പപ്പടം വിറ്റ് ഉലകം ചുറ്റുകയാണ് 71കാരനായ ഈ മലയാളി
text_fieldsരാജൻ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ
സദ്യ, ബിരിയാണി, നെയ്ച്ചോർ തുടങ്ങി വിഭവം എന്തുതന്നെയായാലും പപ്പടമില്ലാതെ മലയാളിക്ക് പറ്റില്ല. എന്നാൽ, അത് നിർമിക്കുന്ന രാജനാകട്ടെ, പപ്പടത്തെക്കാൾ പ്രിയം യാത്രകളെയാണ്. മിക്കവർക്കും പപ്പടം സദ്യയിലെ ക്രിസ്പി സൈഡ് ഡിഷ് മാത്രമാണ്.
എന്നാൽ, കോട്ടയം കങ്ങഴ ശിവോദയ ഭവനിൽ 71കാരനായ പി.കെ. രാജന് അത് ലോകത്തിലേക്കുള്ള ടിക്കറ്റായിരുന്നു. അവ രാജനെ കൊണ്ടെത്തിച്ചത് ഷാങ്ഹായിലെ വിപണികൾ, ന്യൂയോർക്കിലെ തെരുവുകൾ, യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾ തുടങ്ങി 40ലധികം രാജ്യങ്ങളിലേക്കായിരുന്നു.
സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ പീറ്റർ ദി ഗ്രേറ്റ് സിംഹാസനത്തിനരികെ
പോയ രാജ്യത്തേക്ക് വീണ്ടുമില്ല
ചെറുപ്പം മുതൽ യാത്രകളോടുള്ള കമ്പമാണ് രാജനെ സഞ്ചാരിയാക്കിയത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായിരുന്നു ആദ്യ യാത്രകൾ. ദൂരയാത്രകൾ തന്‍റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.
മകൻ പപ്പട വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ രാജന് കൂടുതൽ സമയം ലഭിച്ചുതുടങ്ങി. കണ്ടതിൽ രാജന് ഏറെ ഇഷ്ടമുള്ള രാജ്യം ചൈനയാണ്. അതിനുകാരണം ഇത്രവലിയ രാജ്യമായിട്ടും ഒരേനിറത്തിലുള്ള മനുഷ്യർ, എവിടെച്ചെന്നാലും ഒരേ ഭാഷ സംസാരിക്കുന്നവർ. കണ്ടതിൽ പ്രകൃതിരമണീയം സ്വിറ്റ്സർലൻഡാണ്.
യാത്ര എന്നത് മറഞ്ഞിരിക്കുന്ന സ്ഥലങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തുക മാത്രമല്ല, മടക്കയാത്രക്ക് ശേഷം വളരെക്കാലം നീളുന്ന കഥകൾ, രുചികൾ, മുഖങ്ങൾ എന്നിവയെക്കുറിച്ച് വാചാലനാവാനുള്ളതാണെന്നാണ് രാജൻ പയുന്നത്. പോയ രാജ്യങ്ങളിലേക്ക് വീണ്ടും യാത്ര പോകാൻ രാജൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പുതിയ നാടിനെ കാണാനും അടുത്തറിയാനുമാണ് ശ്രമിക്കാറുള്ളത്.
റഷ്യയിലെ മലയ സഡോവയ സ്ട്രീറ്റിൽ ഫോട്ടോഗ്രാഫറുടെ സ്റ്റാച്യുവിന് സമീപം
ആദ്യ വിദേശയാത്ര
2018നു ശേഷമാണ് വിദേശയാത്രകളുടെ തുടക്കം. അതിനുമുമ്പ് ഇന്ത്യയിലെയും കേരളത്തിലെയും ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്രപോകുമായിരുന്നു. ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര.
മക്കാവുവും ഹോങ്കോങ്ങും സന്ദർശിച്ചായിരുന്നു മടക്കം. അതോടെ കൂടുതൽ രാജ്യങ്ങൾ കാണണമെന്നായി. തുടർന്ന് അമേരിക്ക, ജർമനി, ഇറ്റലി, യു.കെ, തുർക്കിയ, പോളണ്ട്, റഷ്യ... അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക.
കോവിഡിനു ശേഷമാണ് അമേരിക്കയിലേക്ക് വിസ ലഭിക്കുന്നത്. 14 രാജ്യങ്ങൾ സന്ദർശിച്ചാണ് യൂറോപ്യൻ പര്യടനം പൂർത്തിയാക്കിയത്. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞ വർഷമാണ് പൂർത്തീകരിച്ചത്. 10 ദിവസമായിരുന്നു റഷ്യൻ സന്ദർശനം.
അതിനുശേഷം അസർബൈജാനായിരുന്നു ലിസ്റ്റിലുണ്ടായിരുന്നതെങ്കിലും അവിടേക്കുള്ള ട്രാവൽ പാക്കേജുകൾ ലഭ്യമാകാത്തതിനാൽ അർമീനിയ തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത യാത്ര മേയ് 10ലേക്കാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ലോകം കാണാതെ എന്ത് ജീവിതം
പോകാനുദ്ദേശിക്കുന്ന നാടിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടാണ് യാത്രക്കൊരുങ്ങുക. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഓർമക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. എന്നാൽ, അവ സൂക്ഷിക്കാറില്ല.
സുഹൃത്തുക്കളോ ബന്ധുക്കളോ ചോദിച്ചാൽ സന്തോഷത്തോടെ നൽകും. യാത്ര കഴിഞ്ഞെത്തുമ്പോൾ കൈയിൽ കാണുക ആ രാജ്യത്തിന്‍റെ സുവനീറുകളോ കറൻസികളോ ആയിരിക്കും.
പണിയെടുത്ത് കുറെ പണം സമ്പാദിച്ച് ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്‍റെ പക്ഷം. മലയാളം മാത്രം കൈമുതലാക്കിയ രാജന്‍റെ യാത്രകളെല്ലാം ട്രാവൽ ഏജൻസികൾ മുഖേനയാണ്. എല്ലാ യാത്രകളും ഒറ്റക്കാണ് പോകാറുള്ളത്.
ഭാര്യ ഓമനക്ക് രാജ്യത്തിന് പുറത്തേക്കുപോകാൻ അധികം താൽപര്യമില്ലാത്തതിനാലും ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാലും കൂടെക്കൂട്ടാറില്ല. ഒട്ടുമിക്ക യാത്ര പാക്കേജുകളും 20 ദിവസത്തിൽ താഴെയുള്ളതാണ് തിരഞ്ഞെടുക്കാറെന്ന് രാജൻ പറയുന്നു.
സീസൺ, കച്ചവടത്തിനും യാത്രക്കും
എല്ലാ ആഘോഷങ്ങൾക്കും പപ്പടം അവശ്യവിഭവമായതിനാൽ അതിന്‍റെ തിരക്കിലാണ്. ഒരുപാട് ഓർഡറുകളും ലഭിച്ചിട്ടുണ്ട്. ഉത്സവസീസണിലെ തിരക്കുകൾ ഒഴിഞ്ഞാൽ മേയിൽ ജപ്പാൻ, കൊറിയ എന്നിവയാണ് ലിസ്റ്റിലുള്ള രാജ്യങ്ങളെന്ന് രാജൻ പറയുന്നു.
ആറു ദിവസമാണ് ജപ്പാൻ യാത്രക്ക് നീക്കിവെച്ചിരിക്കുന്നത്. അതിനുള്ള വിസ ലഭിച്ചിട്ടുണ്ട്. ഏഴു ദിവസത്തെ കൊറിയയിലേക്കുള്ള വിസക്കായി അപേക്ഷ നൽകി കാത്തിരിപ്പിലുമാണ്. അടുത്തതായി അസർബൈജാൻ യാത്ര യാഥാർഥ്യമാകുമെന്നും രാജൻ പറയുന്നു.
തൊഴിലാളികളുടെ കൈപിടിച്ച്
പപ്പടനിർമാണത്തിൽനിന്നുള്ള ലാഭത്തിന്‍റെ ഒരുവിഹിതം രാജൻ യാത്രകൾക്കായി മാറ്റിവെക്കാറുണ്ട്. അതോടൊപ്പം തന്‍റെ പപ്പടനിർമാണ യൂനിറ്റിലെ തൊഴിലാളികളെ കേരളത്തിലെ യാത്രകളിൽ കൂടെ കൂട്ടാറുണ്ട്.
അവരുമായി അവസാനമായി ഇടുക്കി ഡാം കാണാനാണ് പോയതെന്നും രാജൻ പറയുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാൽ പപ്പട നിർമാണത്തിലേക്കുതന്നെ രാജൻ മടങ്ങും.
അര നൂറ്റാണ്ടിന്റെ പപ്പട പാരമ്പര്യം
രാജനും കുടുംബവും പ്രാദേശിക വിപണികൾക്കായി കൈകൊണ്ട് നിർമിച്ച പപ്പടം ഉപജീവനമാർഗമായി ഉണ്ടാക്കിത്തുടങ്ങിയതാണ്. പിന്നീട് പതുക്കെ അഭിവൃദ്ധി പ്രാപിച്ചു. ഇപ്പോൾ 56 വർഷമായി പപ്പട നിർമാണം തുടർന്നുപോരുന്നു. ഇരുപതിലധികം ജീവനക്കാരുണ്ട്. കമേഴ്സ്യൽ മാതൃകയിൽ യന്ത്രവത്കൃത പപ്പട വ്യവസായമാണ് ഇപ്പോൾ.
മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകൾക്ക് കൂടുതൽ സമയം കണ്ടെത്തി. 50 വയസ്സ് മുതലാണ് യാത്ര പതിവാക്കിയത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു. സിംഗപ്പൂരും മലേഷ്യയുമുൾപ്പെടെ രാജ്യങ്ങൾ സന്ദർശിച്ചത് ചെറുമകളും പത്താംക്ലാസ് വിദ്യാർഥിയുമായ ആതിരയോടൊപ്പമായിരുന്നു.
രാജ്യത്തിനുള്ളിൽ നടത്തിയ യാത്രകളിലധികവും ആതിരയോടൊപ്പമായിരുന്നു. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും ആതിരയുമടങ്ങുന്ന കുടുംബം യാത്രകൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.