നൂറിലേറെ മുസ്ലിം പള്ളികളുടെ ശിൽപി; കേരളത്തിന്റെ ‘മോസ്ക് മാൻ’ ജി. ഗോപാലകൃഷ്ണൻ വിടവാങ്ങി
text_fieldsജി. ഗോപാലകൃഷ്ണൻ
കേരളത്തിലും പുറത്തുമായി നൂറിലേറെ മുസ്ലിം പള്ളികൾ രൂപകൽപന ചെയ്ത് നിർമിച്ചതിലൂടെ 'മോസ്ക് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെട്ട ജി. ഗോപാലകൃഷ്ണൻ (89) അന്തരിച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 110 പള്ളികൾ, 4 ദേവാലയങ്ങൾ, ഒരു ക്ഷേത്രം എന്നിവയുടെ നിർമാണത്തിന് ജി. ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ബീമാപള്ളി, എരുമേലി വാവർ പള്ളി, ചിറയിൻകീഴ് ജുമാ മസ്ജിദ്, പാളയം ജുമാ മസ്ജിദിന്റെ മിനാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നിർമിതികൾ. ഉത്തരേന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന മുഗൾ നിർമാണശൈലി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും ഗോപാലകൃഷ്ണനാണ്.
പിതാവും ബിൽഡിങ് കോൺട്രാക്ടറുമായ ഗോവിന്ദനായിരുന്നു തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ നിർമാണച്ചുമതല വഹിച്ചിരുന്നത്. കൂറ്റൻ മിനാരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെത്തിയ ഗോപാലകൃഷ്ണൻ മുന്നോട്ടുവെച്ച ആശയം ആദ്യം പിതാവിന് ബോധ്യപ്പെട്ടില്ല. പിന്നീട് ഒരു മാതളനാരങ്ങ മുറിച്ച് അതിന്റെ ഘടന ചൂണ്ടിക്കാട്ടി ആശയം വിശദീകരിച്ചതോടെയാണ് അദ്ദേഹം വാസ്തുവിദ്യാ രംഗത്തേക്ക് ചുവടുവെച്ചത്.
16 വർഷമെടുത്താണ് ബീമാപള്ളിയുടെ നിർമാണം അദ്ദേഹം പൂർത്തിയാക്കിയത്. ക്ഷമയും സൂക്ഷ്മതയും ആവശ്യമായ ആ നിർമിതി ഇന്നും അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. വാണിജ്യ കെട്ടിടങ്ങളും നിരവധി വീടുകളും നിർമിക്കുന്നതിനൊപ്പം 'ഞാൻ കണ്ട ഖുർആൻ' എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ആ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്.
ഭാര്യ: ജയ ഗോപാലകൃഷ്ണൻ. മക്കൾ: ജി. ഗോവിന്ദ് ജൂനിയർ (ആർക്കിടെക്ട്), ശ്രീനി ജി. ഗോവിന്ദ് (കൺസ്ട്രക്ഷൻ), നീനി ജി. ഗോവിന്ദ് (ബിസിനസ്). മരുമക്കൾ: ലക്ഷ്മി ഗോവിന്ദ് (ആർക്കിടെക്ട്), അനീഷ (അസി. എൻജിനീയർ, കെഎസ്ഇബി), ജെ.എസ്. സജിന (ബിസിനസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

