ടികൾക്ക് പെട്ടെന്ന് ദേഷ്യം വരാനോ വിഷമം തോന്നാനോ സാധ്യതയുണ്ട്. ഈ സമയത്ത് അവരോട് ക്ഷമയോടെയും സഹാനുഭൂതിയോടെയും പെരുമാറുക. കൂടാതെ ഈ പ്രായത്തിൽ അവർ ഏറ്റവും വലിയ മത്സരങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. പത്താംക്ലാസ്, പ്ലസ് ടു, എൻട്രൻസ് തുടങ്ങി പരീക്ഷകൾ നേരിടുന്ന പ്രായമാണ്. ഇത് അവരിൽ കൂടുതൽ മാനസിക സമ്മർദം ഉണ്ടാക്കുന്നു.
● സാമൂഹിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക: കുട്ടികളുടെ നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുക. അവരുടെ കൂട്ടുകാരുമായി നല്ല ബന്ധം പുലർത്താനും സാമൂഹിക കാര്യങ്ങളിൽ ഏർപ്പെടാനും അവസരങ്ങൾ നൽകുക. കുട്ടികൾക്ക് എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടെന്ന് തോന്നിയാൽ ഒരു വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്. കൂടെ അവർ ഇഷ്ടപ്പെടുന്ന ആളുകളുടെ കോച്ചിങ്, മെന്റർഷിപ് എന്നിവ എടുക്കുകയുമാവാം.
ഉപദേശംകൊണ്ട് കാര്യമുണ്ടോ?
പുതുതലമുറയെ മുതിർന്നവർ പഴമയുടെ നന്മകൾ പറഞ്ഞു മനസ്സിലാക്കാനും ഉപദേശിക്കാനുമാണ് ശ്രമിക്കാറ്. എന്നാൽ, അതവർക്ക് മനസ്സിലാവണമെന്നില്ല. മുൻതലമുറയുടെ ആഗ്രഹങ്ങൾ അല്ല അവർക്കുള്ളത്. അവർ ജീവിക്കുന്നത് തികച്ചും വ്യത്യസ്തമായ ലോകത്താണ്.
അതുകൊണ്ടുതന്നെ മുൻതലമുറയെ പിന്തുടരാനോ അവർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളോ തൊഴിലുകളോ ചെയ്യാനോ അവർക്ക് താൽപര്യവുമുണ്ടാവില്ല. കാര്യകാരണംകൊണ്ട് കാര്യങ്ങളെ മനസ്സിലാക്കാൻ പ്രയാസമുള്ളതുകൊണ്ട് ഉപദേശങ്ങളും ഉൾക്കൊള്ളണമെന്നില്ല. മാത്രമല്ല, അത് ഉപദേശം നൽകുന്നവരിൽനിന്ന് അവരെ അകറ്റാനും കാരണമായേക്കാം.
പരിഷ്കരിക്കപ്പെടേണ്ട പാഠ്യപദ്ധതികൾ
നമ്മുടെ പാഠ്യപദ്ധതികളിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയയുടെ ഉപയോഗം, പുതിയ സാധ്യതകളിലേക്കും അവസരങ്ങളിലേക്കുമുള്ള വഴികൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ ആധികാരിക പരിശീലനം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ഇതിലെ നല്ലതും ചീത്തയും തിരിച്ചറിയാനും അവസരമുണ്ടാവേണ്ടതുണ്ട്.
പുതുതലമുറ പ്രശ്നക്കാരോ?
കേരളത്തിൽ ഈയിടെ ചെറുപ്പക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെക്കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ, ഇതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളുടെ പിറകിൽ ഒരു തെളിവും കണക്കും ഉണ്ടാവാറില്ല. പലതും വായുവിൽ എഴുതിക്കൂട്ടിയ കണക്കുകൾ മാത്രം.
എന്നാൽ, ചുറ്റും കാമറക്കണ്ണുകളും റിപ്പോർട്ട് ചെയ്യാൻ സംവിധാനങ്ങളുമെല്ലാം കൂടുതലായതുകൊണ്ട് ഇത്തരം വിഷയങ്ങൾ വളരെപ്പെട്ടെന്ന് ആളുകളിലേക്ക് എത്താൻ കാരണമാവുന്നുണ്ട്. അത് ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നു.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ പ്രവണതകൾ, ദേശീയ ക്രൈം റെക്കോഡ് കണക്കുകൾ, കേസുകളിലെ ചെറുപ്പക്കാരുടെ പങ്ക്, കുറ്റകൃത്യങ്ങൾക്ക് പിന്നിലെ മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന്റെ പങ്ക്, സിനിമ, ഗെയിമുകൾ, സീരീസുകൾ എന്നിവയുടെ സ്വാധീനം, വിദ്യാഭ്യാസ സംവിധാനങ്ങളിലെ മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം തുടങ്ങിയ വസ്തുതകൾ ഉത്തരവാദപ്പെട്ട ഏജൻസികൾ പഠനവിധേയമാക്കേണ്ടതുണ്ട്.
കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ പുതുതലമുറയെ കുറ്റപ്പെടുത്താതെ, ലേബൽ ചെയ്യാതെ അത്തരം വാർത്തകൾ ആഴത്തിൽ അന്വേഷിക്കുക, വസ്തുതകൾ മനസ്സിലാക്കുക. ഓരോരുത്തരും തങ്ങളുടെ പരിധിയിലുള്ള വ്യാഖ്യാനങ്ങൾ നൽകാതെ യാഥാർഥ‍്യത്തെ സമഗ്രമായി മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു കുറ്റത്തിന് പിറകിലും കേവലം ഒറ്റക്കാരണമാവില്ല. വ്യക്തിഗത, സാമൂഹിക, സാമ്പത്തിക, മാനസിക ഘടകങ്ങൾ പോലെ ഒരുപാട് കാരണങ്ങൾ ഇതിന് പിറകിലുണ്ടാവാം. അവ പരിഗണിച്ച് സമഗ്ര ഇടപെടലുകൾ നടത്തുക.
പുതുതലമുറയുടെ ലോകം കൂടുതൽ മനസ്സിലാക്കുന്നതിലൂടെയും അവരെ പരിഗണിക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മുതിർന്നവർക്കും അധ്യാപകർക്കും പുതുതലമുറയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും. ഇത് അവരെ ശരിയായ ദിശയിലേക്ക് നയിക്കാനും അവരുടെ കഴിവുകൾ വളർത്താനും സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.