Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_right‘വിദ്യാർഥികളുടെ ആദരവ്...

‘വിദ്യാർഥികളുടെ ആദരവ് നേടാൻ അധ‍്യാപകർക്ക് കഴിയണം’ -അറിയാം, അധ്യാപക-വിദ്യാർഥി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ

text_fields
bookmark_border
‘വിദ്യാർഥികളുടെ ആദരവ് നേടാൻ അധ‍്യാപകർക്ക് കഴിയണം’ -അറിയാം, അധ്യാപക-വിദ്യാർഥി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ
cancel

വിദ്യാർഥികളെ ശബ്ദമുയർത്തി ശാസിച്ചാൽ പോലും ചില മാതാപിതാക്കൾ അധ്യാപകനെതിരെ പരാതിയുമായി പുറപ്പെടുന്ന കാലമാണിത്. ശിക്ഷണ നടപടികളോട് കോപത്തോടെ പ്രതികരിക്കുന്ന കുട്ടികളുമുണ്ട്. ഇതൊക്കെ അധ്യാപകരുടെ ആത്മവീര്യം കുറക്കുന്നു.

വികൃതി കാട്ടുമ്പോൾ അധ്യാപകൻ ശബ്ദമുയർത്തി ശാസിച്ചാലോ കണ്ണുരുട്ടിയാലോ കുട്ടിയുടെ മനസ്സിന് മുറിവുണ്ടാകും. എന്നാൽ, തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള വകതിരിവിന്റെ വെളിച്ചം സ്നേഹപൂർവം മെല്ലെ ഉള്ളിൽ കയറ്റുന്ന നല്ല അധ‍്യാപകർ ഇന്നുമുണ്ട്.

അവർപോലും നിഷ്ക്രിയരാകുംവിധം പല വിദ്യാലയ സാഹചര്യങ്ങളും മാറിയിട്ടുണ്ട്. എന്റെ കുട്ടിയെ ശാസിക്കാനുള്ള അവകാശം ആർക്കും നൽകിയിട്ടില്ലെന്ന മട്ടിലുള്ള ‘തൻകുഞ്ഞ് പൊൻകുഞ്ഞ്’ നയം സ്വീകരിച്ച മാതാപിതാക്കളുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്.

വിദ്യാർഥികളുടെ ആദരവ് നേടാൻ കഴിയാതെ പോകുന്ന അധ്യാപകർ

പഠിപ്പിക്കലിനപ്പുറം സ്വഭാവരൂപവത്കരണത്തിലുള്ള അധ്യാപകരുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായാണ് സൂചനകൾ. മാ​തൃകാപരമായ പെരുമാറ്റ ശൈലിയുടെ അഭാവത്താലും അധ്യാപന മികവ് പ്രദർശിപ്പിക്കാത്തതിനാലും വിദ്യാർഥികളുടെ ആദരവ് നേടാൻ കഴിയാതെ പോകുന്ന അധ്യാപകരുടെ എണ്ണം കൂടിയിട്ടുണ്ട്.

മാതാപിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന വിദ്യാലയ പരിസരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഡിജിറ്റൽ വിപ്ലവം കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും സാമൂഹികവത്കരണത്തിലും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

ലഹരി പദാർഥങ്ങളുടെ വ്യാപനമാണ് മറ്റൊരു പ്രതിസന്ധി. കാലത്തിനനുസരിച്ച് എല്ലാവരുടെയും റോളുകൾ പുനർനിർവചിക്കപ്പെടുന്നു. അർഥപൂർണമായ കൂട്ടായ്മ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം.


മാഷേ, ഒന്ന് മാറ്റിപ്പിടിക്കാം

ഏത് വിഷയത്തെക്കുറിച്ചും ഒന്നാന്തരം ഓൺലൈൻ ക്ലാസുകൾ ഇന്ന് ലഭ്യമാണ്. ഗൂഗിളിൽ തപ്പിയാൽ നല്ല കുറിപ്പുകളും കിട്ടും. നിർമിതബുദ്ധിയുടെ സാന്നിധ്യവുമുണ്ട്. അറിവ് നേടണമെന്ന് ആ​ഗ്രഹമുള്ള വിദ്യാർഥികൾക്ക് അനന്തസാധ്യതകൾ തുറന്നുകിട്ടുന്നുണ്ട്.

അവർക്ക് അധ്യാപകനെ ആശ്രയിക്കാതെയും വിജ്ഞാനം നേടാം. പരീക്ഷകൾക്ക് തയാറെടുക്കാം. എന്നാൽ, മുഖാമുഖമുള്ള പഠിപ്പിക്കലിന് അതിന്‍റേതായ വശ്യതയുണ്ട്. നിരീക്ഷണ വൈഭവത്തെ ഉണർത്താനുള്ള ശക്തിയുണ്ട്. ഇതൊക്കെ ഇ​ന്നത്തെ കാലത്ത് കൂടുതൽ മികവോടെ ചെയ്യേണ്ടിവരും.

അത്തരത്തിൽ അധ്യാപനം നവീകരിക്കപ്പെട്ടിട്ടുണ്ടോയെന്നത് തർക്കവിഷയമാണ്. എവിടെനിന്നൊക്കെ അറിവി​നെ പൂർണതയിലെത്തിക്കാമെന്ന് വിദ്യാർഥിയോട് നിർദേശിക്കാനും കഴിയണം.

ഒരിക്കൽ ഉണ്ടാക്കിയ നോട്ടുകളും കുറിപ്പുകളും വർഷാവർഷം ആവർത്തിക്കുന്ന കഥകളുമായി ഈ വിജ്ഞാന വിസ്ഫോടനകാലത്ത് അധ്യാപകന് നിലനിൽക്കാൻ പറ്റില്ല. ഉള്ളടക്കങ്ങളും പഠിപ്പിക്കൽ ശൈലിയുമൊക്കെ നിരന്തരം നവീകരി​ക്കേണ്ടിവരും. ഗുരുനാഥനെക്കാൾ അറിവ് നേടിയ മിടുമിടുക്കർ ക്ലാസിലുണ്ടാകും. അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനോ അത് എവിടെ തിരഞ്ഞാൽ കിട്ടുമെന്ന് ചൂണ്ടിക്കാണിക്കാനോ സാധിക്കണം.

പല കാരണങ്ങൾകൊണ്ടും കു​ടുംബങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന അവസ്ഥയിൽ അധ്യാപകർക്ക് വർധിച്ച ഉത്തരവാദിത്തങ്ങളുണ്ട്. വിദ്യാർഥികളെ മനസ്സിലാക്കുകയും നല്ല വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന മാർഗനിർദേശകരുടെ (mentor) കുപ്പായവും അണിയേണ്ടിവരും. ഈ റോളിൽ നന്നായി തിളങ്ങാൻ കഴിഞ്ഞാൽ അധ്യാപകർക്ക് കൂടുതൽ ആദരവും ലഭിക്കും.


വിദ്യാർഥികൾക്കായി അധ്യാപകൻ ചെയ്യേണ്ടത്

● ക്ലാസിലെ എല്ലാ വിദ്യാർഥികളുടെയും സ്വഭാവത്തിലെ പ്രത്യേകതകളും സാമൂഹിക പശ്ചാത്തലവും മേന്മയും കോട്ടങ്ങളും കൃത്യമായി അറിയാൻ ശ്രമിക്കുക. സന്തോഷത്തിലും സങ്കടത്തിലും അധ്യാപകൻ ഒപ്പം നിൽക്കുമെന്ന വിശ്വാസം വളർത്തുക. കരുതലും താൽപര്യവുമുണ്ടെന്ന ബോധ്യമുണ്ടാക്കിയാൽ പല പെരുമാറ്റ പ്രശ്നങ്ങളും പരിഹരിക്കാൻ എളുപ്പമാകും.

● നാട്യങ്ങളില്ലാതെ സത്യസന്ധമായി വിദ്യാർഥികളോട് ഇടപെടുന്നതാണ് അഭികാമ്യം. ഇളം മനസ്സിൽ മുറിവുണ്ടാകുന്നവിധത്തിൽ ആ​ക്ഷേപിക്കുകയോ വിധി പറയുകയോ ചെയ്യരുത്. നല്ല ശീലങ്ങളെക്കുറിച്ചുള്ള വെളിപാടുകൾ തുറന്ന ആശയവിനിമയത്തിലൂടെ തെളിഞ്ഞ് വരട്ടെ. ഉപദേശങ്ങളിലൂടെ ബോറടിപ്പിക്കാൻ ശ്രമിക്കരുത്.

● വിദ്യാർഥികളുടെ ഭാവനകളും ആശയങ്ങളും തടസ്സമില്ലാതെ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. അധ്യാപകൻ നല്ല കേൾവിക്കാരനാകണം. എല്ലാവരെയും തുല്യരായി കണക്കാക്കുകയും വേണം. പ്രത്യേക ഇഷ്ടക്കാർ പാടില്ല.

● വിദ്യാർഥികൾക്ക് അറിയാത്തത് മാത്രമായും തളർത്താനുമായി ചോദ്യങ്ങൾ ചോദിക്കരുത്. അറിയുന്നത് ചോദിച്ച് വിശ്വാസം ഉണർത്തുക. അതിന്‍റെ ചിറകിൽ അറിയാത്തതിനെ തേടി വിദ്യാർഥി പറക്കട്ടെ.

● ക്ലാസ് മുറി നടത്തിപ്പിലും മറ്റു കാര്യങ്ങളിലും കുട്ടികളെ ആവുംവിധത്തിൽ സഹകരിപ്പിക്കാം. അത് ​ചെയ്യു​മ്പോൾ നന്ദി ചൊല്ലി അനുമോദിക്കാം.

● പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും വിദ്യാർഥികൾ അവരുടേതായ വേഗത്തിലും വൈഭവത്തിലും മുന്നേറാൻ കളമൊരുക്കാം. പ്രത്യേക സഹായം വേണ്ടവർക്ക് അത് നൽകാം.

● നല്ല കഥകളും കുട്ടികൾക്ക് ജീവിതനിപുണത നൽകുന്ന വ്യക്തിപരമായ അനുഭവങ്ങളും പ​ത്രങ്ങളിലെ നല്ല വാർത്തകളുമൊക്കെ ഇടക്കൊക്കെ പങ്കുവെച്ച് ക്ലാസിനെ കൊഴുപ്പിക്കാം. വിദ്യാർഥികൾ അത്തരം അധ്യാപകരുടെ ക്ലാസുകൾക്കായി കാത്തിരിക്കും. ആ കാര്യങ്ങൾ ചർച്ച ചെയ്യും.

● നവ സാ​​​​ങ്കേതിക കാലഘട്ടത്തിൽ ഓരോ വിദ്യാർഥിയുടെയും ഡിജിറ്റൽ ശീലങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവുതേടാൻ ശ്രമിക്കുന്നത് നല്ലതാണ്. ഡിജിറ്റൽ ലോകത്തിൽ പാലിക്കേണ്ട അച്ചടക്കങ്ങളെക്കുറിച്ചും സുരക്ഷകളെക്കുറിച്ചുമൊക്കെ ക്ലാസിൽ ഓർമിപ്പിക്കാം.

● വായനശീലമുള്ള കുട്ടികൾക്ക് സ്വന്തം പുസ്തകം വായിക്കാൻ നൽകാം. ഉള്ളടക്കം അവർ ക്ലാസിൽ പങ്കുവെക്കട്ടെ.

● വീടുകളിലെ അന്തരീക്ഷത്തിലെ പരാധീനതകൾമൂലം പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ബദൽ രക്ഷാകർതൃത്വം നൽകണം.

മാതൃകാ അധ്യാപകനാവാം

മികച്ച അധ്യാപകരുടെ സവിശേഷതകൾ തേടി വിദ്യാർഥികളുടെ ഇടയിൽ പണ്ട് നടത്തിയ ഒരു പഠനമുണ്ട്. അത് ഇന്നും പ്രസക്തമാണ്. തങ്ങളുമായി ആത്മാർഥമായി സഹകരിച്ച് ജനാധിപത്യ ശൈലിയിൽ പെരുമാറുന്ന അധ്യാപകർ വിദ്യാർഥികൾക്ക് പ്രിയപ്പെട്ടവരായി മാറുന്നു. ഇളം മനസ്സുകളെ അംഗീകരിക്കാനും ക്ഷമയോടെയും അനുഭാവത്തോടെയും ഇടപെടാനുമുള്ള മനോഭാവം ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇഷ്ടക്കാ​രെയുണ്ടാക്കാതെ പക്ഷപാതരഹിതമായി എല്ലാ വിദ്യാർഥികളുമായി ഒരുപോലെ ഇടപെടുന്ന അധ്യാപകർ മികച്ചവരുടെ ശ്രേണിയിൽ കയറും. പ്രത്യേക ശ്രദ്ധവേണ്ട പ്രതിസന്ധികളിൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും താൽപര്യമെടുക്കാനുള്ള മനസ്സും നല്ല അധ്യാപക ഗുണങ്ങളിൽപെട്ടതാണ്. ഏത് പിരിമുറുക്കത്തെയും അലിയിച്ചുകളയാൻ പോന്നവിധത്തിൽ ഹൃദ്യമായ തമാശകൾ പറയാൻ പറ്റിയാൽ നന്ന്.

വ്യക്തിപരമായ പെരുമാറ്റങ്ങളും ശരീരഭാഷകളുമൊക്കെ പ്രസാദാത്മകമായി നിലനിർത്തുന്ന അധ്യാപകർ വിദ്യാർഥികളുടെ സ്നേഹം പിടിച്ചുപറ്റുന്നതായി പഠനം പറയുന്നു. സാഹചര്യങ്ങൾ​ക്കനുസൃതമായി സമീപനങ്ങളിലും അധ്യയനശൈലികളിലും അർഥപൂർണമായ മാറ്റങ്ങൾ പരീക്ഷിക്കാനുള്ള മിടുക്ക് നല്ല അധ്യാപകന്‍റെ മേന്മയായി പഠനം പറയുന്നു.

വിദ്യാർഥികളുടെ ചെറിയ നേട്ടങ്ങളെപോലും ചികഞ്ഞെടുത്ത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെ വിദ്യാർഥികൾ എന്നും ഓർമയിൽ കുറിച്ചിടും. പഠിപ്പിക്കുന്ന വിഷയത്തിലുള്ള ആഴത്തിലുള്ള അറിവും നല്ല അധ്യാപകന്‍റെ ഗുണങ്ങളിൽപെടും.

വെറുപ്പിക്കുന്ന അധ‍്യാപകർ

വിദ്യാർഥികൾ വെറുക്കുന്ന അധ്യാപകരുടെ പ്രകൃതങ്ങളെക്കുറിച്ചും പഠനം നടന്നിട്ടുണ്ട്. ക്ഷിപ്രകോപവും അസഹിഷ്ണുതയുമുള്ള അധ്യാപകരെ വിദ്യാർഥികൾ ഇഷ്ടപ്പെടില്ല. ഇഷ്ടക്കാരെ പ്രീണിപ്പിക്കുകയും മറ്റു വിദ്യാർഥികളിൽ താൽപര്യം കാട്ടാതിരിക്കുകയും ചെയ്യുന്നത് മോശം അധ്യാപകന്‍റെ ലക്ഷണമാണ്.

കുട്ടികളെ പരസ്യമായി പരിഹസിക്കുകയും താഴ്ത്തിപ്പറയുകയും പൊതുവിൽ സൗഹാർദപരമല്ലാത്ത വിധത്തിൽ ഇടപെടുകയും ചെയ്യുന്ന അധ്യാപകൻ വെറുക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ കയറുമെന്നും പഠനം സൂചിപ്പിക്കുന്നു.

അധ്യാപകന്‍റെ കടുംപിടിത്തങ്ങളും ക്ഷമയില്ലായ്മയും ക്ലാസ് മുറിയുടെ പിരിമുറുക്കം കൂട്ടുന്നു. അധ്യാപനത്തോടും വിദ്യാർഥികളോടും പ്രതിബദ്ധത ഇല്ലെന്ന മട്ടിലുള്ള ശരീരഭാഷകളും അനാകർഷക പെരുമാറ്റ ശൈലികളും നല്ല ഗുരുനാഥന്‍റെ ലക്ഷണമല്ല.

വേണം, മാതാപിതാക്കളും അധ്യാപകരും തമ്മിൽ കൂട്ടായ്മ

പഠിപ്പിൽ മക്കൾ കേമത്തം കാട്ടണമെന്നും യുവത്വം തുടങ്ങുമ്പോഴേക്കും മികച്ച ശമ്പളമുള്ള ജോലി സമ്പാദിക്കണമെന്നും മോഹിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനവരെ കുറ്റംപറയാൻ പറ്റില്ല. എന്നാൽ, നല്ല മനുഷ്യരായി വളര​ണമെന്നും ജീവിത നിപുണതകൾകൂടി ശീലിച്ചെടുത്ത് പക്വതയു​ള്ള വ്യക്തിത്വമുണ്ടാക്കണമെന്നുമുള്ള സുപ്രധാന ലക്ഷ്യങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നതാണ് പ്രശ്നം.

കുട്ടികളുമായി ചെലവഴിക്കുന്ന സമയത്ത് ഹോംവർക്ക് ചെയ്യിക്കലിലും മാർക്കും ഗ്രേഡും കൂട്ടേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഉദ്ബോധനങ്ങളിലും പല മാതാപിതാക്കളും ഒതുങ്ങിപ്പോകുന്നു.

മാതാപിതാക്കളോട് എന്തും തുറന്നുപറയാമെന്ന ധൈര്യം നൽകും വിധത്തിലുള്ള, കുറ്റപ്പെടുത്താതെയുള്ള ആശയവിനിമയം പല വീടുകളിലും ശുഷ്‍കമാണ്. കുട്ടികളുടെ ദിനചര്യകളിൽ ഡിജിറ്റൽ ശീലങ്ങൾ ഇടിച്ചുകയറിയതോടെ സാമൂഹികവത്കരണവും പേശിയിളകിയുള്ള കളികളുമൊക്കെ കുറഞ്ഞു. ഇതൊക്കെ സൃഷ്ടിക്കുന്ന വൈകാരിക വിടവിനെ ചൂഷണം ചെയ്താണ് പല പെരുമാറ്റവൈകല്യങ്ങളുടെയും വരവ്.

വിലക്കുകളില്ലാതെ കൊച്ചു തലച്ചോറുകളിലേക്ക് കയറുന്ന എന്തും പക്വതയുള്ള മുതിർന്നവരോട് ആലോചിക്കുകയോ ചർച്ചക്ക് വിധേയമാക്കുകയോ ചെയ്യാതെ പെരുമാറ്റങ്ങളിൽ കയറ്റുന്ന പ്രവണതയേറി. അതിൽ ലൈംഗികതയുണ്ട്, അക്രമമുണ്ട്, കുറ്റകൃത്യങ്ങളുമുണ്ട്.

‘അയ്യോ, ഈ കുട്ടി എന്താ ഇങ്ങനെ’ എന്ന് അരുതാത്തത് സംഭവിച്ചുകഴിയുമ്പോൾ അന്തിച്ച് നിൽക്കുന്ന അധ്യാപകരെയും മാതാപിതാക്കളെയും ഇപ്പോൾ കാണാം. ഇളം മനസ്സുകളുടെ ഗതിവിഗതികൾ മനസ്സിലാക്കാൻ പോന്ന അടുപ്പം കുറഞ്ഞുവെന്നതാണ് വാസ്തവം. അത് വീണ്ടെടുക്കും വിധത്തിലുള്ള ​പ്രവർത്തനങ്ങൾ വേണ്ടിവരും.

വർത്തമാനകാല സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ക്രിയാത്മകമായ കൂട്ടുചേരൽ അനിവാര്യമാണ്. അധ്യാപകരെ കുറ്റപ്പെടുത്തുകയും അവരുടെ ആത്മവീര്യം ചോർത്തുകയും ചെയ്യുന്ന പ്രവൃത്തികൾ പാടില്ല.

എന്തെങ്കിലുമൊക്കെ വീഴ്ചകൾ സംഭവിച്ചാൽ സൃഷ്ടിപരമായ നിർദേശങ്ങളിലൂടെ വിദ്യാലയ സാഹചര്യങ്ങളിൽ തിരുത്തുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. വിദ്യാർഥികളുടെ നന്മക്കായി മാതാപിതാക്കളു​മായി അർഥപൂർണമായ പങ്കാളിത്തം ഉറപ്പാക്കാൻ അധ്യാപകരും ശ്രമിക്കണം. അതിനുള്ള ചില മാർഗനിർദേശങ്ങൾ പരിശോധിക്കാം.

● കുട്ടികളെ കൈകാര്യം ചെയ്യുന്ന ശൈലികളിൽ മാതാപിതാക്കളുടെ ചുവട് പിഴക്കുന്നുണ്ടെങ്കിൽ പോലും ബഹുഭൂരിപക്ഷം പേരുടെയും ഉദ്ദേശ്യം നല്ലതാണ്. ചെയ്തികളിലാണ് തകരാർ. അതുകൊണ്ട് കുറ്റപ്പെടുത്താതെ വേണം മാർഗനിർദേശം നൽകാൻ. പഴിചാരിയാൽ ഇങ്ങോട്ടും പഴിചാരുന്ന ശൈലിയിലേക്ക് പോകും. അത് വിദ്യാർഥിക്ക് ഗുണം ചെയ്യില്ല.

● ഉപദേശിക്കാനും പഠിപ്പിക്കാനുമുള്ള ഉൾപ്രേരണകളെ മാറ്റിവെച്ച് മാതാപിതാക്കളെ അധ്യാപകർ ശാന്തമായി കേൾക്കണം. തുറന്നുപറയാൻ അവരും തയാറാകണം.

● ഒരു കുട്ടിയുടെ പെരുമാറ്റ വൈകല്യത്തെയോ പഠനത്തിലുള്ള പിന്നാക്കാവസ്ഥയെക്കുറിച്ചോ അധ്യാപകന് ചില വീക്ഷണങ്ങളുണ്ടാകും. മാതാപിതാക്കളെ കേൾക്കുമ്പോൾ വ്യത്യസ്ത വീക്ഷണങ്ങൾകൂടി ഉണ്ടാകും. എല്ലാം ചേർക്കുമ്പോഴാണ് ശരിയായ ചിത്രമുണ്ടാകുന്നത്. അപ്പോഴാണ് കൃത്യമായ പരിഹാരങ്ങൾ തെളിയുന്നത്.

● കുട്ടിയുടെ ശക്തികളെയും ദൗർബല്യങ്ങളെയും കുറിച്ചും നന്മകളെയും വികൃതികളെയും കുറിച്ചുമുള്ള തുറന്നുപറച്ചിലിന് മാതാപിതാക്കളെ പ്രേരിപ്പിക്കാം. അവരുടെ ഇടപെടലുകളിലെ നല്ല കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പ്രോത്സാഹിപ്പിക്കാം.

● അവരെ കേട്ടശേഷം വിദ്യാർഥി സ്കൂളിൽ ചെയ്യുന്ന നല്ല കാര്യങ്ങൾ അവതരിപ്പിക്കാം. കഴിവുകൾ എന്തൊക്കെയെന്ന് പറയാം. അത് എത്രമാത്രം ആവിഷ്‍കരിക്കപ്പെടുന്നുവെന്ന് അറിയിക്കാം. എന്തുകൊണ്ട് പൂർണമായി ആവിഷ്‍കരിക്കപ്പെടുന്നി​ല്ലെന്ന വിഷയം കൂട്ടായി ചർച്ച ചെയ്യാം. അധ്യാപകന് എന്ത് ചെയ്യാമെന്നും എന്തൊക്കെ മാതാപിതാക്കൾക്ക് ചെയ്യാമെന്നുമുള്ള ധാരണയിലെത്താം. പെരുമാറ്റ വൈകല്യങ്ങളുടെ പരിഹാരത്തിനും ഡിജിറ്റൽ അടിമത്ത നിവാരണത്തിനുമൊക്കെയുള്ള ഇടപെടലുകൾ ഇത്തരം ചർച്ചയിലൂടെ കണ്ടെത്താം.

● കുട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകൾ മാതാപിതാക്കൾ പറയട്ടെ. സ്കൂളിലെ പെരുമാറ്റത്തിൽനിന്ന് അധ്യാപകർ മനസ്സിലാക്കുന്ന പാഠ്യ-പാഠ്യേതര കഴിവുകൾ മാതാപിതാക്കളെ അറിയിക്കാം. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള പ്രേരണകൾ നൽകാം. വിദ്യാർഥിയുടെ പ്രവൃത്തികളെ വിശദീകരിച്ചുവേണം ഇതൊക്കെ ചെയ്യാൻ. കാലാന്തരത്തിൽ മാറ്റങ്ങളുണ്ടാക്കാമെന്ന് ഓർമിപ്പിക്കുകയും വേണം.

● വിദ്യാർഥിയുടെ ക്ലാസ് മുറി പ്രാപ്തികൾ വർധിപ്പിക്കാനും സ്കൂളിലും വീട്ടിലും സ്വസ്ഥമായും ആയാസരഹിതമായും പഠനചുമതലകൾ നിറവേറ്റാനും മറ്റു കഴിവുകൾ ആവിഷ്‍കരിക്കാനും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ്മയിലൂടെ എന്തൊക്കെ ചെയ്യാമെന്ന ധാരണയുണ്ടാക്കണം. അവ പടിപടിയായി നടപ്പാക്കണം.

● വിദ്യാർഥിയുടെ ഒന്നോ രണ്ടോ കാര്യങ്ങളിൽ ഊന്നിയാകട്ടെ കൂട്ടായ്മ. അത് സാർഥകമാകുമ്പോഴുള്ള ഉത്തേജനം പൊതുവിലുള്ള ഇടപാടുകളിൽ ഉണ്ടാകും. കൂട്ടായ പ്രവർത്തനം ഗുണകരമായോയെന്ന് നിശ്ചിതകാലയളവിൽ പുനരവലോകനം ചെയ്യുക. വിജയം കാണുന്നെങ്കിൽ കൂട്ടുചേർന്ന മാതാപിതാക്കളെ പ്രശംസിക്കാൻ പിശുക്ക് കാട്ടരുത്. നല്ല കാര്യങ്ങൾക്ക് കുട്ടിക്ക് ക്രെഡിറ്റ് നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിക്കണം. അധ്യാപകരും ഇത് സ്കൂളിൽ ചെയ്യണം.

● കൂട്ടായ്മമൂലം വേണ്ടത്ര നല്ല ഫലം ഉണ്ടായിട്ടില്ലെങ്കിൽ നിരാശപ്പെടരുത്. മാതാപിതാക്കളെ പഴിചാരരുത്. ഇത് പരസ്പരമുള്ള പഴിചാരലിന് ഇടം നൽകും. വ്യത്യസ്ത സമീപന ശൈലിയുള്ള ഇടപെടലുകൾ ആലോചിക്കുക. മാറ്റങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന ആത്മവിശ്വാസം മാതാപിതാക്കൾക്ക് എപ്പോഴും നൽകുക. അധ്യാപകരും അത് ഉണ്ടാക്കിയെടുക്കുക. അതിന്‍റെ ഫലം കുട്ടികളുമായി ഇടപെടുമ്പോൾ ഉണ്ടാകും.

● ലക്ഷ്യംവെക്കുന്ന കാര്യങ്ങളിൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി പുരോഗതി നേടുമ്പോഴും ചില മാതാപിതാക്കൾ അധ്യാപകരോട് നന്ദി പറഞ്ഞെന്ന് വരില്ല. വിഷമിക്കേണ്ട. സ്വയം ‘വെരിഗുഡ്’ എന്നു ചൊല്ലി അനുമോദിക്കുക.

അച്ചടക്ക വാളെടുത്ത് വെട്ടല്ലേ

നിയന്ത്രണവിധേയമായ വിദ്യാലയ സാഹചര്യമുണ്ടാക്കാനും പാഠ്യ-പാ​​ഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കാനുമായി അധ്യാപകർ അച്ചടക്കം അനുശാസിക്കേണ്ടിവരും. അനഭിലഷണീയ പെരുമാറ്റങ്ങൾക്ക് വിലക്കുകൾ ഉണ്ടാക്കാനും ഇത് ആവശ്യമാണ്.

അച്ചടക്കലംഘനമുണ്ടായാൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടിവരും. നിയമങ്ങൾക്ക് വിധേയമായി പെരുമാറാനും മറ്റുള്ളവരെ ബഹുമാനിച്ച് സാമൂഹിക ജീവിതത്തിൽ ഇഴുകിച്ചേരാനും സ്വയം നിയന്ത്രണങ്ങൾ ശീലമാക്കാനുമുള്ള പാഠങ്ങൾ കൂടിയാണിതെന്ന് വിദ്യാർഥികളും മാതാപിതാക്കളും മനസ്സിലാക്കണം. ഇതിനായുള്ള പരിസരം മനഃശാസ്ത്രപരമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനായി ചില തത്ത്വങ്ങൾ പാലിക്കണം.

● എ​ങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്നും അനുസരിക്കേണ്ട നിയമങ്ങൾ എന്തൊക്കെയാണെന്നും വിദ്യാർഥികൾക്ക് കൃത്യമായി ബോധ്യം നൽകണം. ലംഘിക്കപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പുകളും നൽകണം. സ്കൂൾ ദിനചര്യകളിൽ ഇത് ആയാസരഹിതമായി വിളക്കിച്ചേർക്കാനുള്ള പ്രേരണകളും നൽകണം.

● അച്ചടക്കം പാലിക്കുകയും മാതൃകാപരമായ പെരുമാറ്റങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം. അത് മാതാപിതാക്കളെ അറിയിക്കുകയും വേണം.

● വിദ്യാർഥികൾ അച്ചടക്കലംഘനമോ പെരുമാറ്റവൈകല്യങ്ങളോ കാട്ടുമ്പോൾ കോപം നിയന്ത്രിച്ചു ശബ്ദമുയർത്താതെ ശാന്തമായി നേരിടണം. പൊതുവായ അച്ചടക്കനയം ചൂണ്ടിക്കാണിച്ച് ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെടുത്തണം. ആദ്യ വീഴ്ചക്ക് മുന്നറിയിപ്പു മാത്രം നൽകാം. പിന്നെയും ആവർത്തിച്ചാൽ അപ്രിയമായ അനുഭവങ്ങൾ നൽകുന്ന പ്രത്യാഘാതങ്ങൾ നടപ്പാക്കാം. തല്ലിനെക്കാൾ ശക്തിയുള്ള മനഃശാസ്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കാം. കളികൾ പോലെയുള്ള ഇഷ്ടമുള്ള പ്രവൃത്തികൾ താൽക്കാലികമായി വിലക്കാം. അധിക ചുമതലകൾ നൽകാം.

ഓരോ വിദ്യാർഥിക്കും അപ്രിയമായത് എന്തെന്ന് കണ്ടുപിടിക്കുന്നത് അധ്യാപകന്‍റെ മിടുക്കാണ്. ചെയ്തത് തെറ്റാണെന്ന് ഓർമിപ്പിക്കാനാണ് ഇതെന്നും ബോധ്യപ്പെടുത്തണം. തെറ്റുകളുടെ ഗൗരവത്തിന് ആനുപാതികമായാണ് ശിക്ഷണനടപടികൾ ആസൂത്രണം ചെയ്യേണ്ടത്. കൂടുതൽ ഗുരുതര സ്വഭാവമുള്ള വീഴ്ചകളിൽ തിരുത്തലിനായി മാതാപിതാക്കളുടെ പിന്തുണ തേടണം.

● തെറ്റ് ചെയ്യുന്ന ചില വിദ്യാർഥികൾക്ക് പ്രത്യാഘാതങ്ങളിൽനിന്ന് ഇളവ് നൽകുന്ന ശൈലി പാടില്ല. എല്ലാവർക്കും ഇത് ഒരുപോലെ ബാധകമാകണം. അച്ചടക്കത്തെയും നല്ല പെരുമാറ്റങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ച വളർത്തുന്ന ഇടപെടലുകളാണ് വേണ്ടത്. ശിക്ഷണനടപടിയെന്ന വാൾ വീശിയും വെട്ടുമെന്ന ഭീഷണി ഉയർത്തിയും അതുണ്ടാക്കാൻ ശ്രമിക്കരുത്. അത് നിലനിൽക്കില്ല. അംഗീകാരത്തിന്‍റെയും സ്നേഹത്തിന്‍റെയും പിന്തുണയാൽ അത് മനസ്സിൽ കയറണം. ‘ധർമോ മീറ്ററായി’ ഉള്ളിൽ പ്രവർത്തിക്കണം.

പള്ളിക്കൂടങ്ങൾ തുറക്കുകയാണ്. സ്വഭാവ രൂപവത്കരണത്തിനും അറിവിന്‍റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും അറിവുകൾ ആവിഷ്‍കരിക്കുന്നതിനുമുള്ള അവസരങ്ങൾ തുറന്നിടുന്ന അധ്യയനവർഷമാണ് തുടങ്ങുന്നത്. ലക്ഷ്യബോധത്തോടെ ഭാവനാപൂർണമായി ചിട്ടപ്പെടുത്തിയാലേ ഇതൊക്കെ സംഭവിക്കൂ.

ശ്രദ്ധക്കുറവുകളെ ചൂഷണം ചെയ്യാൻ കുറുക്കൻകണ്ണുള്ളവർ കുട്ടികളുടെ ചുറ്റും വട്ടമിട്ട് നടക്കുന്നുണ്ട്. മനസ്സടുപ്പം കുറഞ്ഞാൽ മൂപ്പെത്താത്ത ഇളം മനസ്സുകൾ പ്രലോഭനങ്ങളിൽ വീണേക്കും. ചുറ്റും കാണുന്ന അക്രമത്തിന്‍റെ മാതൃകകൾ പകർത്തിയേക്കാം, ലഹരിവലയിൽ വീണേക്കാം. രക്ഷിക്കാൻ ഒത്തൊരുമിക്കേണ്ടേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParentingLifestyleTeacher and Student
News Summary - ways to improve teacher-student relationship
Next Story