തുടരും, ബിസിനസും സംഗീതവും
text_fieldsആർ.എഫ് കമ്പെയ്ൻ സി.ഇ.ഒ ഫസലുറഹ്മാൻ
ഉപ്പ മൊയ്തുണ്ണി ബാവ 1984ലാണ് ഇന്ന് ആർ.എഫ് കമ്പെയ്ൻ എന്ന വലിയ സ്ഥാപനമായി വളർന്ന കമ്പനിക്ക് തുടക്കമിടുന്നത്. 1986ൽ റോസ് ഫ്ലവർ എന്ന ബ്രാൻഡിന് തുടക്കമിട്ടു. റോസ് ഫ്ലവറിന്‍റെ ചുരുക്കമാണ് ആർ.എഫ്
സംഭവം '90കളിലാണ്. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പ്രശസ്തമായ കുളങ്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോൽസവം ആഘോഷിക്കുകയാണ്. ഒമ്പത് ദിവസം നീളുന്ന പരിപാടികളുടെ ഭാഗമായി പ്രദേശത്തെ സംഗീത സ്ഥാപനത്തിലെ കുട്ടികളുടെ അരങ്ങേറ്റമാണ് സ്റ്റേജിൽ ഇനി നടക്കേണ്ടത്. കുട്ടികൾ ഓരോരുത്തരായി വേദിയിലേക്ക് കയറിത്തുറങ്ങി. ക്ഷേത്ര മുറ്റത്തെ അരങ്ങേറ്റത്തിന് യോജിച്ച, ആചാരപ്രകാരമുള്ള രീതിയിൽ വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ സ്റ്റേജിൽ കയറുന്നത്. അതിനിടയിൽ ഒരുകുട്ടി മാത്രം ടീഷർട്ടും പാൻറുമിട്ട് വേദിയിൽ നിൽക്കുന്നു. കുട്ടിയുടെ പേര് ഫസലുറഹ്മാൻ. ആ നിൽപ്പിലോ ആ പേരിലോ ആർക്കും അലോസരമില്ല. അന്ന് നാട് അങ്ങനെയായിരുന്നു. സദസ്സ് നിശബ്ദമായിരുന്ന് സംഗീതം ആസ്വദിച്ചു. കുട്ടികളുടെ കഴിവിന് കരഘോഷം മുഴക്കി ആർപ്പുവിളിച്ചു. സംഗീതോൽസവം കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
ഒരുപക്ഷേ രണ്ടോ മൂന്നോ പതിറ്റാണ്ട് മുമ്പ്, കേരളത്തിലെ ഏതൊരു ഗ്രാമത്തിലും സംഭവ്യമായ സാധാരണക്കാര്യമാണിത്. എന്നാൽ തന്‍റെ ബാല്യകാലത്തെ മധുരസ്മരണ പങ്കുവെക്കുന്നയാൾ ഇന്ന് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സി.ഇ.ഒയാണ്. മറ്റാരുമല്ല, മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി ഭക്ഷ്യ ബ്രാൻഡുകളുടെ അമരക്കാരായ ആർ.എഫ് കമ്പെയ്ന്റെ സി.ഇ.ഒ ഫസലുറഹ്മാൻ. ബിസിനസിൽ വലിയ ഉയരങ്ങളിലേക്ക് എത്തിയപ്പോഴും വീട്ടുകാരറിയാതെ പഠിച്ച സംഗീതം അദ്ദേഹത്തെ വീണ്ടും മാടിവിളിക്കുകയാണ്. ആദ്യം സുഹൃത്തുകൾക്കിയിലും, പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പാടിത്തുടങ്ങി. പലരുമിപ്പോൾ ബിസിനസിനെ കുറിച്ച് ചോദിക്കുന്നത് പോലെ പാട്ടിനെ കുറിച്ചും ചോദിക്കുന്നുണ്ട്. ആർ.എഫ് കമ്പെയ്ന്റെ തലപ്പത്ത് രണ്ട് ദശാബ്ദം പൂർത്തീകരിക്കുന്ന സന്ദർഭത്തിൽ സംഗീതവും ബിസിനസും ഇഴചേർന്ന സ്വപ്നസഞ്ചാരം ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
ബിസിനസിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സംഗീതത്തെ കുറിച്ച് ചോദിക്കട്ടെ. എങ്ങനെയാണ് സംഗീതത്തിന്‍റെ സുഹൃത്തായത്
സംഗീതം രക്തത്തിലുള്ളതാണ്. ജന്മനാ തന്നെ പാടാനുള്ള ഒരു കഴിവുണ്ട്. ചെറുപ്പത്തിൽ എന്നും റേഡിയോയിൽ പാട്ടുകൾ കേൾക്കുമായിരുന്നു. ശാസ്ത്രീയ സംഗീതം കേട്ടുകേട്ട് പഠിക്കാനുള്ള മോഹമുദിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എടപ്പാളിലെ ഒരു സംഗീത സ്ഥാപനത്തിൽ ചേർന്നാണ് പഠിച്ചത്. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയിരുന്നത്. മണികണ്ഠൻ മാഷ് എന്നയാളാണ് സംഗീതം പഠിപ്പിച്ചിരുന്നത്. രണ്ട് വർഷമാണ് പഠിച്ചത്. പിന്നീട് സ്കൂൾ, കോളേജ് കലോൽസവങ്ങളിലൊക്കെ ഗാനാലപനത്തിനും പദ്യംചൊല്ലലുമൊക്കെ പങ്കെടുത്ത് ജില്ലാ തലത്തിൽ വരെ മൽസരിച്ചിട്ടുണ്ട്. സംഗീതം പഠിക്കുക മാത്രമല്ല, സംഗീതോൽസവത്തിൽ അരങ്ങേറ്റവും കുറിച്ചു. എല്ലാവരും മുണ്ടുടുത്ത് അരങ്ങേറ്റത്തിന് കയറിയപ്പോൾ പാന്‍ററുടുത്താണ് കയറിയത്. അന്ന് ചിട്ടവട്ടങ്ങളൊന്നും അറിയില്ലായിരുന്നു. ഇപ്പോഴും പാട്ടാണ് ഹോബി. ഇപ്പോൾ ചിലപ്പോൾ മീറ്റിങിൽ ഒക്കെ പാടും. ചില പാട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ബിസിനസിനൊപ്പം സംഗീതവുമാണ് ജീവിതം.
പാട്ടുപാടി നടന്നിരുന്നയാൾ ബിസിനസിലെത്തിയത് എങ്ങനെയായിരുന്നു? സ്വന്തം തെരഞ്ഞെടുപ്പായിരുന്നോ അത്
2005മേയിലാണ് ദുബൈയിൽ പിതാവ് ആരംഭിച്ച ബിസിനസിൽ വന്നുചേരുന്നത്. കോളേജ് വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. എൻജിനീയറിങ് ഐ.ടി ഫീൽഡ് ആയിരുന്നു പഠനം. എന്നാൽ പഠന ശേഷം നേരെ ബിസിനസിൽ ചേരാനായിരുന്നു മാതാപിതാക്കളുടെ നിർദേശം. അത് അനുസരിക്കുകയായിരുന്നു. ഉപ്പ മൊയ്തുണ്ണി ബാവ 1984ലാണ് ഇന്ന് ആർ.എഫ് കമ്പെയ്ൻ എന്ന വലിയ സ്ഥാപനമായി വളർന്ന കമ്പനിക്ക് തുടക്കമിടുന്നത്. 1986ൽ റോസ് ഫ്ലവർ എന്ന ബ്രാൻഡിന് തുടക്കമിട്ടു. റോസ് ഫ്ലവറിന്‍റെ ചുരുക്കമാണ് ആർ.എഫ് എന്നത്. ഇന്നും കമ്പനിയുടെ കരുത്തായ അബ്ദുല്ല എന്ന ഉപ്പയുടെ ബന്ധു ഈ സമയത്താണ് കമ്പനിയിൽ ചേർന്നുത്. 1992ൽ എന്‍റെ അമ്മാവൻ ശംസുക്ക എന്ന ശംസുദ്ധീൻ കമ്പനിയിൽ ചേർന്നു. കോളേജ് പഠനം കഴിഞ്ഞതിന് ശേഷം ഉപ്പ അദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു. കമ്പനി ആരംഭിച്ച് 20വർഷത്തിന് ശേഷം 2004ലാണ് നെല്ലറ എന്ന കൺസെപ്റ്റ് തുടങ്ങുന്നത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി റെസിപ്പി പൊടികൾ വിപണിയിൽ എത്തിക്കുന്ന പദ്ധതിയായിരുന്നു അത്. ബ്രാൻഡ് എന്ന നിലക്ക് നെല്ലറയെ വികസിപ്പിച്ച് വലുതാക്കിയ ആളാണ് ഷംസുക്ക. ഇന്ന് സ്ഥാപനത്തിന്‍റെ എം.ഡിയായ ശംസുക്കയുടെ ഒരു താൽപര്യത്തിലാണ് ഈ പേരും കാറ്റഗറിയും ആരംഭിക്കുന്നത്.
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തൊന്നും ബിസിനസിൽ ചേരാനുള്ള ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. എൻജിനീയറിങിൽ തന്നെ ജോലി എന്ന താൽപര്യമാണുണ്ടായിരുന്നത്. പിന്നീട് പഠനത്തിന്‍റെ അവസാന വർഷമായപ്പോൾ ബിസിനസിൽ ചേരാനുള്ള ഒരു നിർദേശം ഉപ്പയും ഉമ്മയുമൊക്കെ മുന്നോട്ടുവെക്കുകയായിരുന്നു. കമ്പനിയിൽ ചേരുന്ന സമയത്ത് ഞങ്ങൾ ഹോൾസെയിൽ ബിസിനസിൽ ശ്രദ്ധിച്ചിരുന്ന കാലമാണ്. റീടെയ്ലിൽ ചെറിയ രീതിയിൽ മാത്രമായിരുന്നു. നെല്ലറയുടെ തുടക്ക കാലവുമായിരുന്നു. ബ്രാൻഡിന്‍റെ തുടക്കകാലത്ത് കമ്പനിയോടൊപ്പം ചേരാൻ സാധിച്ചത് വളർച്ച നേരിട്ട് കാണാൻ സഹായിച്ചിട്ടുണ്ട്. നേരത്തെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇവിടെ വന്നിരുന്നതിനാൽ ഫ്ലോർ മില്ലും മറ്റു സംവിധാനങ്ങളുമൊക്കെ കണ്ടിട്ടുണ്ട്. കമ്പനിയുടെ രണ്ട് ഘട്ടവും കണ്ടിട്ടുണ്ട്. അന്ന് കുറഞ്ഞ ജീവനക്കാരും ചെറിയ ഒഫീസ് സംവിധാനങ്ങളുമുള്ള കാലമായിരുന്നു. ഇന്നീകാണുന്ന വലിയ സംവിധാനങ്ങളൊക്കെ ഞാനിവിടെ എത്തിയ ശേഷമാണുണ്ടാകുന്നത്. അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ പിന്നീടാണ് ഒരു മൾടിനാഷണൽ കമ്പനിക്ക് ആവശ്യമായ രീതിയിൽ മാറുന്നത്. അതിൽ പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. തുടക്കത്തിൽ കമ്പിനിയിലെ അക്കൗണ്ടന്‍റായും എച്ച്.ആറായും ഒക്കെ പ്രവർത്തിച്ചു. നിലവിൽ അക്കൗണ്ട്സിൽ മാത്രം നൂറോളം ജീവനക്കാർ സ്ഥാപനത്തിനുണ്ട്. പുതുതലമുറയുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഓരോ കാലത്തെയും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചുവെന്നതാണ് 20വർഷത്തെ ബിസിനസ് ജീവിതത്തിന്‍റെ ആഹ്ലാദം.
കഴിഞ്ഞ 20വർഷക്കാലത്ത് കമ്പനി നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു. വളരെ ചുറുചുറുക്കുള്ള പ്രായത്തിൽ സ്ഥാപനത്തിൽ എത്തിയ ആളെന്ന നിലയിൽ ഓരോ ചുവടുവെപ്പിലും സ്വന്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിടുണ്ടാകും. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം ഓർത്തെടുക്കുമ്പോൾ എന്തെല്ലാമാണ് ഓർമയിൽ നിറയുന്നത്
കമ്പനിയുടെ നാഴികക്കല്ലുകൾ ഓർത്തെടുത്താൽ തീർച്ചയായും ഫ്ലവർമില്ലിൽ നിന്ന് റോസ് ഫ്ലവർ എന്ന ബ്രാൻഡ് ആരംഭിച്ചതും, 2004ൽ നെല്ലറ എന്ന ബ്രാൻഡ് തുടങ്ങുന്നതും ഒരു വലിയ മുന്നേറ്റമുണ്ടാക്കിയ സംഭവങ്ങളാണ്. നെല്ലറ ബ്രാൻഡ് ആരംഭിച്ച ശേഷം മുന്നേറ്റത്തിന്‍റെ കാലമായിരുന്നു. പിന്നീട് റസ്റ്ററന്‍റ് ഫീൽഡിൽ കയ്യൊപ്പ് ചാർത്താൻ സാധിച്ചു. 2010ലാണ് റസ്റ്ററന്‍റ് രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. റസ്റ്ററൻറുകൾ നിലവിൽ നാലെണ്ണമുണ്ട്. റസ്റ്റോറന്റിലൂടെ ഉണ്ടായിട്ടുള്ള ഒരു സംരംഭമാണ് റെഡി ടു കുക്ക്-ആർ.ടി.സി എന്ന മേഖല. ഇത് 2017ലാണ് ആരംഭിക്കുന്നത്. പൊറോട്ട, ചപ്പാത്തി, ബാറ്റർ എന്നിങ്ങനെ വിഭവങ്ങൾ നൽകുന്നുണ്ട്. നിലവിൽ ആകെ ബിസിനസിന്‍റെ നല്ല ശതമാനം ഈ രംഗത്തുനിന്നാണ്. ഫിൽഫിൽ ഷോപ്പ് എന്നറിയപ്പെടുന്ന കാറ്റഗറി, ഇ-കൊമേഴ്സ് കാറ്റഗറി എന്നിവയെല്ലാം അടുത്ത കാലത്ത് കമ്പനിയുണ്ടാക്കിയ മുന്നേറ്റങ്ങളാണ്. ഉത്തരേന്ത്യൻ റെസിപ്പി പൗഡർ ‘മൽഹാർ’ എന്ന പേരിൽ വിപണിയിലേക്ക് ഇറക്കാനാനിരിക്കുകയാണ്. നിലവിൽ ആർ.എഫ് കമ്പയ്ൻ ഫൗണ്ടേഷൻ എന്ന ബിസിനസ് ട്രസ്റ്റ് രൂപീകരിച്ച് എല്ലാ ഡിവിഷനുകളും അതിന് കീഴിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഒരു ഫാമിലി ബിസിനസ് സ്ഥാപനമെന്ന നിലക്കാണ് മുന്നോട്ടുപോകുന്നത്. ഞങ്ങളുടെ നാടായ എടപ്പാളിൽ പ്രൊഡക്ഷൻ യൂനിറ്റുണ്ട്. അടുത്തായി കോയമ്പത്തൂരിലും പ്രെഡക്ഷൻ യൂനിറ്റ് തുറന്നിട്ടുണ്ട്. ഇ-കെമേഴ്സിലേക്ക് കോവിഡ് കാലത്താണ് കാലെടുത്തുവെക്കുന്നത്. ഫിൽഫിൽ മാർക്കറ്റ് ഡോട്ട് കോം എന്നാണ് ഈ പ്ലാറ്റ്ഫോമിന്റെ പേര്. കൂടുതലും ബി ടു ബി ബിസിനസാണ് അതിലൂടെ നടക്കുന്നത്.
വലിയ ജനകീയത നേടാൻ കഴിഞ്ഞ സ്ഥാപനമാണ് താങ്കളുടേത്. ഓരോ കമ്പനിക്കും സ്വീകാര്യത ലഭിക്കുന്നതിന് പിന്നിൽ ചില മൂല്യങ്ങളുണ്ടാകും. എന്തെല്ലാം മൂല്യങ്ങളായിരിക്കും ആർ.എഫ് കമ്പെയ്നെ മുന്നോട്ടു നയിക്കുന്നത്
ഫുഡ്സ്റ്റഫ് മാനുഫാക്ചറിങ് കമ്പനി എന്ന നിലയിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഇക്കാലം വരെയും മുറുകെ പിടിച്ചിട്ടുള്ള മൂല്യം. അതുപോലെ കമ്പനിയിലെ ടീമിനെ കൂടെ നിർത്തുക എന്നത് വളരെ പ്രാധാന്യത്തോടെ കാണുന്ന കാര്യമാണ്. ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി ഡിപാർട്മെന്റ് തന്നെ കമ്പനിയിലുണ്ട്. പർചേഴ്സ് ടീം ക്വാളിറ്റി ടീമും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പർചേസിന്‍റെ സമയത്ത് തന്നെ ക്വാളിറ്റി ടീമിന്‍റെ ഇടപെടലുണ്ടാവുകയും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. ഈ ഗുണനിലവാരവും മികച്ച ഉപഭോക്തൃ സേവനവുമാണ് സ്ഥാപനത്തിന്‍റെ ജനപിന്തുണക്ക് കാരണമായിട്ടുള്ളത്. കമ്പനിയുടെ 40വർഷവും ഈ മൂല്യത്തിലാണ് മുന്നോട്ടുപോയത്. ഇനിയും അതിൽ വിട്ടുവീഴ്ചയില്ലാതെ സ്ഥാപനം മുന്നോട്ടുപോകും. ഏറ്റവും പുതിയ ടെക്നോളജി എല്ലാ കാര്യത്തിലും ഉപയോഗപ്പെടുത്തിയതും കമ്പനിയുടെ വിജയത്തിന്‍റെ കാരണങ്ങളിലൊന്നാണ്. വേഗതയേറിയ ജീവിതത്തിനിടയിൽ ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യംവെക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് പ്രിസർവേറ്റീവ്സും മറ്റും ഉപയോഗിക്കാതെ ശുദ്ധമായ ഭക്ഷണം നൽകുക എന്നതാണ്. നെല്ലറയുടെ ഒരു ആർ.ടി.സി ഉൽപന്നത്തിലും പ്രിസർവേറ്റീവ്സ് ഉപയോഗിക്കുന്നില്ല. അതിനാലാണ് ഷെൽഫ് ലൈഫ് കുറയുന്നത്. ചില്ലറിൽ സൂക്ഷിക്കുന്ന ഉൽപന്നങ്ങൾക്ക് അതിനാൽ തന്നെ മാക്സിമം ഏഴു ദിവസമാണ് ഷെൽഫ് ലൈഫ് ലഭിക്കുന്നത്.
എന്താണ് കമ്പനിയുടെ ഭാവി കാഴ്ചപ്പാട്? മലയാളികളുടെ ഒരു സംരംഭം എന്ന നിലയിൽ ഇന്ത്യക്കും കേരളത്തിനും എന്തെല്ലാം പ്രതീക്ഷിക്കാം
ആർ.എഫ് കമ്പെയ്ൻ ഗ്രൂപ്പിന്‍റെ കീഴിൽ ധാരാളം ബ്രാൻഡുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നെല്ലറ വർഷങ്ങളായി മാർക്കറ്റിൽ സജീവമായ ഒരു ബ്രാൻഡ് എന്ന നിലയിൽ വലിയ സാധ്യതകളാണുള്ളത്. ആർ.ടി.സി മേഖലയിലേക്ക് കൂടി പ്രവേശിച്ചതോടെ സാധ്യതകൾ വർധിച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിലേക്ക് കൂടി ഉൽപാദന യൂനിറ്റുകൾ വികസിപ്പിക്കുക എന്നതാണ് ഇപ്പോൾ മുന്നിലുള്ളത്. ഇതിന്‍റെ ഭാഗമായി ഖത്തറിൽ ഒരു യൂനിറ്റിന്‍റെ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ യു.എ.ഇയിൽ മാത്രമാണ് പ്രെഡക്ഷനുള്ളത്. സ്പൈസസ് ആൻഡ് ബ്രേക്ഫാസ്റ്റ് കാറ്റഗറി ജി.സി.സിയിൽ എല്ലായിടത്തും വിതരണം ഉണ്ട്. ആർ.ടി.സി വിഭവങ്ങളുടെ ഷെൽഫ് ലൈഫ് പരിമിതമായതിനാൽ ഒരോ രാജ്യത്തും ഉൽപാദക യൂനിറ്റുകൾ ആവശ്യമാണ്.
ഗൾഫ് നാടുകളിൽ വെച്ച് നെല്ലറയെ അനുഭവിച്ചവർ കേരളത്തിൽ എല്ലായിടത്തും ഇത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അത് പരിഗണിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും നെല്ലറ ഉൽപന്നങ്ങളും എത്തിക്കാനുള്ള പദ്ധതിയും രൂപപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ തന്നെ ഉൽപാദക യൂനിറ്റുകളുണ്ട്. ആർ.ടി.സി ഉൽപാദനം ഇന്ത്യയിൽ കൂടി വ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. യൂറോപ്പിലും കാനഡ, യു.എസ് രാജ്യങ്ങളിലും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ടെക്നോളജി അപ്ഡേറ്റ്സിന്റെ കാര്യത്തിൽ എല്ലാ കാലത്തും വളരെ വേഗത്തിലാണ് കമ്പനി മുന്നോട്ടുപോയിട്ടുള്ളത്. നിലവിൽ സോഫ്റ്റ്വെയർ രംഗത്ത് അടക്കം എ.ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. വെയർഹൗസ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങൾ സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തി ഏറ്റവും നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആളുകളുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ട്. നേരത്തെ കഴിക്കുന്ന ഭക്ഷണത്തിലെ വൈറ്റമിൻസും പ്രോട്ടീനുമൊന്നും മിക്കവരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് അതുണ്ട്. അതോടൊപ്പം നേരത്തെ പൗഡറുകർ ഉപയോഗിച്ചിരുന്നത്, ഇന്ന് ആർ.ടി.സിയിലേക്ക് മാറിയിട്ടുണ്ട്. ഇതെല്ലാം ഭക്ഷണ ശീലത്തിലെ മാറ്റങ്ങളാണ്. പരമ്പരാഗത ഭക്ഷണ മേഖലക്കപ്പുറവും ചില മുന്നേറ്റങ്ങൾക്ക് ആർ.എഫ് കമ്പെയ്ൻ ആലോചിക്കുന്നുണ്ട്. കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള പ്രെഡക്ടുകൾ ആലോചിക്കുന്നുണ്ട്. കേരളത്തിലെ കർഷകരെ സഹായിക്കുന്നതിന് മിക്ക പ്രൊഡക്ടുകളും അവിടെ നിന്ന് തന്നെയാണ് പർചേഴ്സ് ചെയ്യുന്നത്. വയനാടൻ കോഫി അതിലൊന്നാണ്. അത് കമ്പനി മാത്രമാണ് മറ്റിടങ്ങളിൽ ലഭ്യമാക്കുന്നത്. നെല്ലറയുടെ ചുക്കുകാപ്പി അതുപോലെ വളരെ അറിയപ്പെട്ടതാണ്. ദുബൈയിൽ നിന്ന് നാട്ടിലേക്ക് പോയ കമ്പനിയാണിത്. നാടിന് ഗുണകരമാകുന്നത് ചെയ്യാൻ കമ്പനി എപ്പോഴും മുന്നിലുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.