ഇന്ന് ലഹരി വിരുദ്ധ ദിനം; കലയാണ് സുരേന്ദ്രന് ലഹരി
text_fieldsസുരേന്ദ്രൻ കൂക്കാനം പാഴ്വസ്തു കൊണ്ട് നിർമിച്ച ശിൽപത്തോടൊപ്പം
പയ്യന്നൂർ: സർഗാത്മകതയെ ലഹരി തട്ടിക്കൊണ്ടുപോയ വലിയൊരു കാലഘട്ടമുണ്ടായിരുന്നു സുരേന്ദ്രൻ കൂക്കാനമെന്ന അതുല്യ കലാകാരന്റെ ജീവിതത്തിൽ. എല്ലാം മറന്ന് ലഹരിയിൽ മാത്രം അഭയം തേടിയ കറുത്ത കാലഘട്ടം. എന്നാൽ, ജീവിതം അങ്ങനെ കളയാൻ അദ്ദേഹം തയാറായില്ല. മദ്യവും മയക്കുമരുന്നുമല്ല, യാഥാർഥ ലഹരി കലയും അരുതായ്മക്കെതിരെയുള്ള കലഹവുമാണെന്ന തിരിച്ചറിവിലൂടെ കലാരംഗത്തേക്ക് സജീവമാണ് വർഷങ്ങളായി ശിൽപിയും ചിത്രകാരനും സിനിമ പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം.
മദ്യവും മയക്കുമരുന്നും കുടുംബത്തിലുണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന സുരേന്ദ്രന്റെ ഒറ്റയാൾ നാടകം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലഹരിക്കെതിരെ ശിൽപമെഴുതി അവബോധമുണ്ടാക്കാനും ഓരോ ലഹരിദിനത്തിലും സുരേന്ദ്രൻ മുന്നിലുണ്ടാവും. പാഴ്വസ്തുക്കളിൽ നിന്ന് മനോഹര ശിൽപങ്ങൾ മെനയാനുള്ള ഈ കലാകാരന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്. ശിൽപങ്ങളിലെല്ലാം ഒരു സന്ദേശമുണ്ടാവും. അത് ലഹരി വിരുദ്ധമാവാം, പരിസ്ഥിതി നാശത്തിനെതിരെയുള്ള പ്രതിഷേധമാവാം, അഴിമതിക്കെതിരെയുള്ള ധാർമിക രോഷമാവാം. ഇതാണ് സുരേന്ദ്രനെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതും.
ലഹരിക്കെതിരെ നാടകവും ശിൽപങ്ങളും ലഘുചിത്രവുമാണെങ്കിൽ, ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോൾ മധുവായി വേഷമിട്ടാണ് പ്രതികരിച്ചത്. കോടതിയിൽ ദൃക്സാക്ഷി മൊഴി മാറ്റിയപ്പോൾ മധുവായി ശക്തമായാണ് പ്രതികരിച്ചത്. വീടിനു സമീപത്തെ കുന്നിടിച്ച് നിരത്തിയപ്പോൾ സ്വന്തം പറമ്പിൽ കുന്നൊരുക്കാനുള്ള ശ്രമത്തിലായി സുരേന്ദ്രന്റെ ദൗത്യം.
എൻഡോസർഫാൻ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കാനും സ്വന്തം ശരീരം കാൻവാസാക്കുകയായിരുന്നു ഈ കലാകാരൻ. ഏറ്റവുമൊടുവിൽ പി. ഭാസ്കരന്റെ ജന്മശതാബ്ദിയാഘോഷിക്കുമ്പോൾ ഭാസ്കരൻ മാഷിന്റെ 100 പാട്ടുകൾക്ക് ചിത്രമെഴുതിയും ചരിത്രമായി. അരുതായ്മയെ തുറന്നെതിർക്കും. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. മാനവികത മാത്രമാണ് മനസ്സിൽ. ഇപ്പോൾ ഏറെ പ്രതികരിക്കേണ്ടത് ലഹരിയെന്ന മഹാദുരന്തത്തിനു നേരെയാണ് എന്നതിൽ സുരേന്ദ്രന് ഈ ലഹരി ദിനത്തിലും രണ്ടഭിപ്രായമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.