ലഹരി വ്യാപനം: ഇച്ഛാശക്തിയുള്ള പ്രതിരോധ നിര ആവശ്യം
text_fieldsരാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗവും ഉപയോഗവും. ഒരു വശത്തു മദ്യ ഔട്ട്്ലറ്റുകൾക്കു അംഗീകാരം നൽകുകയും മറു വശത്തു ലഹരിക്കെതിരെ വമ്പൻ പ്രചാരണം നടത്തുകയും ചെയ്യുന്നതിലെ വിരോധാഭാസം തിരിച്ചറിയാത്ത ജനമായി നാം മാറി. ലഹരി വിരുദ്ധസംഘങ്ങളും സംഘടനകളും സർക്കാരിന്‍റെ ലഹരി വിരുദ്ധ ബോധവത്കരണവും വിപുലമായി നടത്തിയിട്ടും ലഹരി ഉപയോഗത്തിലെ ഗണ്യമായ വളർച്ച സാംസ്കരിക കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്.
പുതിയ തലമുറയിലെ വിദ്യാഭ്യാസത്തെ പോലും ലഹരി മാരകമായി ബാധിച്ചു. കുറച്ചുനാൾ മുമ്പു വരെ സർക്കാർ കണക്കനുസരിച്ച് കുട്ടികളിൽ മദ്യപാന ശീലം 22 വയസ്സിലാണ് തുടങ്ങിയിരുന്നതെങ്കിൽ പിന്നീടത് 17 ലേക്കും 14ലേക്കും ഇപ്പോൾ 10 വയസ്സിലേക്കും വഴി മാറി. സ്ത്രീകളിലും ഈ പ്രവണത വർധിച്ചു വരുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ രാജ്യത്ത് 291 ജില്ലകളിൽ ഡിവിഷൻ ക്യാമ്പുകൾ തുടങ്ങാനും ലഹരിയുടെ വ്യാപനം കണ്ടെത്താൻ സർവെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കടിപ്പെട്ടവരെ ചികിത്സിക്കാനും പുനരധിവസിക്കാനും സൗകര്യങ്ങളില്ലാത്ത ഇടുക്കി, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലും ഡിഅഡിഷൻ ക്യാമ്പുകൾ നടത്താൻ പദ്ധതിയുണ്ട്.
സർക്കാർ മുന്നോട്ട് വരാത്തിടത്തോളം സമ്പൂർണ ലഹരി മുക്ത കേരളം സ്വപ്നം കാണാനാകില്ല. മദ്യം ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും മദ്യവിമോചന പ്രസ്ഥാനങ്ങളോട് അകലം പാലിക്കുന്ന പ്രവണത ആശ്ചര്യകരമാണ്. യഥാർത്ഥത്തിൽ മദ്യം മയക്കുമരുന്ന് ദുരന്തങ്ങളുടെ ഇരകൾ പലപ്പോഴും അത് ഉപയോഗിക്കാത്തവരാണെന്ന യഥാർഥ്യം തിരിച്ചറിയുന്നില്ല. മദ്യ, മയക്കുമരുന്നിനെതിരെ ശബ്ദിക്കുന്ന ഇച്ഛാ ശക്തിയുള്ള നേതൃനിരയും ഭരണ സംവിധാനവും നമുക്കാവശ്യമുണ്ട്. കാരണം ആപത്തിന്‍റെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.