Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘ഹേമ കമ്മിറ്റി: തെറ്റ്...

‘ഹേമ കമ്മിറ്റി: തെറ്റ് ചെയ്യുന്ന പെണ്ണുങ്ങളുമുണ്ട്’, ‘കോമഡി നടിയായി അറിയപ്പെടാൻ താൽപര്യമില്ല’ -തെസ്നി ഖാൻ മനസ്സ് തുറക്കുന്നു

text_fields
bookmark_border
‘ഹേമ കമ്മിറ്റി: തെറ്റ് ചെയ്യുന്ന പെണ്ണുങ്ങളുമുണ്ട്’, ‘കോമഡി നടിയായി അറിയപ്പെടാൻ താൽപര്യമില്ല’ -തെസ്നി ഖാൻ മനസ്സ് തുറക്കുന്നു
cancel
camera_alt

തെസ്നി ഖാൻ. ചി​​​ത്ര​​​ങ്ങ​​​ൾ: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി

പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടിമാരാൽ സമ്പന്നമല്ല മലയാള സിനിമ. ഹാസ്യറോളുകളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനേത്രിമാരുടെ പട്ടികയിലാണ് തെസ്നി ഖാന്‍റെ സ്ഥാനം.

സ്റ്റേജ് ഷോകളിലൂടെ തുടങ്ങി സഹനടിയായി തന്‍റേതായ പാത വെട്ടിത്തെളിച്ച അവർ സിനിമയും ജീവിതവും പങ്കുവെക്കുന്നു...

സ്റ്റേജ് പെർഫോമൻസും സിനിമാഭിനയവും

നേരത്തേ ഡാൻസും മറ്റും സ്റ്റേജിൽ ചെയ്തിരുന്നു. പിന്നീട് ബാപ്പയുടെ കൂടെ അസിസ്റ്റന്‍റായി മാജിക്കിന് വേണ്ടിയാണ് സ്റ്റേജിൽ കയറിയത്. പക്ഷേ, അതൊന്നും സിനിമയിലെ എക്സ്പീരിയൻസിന് ഗുണം ചെയ്തിട്ടില്ല. എല്ലാം വ്യത്യസ്തമാണ് എന്നതാണ് കാരണം. സ്റ്റേജിൽ സ്കിറ്റ് ചെയ്യുമ്പോഴും മറ്റും ഓവർ എക്സ്പ്രഷനുകൾ വേണം. എന്നാൽ, സിനിമയിൽ അഭിനയമല്ല, ബിഹേവ് ചെയ്യുകയാണ് വേണ്ടത്.

മിമിക്രിയിൽനിന്ന് ഒരുപാട് പേർ സിനിമയിൽ എത്തിയിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടവർ കുറവാണ്. അങ്ങനെ രക്ഷപ്പെട്ടവരൊക്കെ നാച്വറലായ അഭിനയം ഉള്ളവരാണ്. പിന്നെ മിമിക്രിക്കാർ എന്നൊരു ബോധം അവരിൽനിന്ന് പോകേണ്ടതുണ്ട്. എന്നാലേ രക്ഷപ്പെടുകയുള്ളൂ.

ഉദാഹരണമായി ജയറാമേട്ടനൊക്കെ സിനിമയിലെത്തിയതിൽ പിന്നെ മിമിക്രിക്കാരനാണ് എന്ന് ആരും പറയില്ലായിരുന്നു. പിന്നെ അവരുടെ ബോഡി ലാംഗ്വേജ് അനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിവുള്ള സ്ക്രിപ്റ്റ് റൈറ്റർമാരും സംവിധായകരും ഉണ്ടായി എന്നതും ഭാഗ്യമാണ്. അതുകൊണ്ട് കൂടിയാണ് അവരൊക്കെ രക്ഷപ്പെട്ടത്. ശ്രദ്ധിക്കപ്പെടുന്ന കാരക്ടർ കിട്ടണം. ഇല്ലെങ്കിൽ സിനിമകളിൽ അഭിനയിക്കുന്നു, സിനിമാനടിയാണ് എന്നുപറയാമെന്ന് മാത്രം.


വഴിത്തിരിവായത് ‘കാര്യസ്ഥൻ’

‘കാര്യസ്ഥൻ’ മുതലാണ് നല്ല റോളുകൾ കിട്ടിത്തുടങ്ങിയത്. സ്ക്രിപ്റ്റ് റൈറ്റർമാരായ ഉദയകൃഷ്ണയും സിബി കെ. തോമസും അത്തരമൊരു റോൾ തന്നത് ഏറെ സഹായിച്ചു. അതിൽ വെറുമൊരു വേലക്കാരി ആയിരുന്നെങ്കിലും ഒരു ട്രാക്ക് ഉണ്ടായിരുന്നു.

അന്നൊക്കെ വർഷത്തിൽ ഒരു പടം മാത്രമേ കിട്ടിയിരുന്നുള്ളൂ. വർഷത്തിൽ ഒരു പടം ചെയ്താൽ ആരും ആരെയും ശ്രദ്ധിക്കില്ല. കഴിവും സൗന്ദര്യവും ഉണ്ടായാലും സിനിമയിൽ കാര്യമില്ല. ദൈവാധീനവും ഭാഗ്യവും വേണം. നേരത്തേ സൗന്ദര്യത്തിന് പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോൾ അതിനും പ്രാധാന്യമില്ലാതായി.

കാര്യസ്ഥന് പിന്നാലെ അടുപ്പിച്ച് പടങ്ങളും വന്നു. ‘ഡയമണ്ട് നെക്ലേസ്’, ‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’ തുടങ്ങിയ ചിത്രങ്ങളിൽ റോളുകൾ ലഭിച്ചു. ‘ബ്യൂട്ടിഫുളി’ൽ അനൂപ് മേനോൻ എനിക്കായി ഉണ്ടാക്കിയ കഥാപാത്രമായിരുന്നു. ഇടയിൽ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ ചെയ്തു. പിന്നീട് ‘ഒരു മുത്തം മണി മുത്തം’, ‘കുസൃതിക്കാറ്റ്’, ഉർവശിക്ക് സംസ്ഥാന അവാർഡ് കിട്ടിയ ‘കാക്കത്തൊള്ളായിരം’ തുടങ്ങിയ ചിത്രങ്ങളിൽ നല്ല റോളുകൾ ചെയ്തു.

ന്യൂജൻ ബ്രില്യന്‍റാണ്

സിനിമയിലെ ന്യൂജനറേഷൻ ബ്രില്യന്‍റാണ്. അവരുടെ കഴിവുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത് എന്ന് പറയാം. എത്രകാലം എന്ന് അറിഞ്ഞുകൂടാ. പുതുതലമുറക്ക് വേണ്ടതെല്ലാം നൽകി സിനിമയെ വിജയിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും ന്യൂജൻ ട്രാക്കിലേക്ക് വന്നുകഴിഞ്ഞു. അവർ സീരിയസായി ചില സിനിമകൾ ചെയ്യുമെങ്കിലും ന്യൂജൻ ട്രാക്കിലേക്ക് ഇറങ്ങിവരുമ്പോഴാണ് ചിത്രങ്ങൾ ഹിറ്റാവുന്നത്.

യങ്സ്റ്റേഴ്സ് തിയറ്ററിൽ എത്തിയാലേ പടം ഹിറ്റാവൂ. അവർ കയറിയാൽ പിന്നീട് ഫാമിലിയും കയറും. അതേസമയം ഫാമിലിക്ക് മാത്രമുള്ള ഒരു ചിത്രം എടുത്താൽ യുവാക്കൾ കയറില്ല. ഇപ്പോൾ ഇറങ്ങിയ ലാലേട്ടന്‍റെ ‘തുടരും’ സിനിമ ‘ദൃശ്യം’ പോലെ യങ്സ്റ്റേഴ്സിനെ കൂടി ആകർഷിക്കുന്നതാണ്.

ഉമ്മക്കൊപ്പം

സിനിമയിലെ വയലൻസ്

സിനിമയിൽ വയലൻസ് കൂടിയാൽ കുടുംബങ്ങൾ തിയറ്ററിൽ കയറാൻ മടിക്കും. യോജിച്ച രീതിയിൽ കുറച്ചൊക്കെ ആകാം. ‘തുടരും’ സിനിമയിലും കുറച്ചൊക്കെ വയലൻസുണ്ട്. മുഴുനീള വയലൻസ് ആകുമ്പോൾ പ്രശ്നമാണ്. എന്‍റമ്മോ എന്നുപറഞ്ഞ് തല താഴ്ത്തിയിരിക്കേണ്ടിവരുന്ന വയലൻസുള്ള സിനിമകൾ കാണാൻ ഞാനും പോകാറില്ല.

തിയറ്ററിൽ പോയി എല്ലാ സിനിമകളും കാണുന്ന പതിവ് അന്നും ഇന്നും ഇല്ല. എന്‍റെ സിനിമകൾതന്നെ നല്ലതാണെന്ന് അഭിപ്രായം വരുമ്പോൾ മാത്രമേ ധിറുതിപിടിച്ച് തിയറ്ററിൽ പോയി കാണാറുള്ളൂ.

ഇഷ്ടം സിറ്റുവേഷൻ കോമഡി

സത്യം പറഞ്ഞാൽ കോമഡി റോളുകൾ എനിക്കിഷ്ടമല്ല. കോമഡി നടിയായി അറിയപ്പെടാനും താൽപര്യമില്ല. കോമഡി റോളുകൾ ചെയ്തു പോയതാണ്. എനിക്ക് സീരിയസ് റോളുകളാണ് ഇഷ്ടം. എന്നാൽ, സിറ്റുവേഷൻ അനുസരിച്ചുള്ള കോമഡി ഇഷ്ടമാണ്.

വേഷങ്ങൾ കിട്ടിയാൽ രക്ഷപ്പെട്ടു, അത്രതന്നെ

കെ.പി.എ.സി ലളിത​ േചച്ചി, സുകുമാരി ചേച്ചി, ഫിലോമിന ചേച്ചി തുടങ്ങിയവരുടെ ട്രാക്കാണ് മനസ്സിലുള്ളത്. നായികയാകണമെന്നില്ല. പക്ഷേ, അവരുടേത് പോലത്തെ കഥാപാത്രങ്ങൾ അപൂർവമായേ കിട്ടുകയുള്ളൂ. ടൈപ്പ് കഥാപാത്രങ്ങൾ തന്നെ വരുമ്പോൾ അത് ചെയ്യാതിരിക്കുക. ജോലിയുണ്ടാകില്ല എന്നല്ലേ ഉള്ളൂ. പിന്നെ ഞാൻ സിനിമയിൽ മസ്റ്റ് അല്ല.

വേഷങ്ങൾ കിട്ടിയാൽ രക്ഷപ്പെട്ടു, അത്രതന്നെ. കെ.പി.എ.സി ലളിത ചേച്ചിയെ പോലെയോ സുകുമാരി ചേച്ചിയെ പോലെയോ അവർ ഉണ്ടെങ്കിലേ ഡിസ്ട്രിബ്യൂട്ടറെ കിട്ടൂ എന്ന രീതിയിലൊന്നും ഞാൻ എത്തിയിട്ടില്ല. അവിടെയൊക്കെ എത്തണമെങ്കിൽ നല്ല റോളുകൾ ചെയ്തു ശ്രദ്ധിക്കപ്പെടണം.

അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. അതിനാൽ കിട്ടുന്ന റോളുകൾ ചെയ്യുക. നമ്മൾ ഒരു അനിവാര്യ ഘടകം ആകുന്നതുവരെ ക്ഷമിച്ച് നിൽക്കുക. അതിനൊക്കെ ഒരു സമയമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

അമ്മ, ചേച്ചി റോളുകൾ കുറഞ്ഞു

എന്‍റെ ഇപ്പോഴത്തെ പ്രായത്തിനനുസരിച്ച് ചേച്ചി റോൾ കൊടുത്താൽ നന്നാകുമോ, അമ്മ റോൾ കൊടുത്താൽ ശരിയാകുമോ എന്നൊക്കെയുള്ള സംശയങ്ങളും ചിലർക്കുണ്ടാകാം. ഇപ്പോഴത്തെ സിനിമകളിൽ ചേച്ചി, അമ്മ റോളുകൾ കുറവാണ്. അങ്ങനെയുള്ള സിനിമകൾ എടുത്തിരുന്നവരാണ് സത്യേട്ടനും കമൽ സാറുമൊക്കെ.

ഇപ്പോഴത്തെ സിനിമകളിൽ കുടുംബബന്ധങ്ങൾ വളരെ കുറവാണ്. ഇനി അഥവാ അമ്മ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽതന്നെ അത് പുതിയ നാടക നടിമാരെയോ മറ്റോ വെച്ച് ബജറ്റ് നോക്കി ചെയ്യുകയാണ്.

അതേസമയം, കൽപന ചേച്ചിക്കുശേഷം നല്ല റോളുകൾ ചെയ്ത് തെളിയിക്കപ്പെട്ട ബിന്ദു പണിക്കർക്ക് ഇപ്പോൾ ചില നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്. അത് അവരുടെ ഉയരത്തിനും ആകാരത്തിനും അനുസരിച്ച് അവർ ചെയ്താൽ നന്നാവും എന്ന് തോന്നുന്ന ചില കഥാപാത്രങ്ങളാണ്. അതിനാൽ അവർ വീട്ടിലിരുന്നാലും കഥാപാത്രങ്ങൾ തേടിയെത്തും.

മമ്മൂക്കക്കൊപ്പം

മമ്മൂക്കയുമായി കുറെ പടങ്ങൾ ചെയ്തിട്ടുണ്ട്. ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’, ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’, ‘പുള്ളിക്കാരൻ സ്റ്റാറാ’, ‘കമ്മത്ത് ആൻഡ് കമ്മത്ത്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതൊരു ഭാഗ്യമായാണ് കാണുന്നത്. മമ്മൂക്കയുമായി അടുക്കുമ്പോഴേ ആ മനുഷ്യനിലെ നന്മ തിരിച്ചറിയൂ.

മമ്മൂക്ക മതപരമായി ഉപദേശിക്കാറുണ്ട്. നമസ്കാരവും നോമ്പും ഒക്കെ എടുക്കണം, അതേ ജീവിതത്തിലുണ്ടാകൂ എന്ന് പറയാറുണ്ട്. മമ്മൂക്ക നോമ്പ് പിടിച്ചുകൊണ്ട് അഭിനയിക്കുകയും നമസ്കരിക്കുകയും ഒക്കെ ചെയ്യും. എന്നാൽ, അഭിനയത്തിന്റെ കാര്യത്തിൽ റെക്കമെന്റേഷനുകൾ ഒന്നും നടത്താറില്ല. ചെയ്യുന്നത് നോക്കിനിൽക്കും. കൊള്ളാം, കുഴപ്പമില്ല എന്നൊക്കെ പറയും. ചെയ്തത് ശരിയല്ല എന്നൊന്നും പറയാറില്ല. അങ്ങനെ ഞാൻ ആരെക്കൊണ്ടും ഇതുവരെ പറയിപ്പിച്ചിട്ടില്ല. കേൾക്കാതെ ആരെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല.

ഹേമ കമ്മിറ്റിയും ആളുകളുടെ പേടിയും

ഹേമ കമ്മിറ്റിയുടെ വരവോടെ ചൂഷകരായ ആളുകൾക്ക് ഒരു പേടി വന്നിട്ടുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പേടി ഉണ്ടായിട്ടുണ്ട്. ആണുങ്ങളെ മാത്രം കുറ്റപ്പെടുത്താനാകില്ല. തെറ്റ് ചെയ്യുന്ന പെണ്ണുങ്ങളുമുണ്ട്.

അവർക്കൊക്കെ പേടിയുണ്ടാകാൻ അത് കാരണമായിട്ടുണ്ട്. സിനിമ കുറച്ചുകൂടി നല്ല രീതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ അത്തരം കമ്മിറ്റികളും കാര്യങ്ങളും ഒക്കെ വളരെ നല്ലതാണ്.

സിനിമകൾ ഇല്ലെങ്കിലും സെൽഫ് പ്രമോഷൻ നടത്തണം

എപ്പോഴും സിനിമ ഇല്ലെങ്കിലും ചാനൽ പരിപാടികളും സമൂഹ മാധ‍്യമങ്ങളുമൊക്കെയായി വരുമാനം കണ്ടെത്തുന്നു. തെസ്ബീൻസ് വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിൽനിന്നും വരുമാനം കിട്ടുന്നുണ്ട്. ഉദ്ഘാടനം, പ്രമോഷനുകൾ എന്നിവയിൽനിന്നുള്ള വരുമാനവുമുണ്ട്. സോഷ്യൽ മീഡിയകളിൽ നാം സജീവമായാൽ ലൈവായി നിലനിൽക്കാൻ കഴിയും.

സിനിമകൾ ഇല്ലെങ്കിലും നമ്മൾ സെൽഫ് പ്രമോഷൻ നടത്തിക്കൊണ്ടേയിരിക്കണം. അതിനാൽ നിരന്തരം പടങ്ങൾ ഇല്ലെങ്കിലും പുറത്തേക്ക് ഇറങ്ങിയാൽ തിരിച്ചറിയാനും സെൽഫി എടുക്കാനുമൊക്കെ ആളുകളുണ്ട്. സിനിമകൾ ഇല്ലെങ്കിലും നമ്മൾ ഔട്ടായിട്ടില്ല എന്ന് കാണിക്കുന്നതാണ് പ്രമോഷനുകൾ.

നമുക്ക് നല്ല റോളുകൾ തന്നെ വരും എന്നു പറഞ്ഞു ഇരിക്കാൻ പറ്റില്ല. കിട്ടിയാൽ കിട്ടട്ടെ. താൻ പാതി ദൈവം പാതി എന്ന് വിശ്വസിക്കുന്നു. എത്ര സിനിമകളിൽ അഭിനയിച്ചാലും വീട്ടിലിരുന്നാൽ ആരും അറിയില്ല.

ബിസിയായ ആളല്ല

എന്‍റെ കാര്യങ്ങളിൽ വളരെ സ്ലോ ആണ്. ബിസിയായ ആളല്ല ഞാൻ. എന്നാൽ, കിട്ടുമ്പോൾ എനിക്ക് കിട്ടേണ്ട വേഷം തന്നെ കിട്ടും. കിട്ടിയാലും ഇല്ലെങ്കിലും ഒരേ നിലവാരത്തിൽ തന്നെയാണ് പോകുന്നത്. വലിയ ഉയർച്ചയോ താഴ്ചയോ ജീവിതത്തിലില്ല. അതുകൊണ്ട് സംതൃപ്തയാണ്.

ഒരുപാട് വലിയ ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് നിരാശ ഉണ്ടാവുക. അത്യാഗ്രഹങ്ങൾ ഉണ്ടാവുമ്പോഴാണ് നാം തെറ്റുകളിലേക്ക് പോവുക. ഉള്ളതുകൊണ്ട് ഓണം പോലെ എന്നതാണ് എന്‍റെ രീതി. ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ലായിരുന്നു. ‘കാര്യസ്ഥൻ’ എന്ന സിനിമക്കുശേഷം തിരക്കായപ്പോൾ സ്വന്തമായി ഫ്ലാറ്റ് വാങ്ങി.

അതിൽ ഞാനും ഉമ്മ റുഖിയയും സന്തോഷമായി കഴിയുന്നു. എന്‍റെ ആവശ്യത്തിന് ഒരു ചെറിയ കാറും വാങ്ങി. എനിക്കും ഉമ്മക്കും യാത്ര ചെയ്യാൻ അത് ധാരാളമാണ്. പെട്ടെന്ന് ഉപയോഗിക്കാൻ ഒരു ടൂവീലറും ഉണ്ട്.

‘ലിറ്റിൽ ഹാർട്സ്’ ആണ് അവസാനമായി അഭിനയിച്ച സിനിമ. ഇനിയിപ്പോൾ പഴയതുപോലെ കുറച്ച് നല്ല ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

ഒത്തുചേരലിന്റെ പെരുന്നാൾ

കുട്ടിക്കാലത്ത് ഉമ്മയുടെ നാടായ കോഴിക്കോട്ടായിരുന്നു. ഗാന്ധി റോഡിലായിരുന്നു ഞങ്ങളുടെ തറവാട്. അവിടെ വല്യുമ്മയുടെയും വല്യുപ്പയുടെയും കൂടെയായിരുന്നു ഞാൻ. ബാപ്പ അലി ഖാന്‍റെ നാട് കുറ്റിപ്പുറമായിരുന്നെങ്കിലും ബാപ്പയും ഉമ്മയും മാജിക്കുമായി അന്ന് കേരളത്തിലുടനീളം കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത് കോഴിക്കോട് പ്രൊവിഡൻസിലായിരുന്നു. അതുകൊണ്ട് കോഴിക്കോട്ടുനിന്നാണ് എന്‍റെ പെരുന്നാൾ ആഘോഷ ഓർമകൾ തുടങ്ങുന്നത്.

എല്ലാവരും പെരുന്നാൾ പൈസ തരും. പുരുഷന്മാർ പള്ളിയിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വരുമ്പോഴേക്കും ബിരിയാണി റെഡിയായിട്ടുണ്ടാകും. ബിരിയാണിക്ക് പേരുകേട്ട കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടൽ വല്യുമ്മയുടെ സഹോദരന്‍റേതാണ്. അതിനാൽ വീട്ടിലും നല്ല ബിരിയാണി ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഞാൻ ഭക്ഷണപ്രിയയായതും നന്നായി പാചകം ചെയ്യാൻ പഠിച്ചതും.

പെരുന്നാൾ ദിനത്തിൽ ഉച്ചക്ക് ഡൈനിങ് ടേബിൾ നിറയെ ബിരിയാണി അടക്കമുള്ള വിഭവങ്ങളായിരിക്കും. അത് കഴിച്ച് കടപ്പുറത്തും പാർക്കിലുമൊക്കെ പോകും. അന്ന് ഉമ്മയുടെ അനിയത്തിമാരും കസിൻസും തറവാട്ടിലെത്തും. അങ്ങനെ എല്ലാവരും കൂടിച്ചേരുന്നതായിരുന്നു പെരുന്നാളുകൾ.

നാലാം ക്ലാസ് കഴിഞ്ഞ ശേഷമാണ് എന്നെ ഉമ്മ എറണാകുളത്തേക്ക് കൊണ്ടുവന്നത്. അതിനുശേഷമുള്ള പെരുന്നാളുകൾ മാതാപിതാക്കളുടെ കൂടെ എറണാകുളത്തായിരുന്നു. ഇവിടെ എത്തിയതിൽപിന്നെ പെരുന്നാളിന് കലൂർ സ്റ്റേഡിയത്തിൽ ഈദ്ഗാഹിന് പോകും, ബിരിയാണി ഉണ്ടാക്കി കഴിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThesnikhanLifestylestarchat
News Summary - thesni khan talks
Next Story