ആഴങ്ങളിൽ ജീവന് കാവലായി ഒരാൾ
text_fieldsഅഷ്റഫ്കുട്ടി
ഈരാറ്റുപേട്ട: 12ാം വയസ്സിലാണ് ആദ്യമായി അഷ്റഫ്കുട്ടി ആഴങ്ങളിൽനിന്നൊരു ജീവൻ മുങ്ങിയെടുക്കുന്നത്. 40ാം വയസ്സിലെത്തി നിൽക്കുമ്പോൾ നിലയില്ലാ കയങ്ങളിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് 53 പേരെയാണ്. നടക്കൽ ഈറ്റിലക്കയം പരേതരായ ഫരീദ്- ഐഷ എന്നിവരുടെ 10 മക്കളിൽ ആറാമനായ അഷ്റഫ്കുട്ടി എന്ന അഫ്സൽ നാടിന്റെ സ്വകാര്യഅഹങ്കാരമാണ്. മീനച്ചിലാറിന്റെ ചുഴികളും മലരികളും കണ്ടുശീലിച്ച അഷ്റഫ്കുട്ടിക്ക് അതിസാഹസികത പുത്തരിയല്ല.
1998ൽ ഒരു കർക്കിടക മാസത്തിലാണ് അദ്ദേഹം തന്റെ സാഹസിക പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. മഴയിൽ മലയിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ആറ്റുതീരത്തെ പല വീടുകളിലും കയറി. ആർത്തലച്ച് വരുന്ന മീനച്ചിലാറിന്റെ ഇരമ്പൽ കേട്ടാണ് പലരും ഉറക്കം ഉണർന്നത്. അപ്പോഴേക്കും വീട്ടിലെ വിലപിടിച്ചതെല്ലാം വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങി. കാരക്കാട് പ്രദേശത്തുള്ള വയോധിക വീട്ടുപകരണങ്ങൾ പിടിക്കാൻ ഇറങ്ങിയതാണ്. സാധനങ്ങൾ കരക്ക് കയറ്റുന്നതിനിടയിൽ കാൽ വഴുതി ഒഴുക്കിൽ പെട്ടു.
മീനച്ചിലാറ്റിലൂടെ ഒരു കിലോമീറ്റർ ഒഴുകി ഈലക്കയത്ത് എത്തി. അന്നത്തെ 12 വയസ്സുകാരൻ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്തുചാടി അവരെ കരക്കെത്തിച്ചു. പ്രാദേശിക സേനകൾ പോലും ഇറങ്ങാൻ ഭയപ്പെടുന്ന സ്ഥലങ്ങളിൽ ഔദ്യോഗികമായി ക്ഷണിക്കുന്നതും ഈ സന്നദ്ധ പ്രവർത്തകനെയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ടിരുന്നു. ആഴവും ചെളിയും നിറഞ്ഞ അണക്കെട്ടിൽ നാട്ടുകാരും സേനയും ഒന്നര ദിവസം തിരഞ്ഞിട്ടും ഫലം ഉണ്ടായില്ല. തുടർന്നാണ് ജില്ല ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് ഇടുക്കിയിൽ എത്തിയത്.
രക്തം ഉറക്കുന്ന ഡാമിലെ തണുപ്പിൽ മുങ്ങിനിവർന്നത് രണ്ട് മൃതദേഹങ്ങളുമായി ആയിരുന്നു. സംസ്ഥാനത്ത് എവിടെ വെള്ളത്തിൽ അപകടമുണ്ടായാലും അഷ്റഫ്കുട്ടി ഓടിയെത്തി രക്ഷാപ്രവർത്തകനാവും. സേവന സന്നദ്ധരായ നൂറുകണക്കിന് യുവാക്കൾക്ക് പരിശീലനവും നൽകി. അംഗീകാരമായി നിരവധി അവാർഡുകൾ തേടിയെത്തി. അജ്നയാണ് ഭാര്യ. മക്കൾ: അർഷദ്, ബീമ, ബിസ്മി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.