അഭിമാനം ആകാശത്തോളം
text_fields1. മാത്യു സിറിയക് 2. ഇടിച്ചിറക്കിയ വിമാനം
1977 നവംബർ നാലിലെ വൈകുന്നേരം. ഇന്ത്യൻ എയർ ഫോഴ്സ് സ്ക്വാഡ്രൺ ലീഡർ മാത്യു സിറിയക്കിന്റെ മകൾ രൂപക്ക് അഞ്ച് വയസ്സാകാൻ മൂന്നുദിവസം കൂടി ബാക്കി. ഡൽഹിയിലെ ക്വാർട്ടേഴ്സിൽ പിതാവിന്റെ സ്നേഹാശംസകൾക്കും സമ്മാനങ്ങൾക്കും കാത്തിരിക്കുകയാണ് കുഞ്ഞ് രൂപ. തിരികെയെത്തുമ്പോൾ പിറന്നാൾ ആഘോഷമാക്കാമെന്ന് ഉറപ്പുനൽകിയാണ് മാത്യു ഡ്യൂട്ടിക്ക് പോയിരിക്കുന്നത്. ക്വാർട്ടേഴ്സ് അലങ്കരിക്കാൻ അമ്മ കാതറീൻ തോമസ് മനോഹരമായ കാർഡുകൾ തയാറാക്കുന്ന തിരക്കിലായിരുന്നു.
ഈ നേരം, ദൂരെ ദൂരെ ആകാശത്ത്... ടിയു-124 വിമാനത്തിന്റെ കോക്പിറ്റിൽ പ്രതികൂല കാലാവസ്ഥയോട് പൊരുതുകയായിരുന്നു മാത്യു സിറിയക് ഉൾപ്പെടുന്ന പൈലറ്റുമാരുടെ സംഘം. വിമാനത്തിലെ യാത്രാസംഘത്തിലുള്ളത് പ്രധാനമന്ത്രി മൊറാർജി ദേശായിയടക്കം പ്രമുഖർ. ചുഴലിക്കാറ്റിൽ ഒരു മരച്ചില്ല വിമാനത്തിന്റെ ചിറകിൽ വന്നിടിച്ചതിനെ തുടർന്ന് വിമാനത്തിൽനിന്ന് തീപ്പൊരി ചിതറി. യാത്രക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയശേഷം വിമാനം പൈലറ്റുമാർ അടുത്തുള്ള ചതുപ്പുനിലത്തിലേക്ക് ഇടിച്ചിറക്കി.
മാത്യു സിറിയക് മകൾ രൂപക്കൊപ്പം
പരിശ്രമങ്ങൾക്കൊടുവിൽ യാത്രികരെ സുരക്ഷിതമാക്കുമ്പോൾ പക്ഷേ മാത്യു ഉൾപ്പെടെ അഞ്ച് വൈമാനികർക്ക് ജീവൻ നഷ്ടമായി. വിമാനം അസമിലെ ജോർഹാട്ട് ജില്ലയിൽ ടെകെലഗാവ് ഗ്രാമത്തിലാണ് വിമാനം ഇടിച്ചിറക്കിയത്. രണ്ടു പൈലറ്റുമാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് അന്ന് മരണപ്പെട്ടത്. ആഘോഷങ്ങൾക്ക് മനസ്സൊരുക്കി, വീടകത്തെ അലങ്കരിക്കുകയായിരുന്ന അമ്മക്കും മകൾക്കുമരികിലേക്ക് കണ്ണീരണിയിക്കുന്ന വിയോഗവാർത്തയെത്തി. തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടമായിരുന്നു അതെന്ന് രൂപ പറയുന്നു.
അഹ്മദാബാദ് വിമാനാപകടം നാടിന് വേദനയാകുമ്പോൾ, മരണത്തിലും അഭിമാനമായ പിതാവിനെ ഓർമിക്കുകയാണ് മകൾ. ചെറുപ്രായത്തിലേ നഷ്ടപ്പെട്ട പിതാവുമൊത്തുള്ള നിമിഷങ്ങളുടെ ഓർമകൾ തനിക്ക് പരിമിതമാണ്. എന്നാൽ അദ്ദേഹം ഈ രാജ്യത്തിന് അഭിമാനമായ വ്യക്തിയാണെന്നത് ഓരോ നിമിഷവും ആത്മധൈര്യം പകരുന്ന ഓർമയാണ് –ഏക മകളും അധ്യാപികയുമായ രൂപ പറയുന്നു.
പ്രധാനമന്ത്രി മൊറാർജി ദേശായി, അദ്ദേഹത്തിന്റെ മകൻ കാന്തിഭായ് ദേശായി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പി.കെ. തുങ്കോൺ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജോൺ ലോബോ എന്നിവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ക്വാഡ്രൺ ലീഡർ മാത്യു സിറിയക്കിനെ കൂടാതെ വിങ് കമാൻഡർമാരായ ക്ലാരൻസ് ജോസഫ് ഡി ലിമ, ജോഗിന്ദർ സിങ്, സ്ക്വാഡ്രൺ ലീഡർ വി.വി.എസ്. ശങ്കർ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഒ.പി. അറോറ എന്നിവരുടെ ജീവനും പൊലിഞ്ഞു.
മൊറാർജി ദേശായി
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ സഞ്ചരിക്കുന്ന വിമാനങ്ങൾ നിയന്ത്രിക്കുന്നതിന് രൂപവത്കരിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു മാത്യു. ഡൽഹിയിൽനിന്നും വൈകിട്ട് അഞ്ചോടെയാണ് പ്രധാനമന്ത്രിയടക്കമുള്ളവരുമായി വിമാനം അസമിലേക്ക് പറന്നുയർന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുകയായിരുന്നു ലക്ഷ്യം. അസമിലെ ജോർഹാട്ട് വിമാനത്താവളത്തിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയായിരുന്നു അപകടം. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ അപകടത്തിനുശേഷം, അന്നത്തെ വൈമാനികരുടെ ധൈര്യത്തെ രാജ്യം പ്രശംസിച്ചു.
കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കാപ്പുംതലയിൽ വടക്കേക്കര കുടുംബാംഗമാണ് മാത്യു. മുൻ ഗവൺമെന്റ് സെക്രട്ടറി പരേതനായ വി.ജി. സിറിയക്കിന്റെയും ചങ്ങനാശ്ശേരി തോട്ടാശ്ശേരി പരേതയായ തങ്കമ്മ സിറിയകിന്റെയും മകൻ. പുളിങ്കുന്ന് പരുത്തിക്കൽ കാതറീൻ തോമസാണ് ഭാര്യ. ഇന്ന് എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന മകൾ രൂപയുടെ ഓർമകൾ 48 വർഷത്തിന് പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ, പിതാവിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറഞ്ഞ അനുഭവസാക്ഷ്യങ്ങളാണ് മുതൽക്കൂട്ട്. അപ്രതീക്ഷിതമായിരുന്നു അപകടം.
ശേഷം അച്ഛന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.അദ്ദേഹത്തിന്റെ പിതാവ് വി.ജി. സിറിയക്കും മറ്റ് കുടുംബാംഗങ്ങളും തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. അച്ഛന്റെ ഓർമകൾ ഏറെയും പകർന്നുനൽകിയത് ഗ്രാൻഡ് പാരന്റ്സും അമ്മയുമൊക്കെയാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും ഇന്നോളം പിതാവ് അപകടത്തിൽപെട്ട പ്രദേശത്തേക്ക് യാത്ര ചെയ്തിട്ടില്ല. എപ്പോഴെങ്കിലും അവിടെയൊന്ന് പോകണമെന്നുണ്ടെന്ന് രൂപ. കടുത്തുരുത്തി തുരുത്തുപ്പള്ളി സ്വദേശി പരേതനായ എബ്രഹാം മാത്യുവാണ് രൂപയുടെ ഭർത്താവ്. മാത്യു പി. എബ്രഹാം, െതരേസ എബ്രഹാം, മരിയ എബ്രഹാം എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.