യോഗ ജീവിതചര്യയാക്കി യോഗാചാര്യ സുധീർ
text_fieldsയോഗാചാര്യ സുധീർ ചൈനയിലെ ഗ്ലാസ് ബ്രിഡ്ജിൽ യോഗ ചെയ്യുന്നു
പാലക്കാട്: 28 വർഷമായി യോഗ ജീവിതചര്യയാക്കി യോഗാചാര്യ സുധീർ. എടപ്പാൾ കുമരനെല്ലൂർ സ്വദേശിയായ സുധീർ ചെറുപ്പം മുതലേ പ്രകൃതി, ആത്മീയത എന്നിവയുമായി ആഴത്തിലുള്ള ബന്ധം പ്രകടിപ്പിച്ചിരുന്നു. യോഗയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ നേരത്തെ തന്നെ ആരംഭിച്ചു.
28 വർഷം മുമ്പാണ് പാലക്കാട് റെയിൽവേ കോളനിയിലുള്ള ഗുരുദക്ഷിണാശ്രമം (ശിവാനന്ദാശ്രമം) യോഗാചാര്യ നിത്യാനന്ദ സരസ്വതിയുടെ ശിഷ്യനായി എത്തുന്നത്. തുടർന്ന് പാലക്കാട്ട് താമസമാക്കിയ സുധീർ 15 വർഷംമുമ്പ് ആചാര്യപട്ടം കരസ്ഥമാക്കി. രണ്ട് വർഷം മുമ്പ് നിത്യാനന്ദ സരസ്വതി സമാധിയായെങ്കിലും അദ്ദേഹം ഉയർത്തിപ്പിടിച്ച യോഗാകാര്യങ്ങൾ അടുത്ത തലമുറക്ക് പകരാൻ സദാസന്നദ്ധനായാണ് സുധീർ പ്രവർത്തിക്കുന്നത്.
13 വർഷമായി ഒലവക്കോട് സ്വകാര്യ യോഗാ സ്ഥാപനം നടത്തുന്ന സുധീറിന് 300ൽ അധികം ശിഷ്യ സമ്പത്ത് ഉണ്ട്. രാവിലെ നാലിന് ആരംഭിക്കുന്ന ക്ലാസ് വൈകീട്ട് 10 വരെ തുടരും. ഒരുമണിക്കൂർ ദൈർഘ്യമുള്ള എട്ടോളം ക്ലാസുകൾ ഓൺലൈനായും ഓഫ്ലൈനായും ഒരുദിവസം നടത്തുന്നുണ്ട്. വിദേശത്തുള്ളവരാണ് ഓൺലൈനിൽ സുധീറിന്റെ ശിഷ്യരിൽ അധികവും.
ഇക്കാലയളവിൽ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ച സുധീറിന് അവിടെയെല്ലാം ശിഷ്യസമ്പത്തുണ്ട്. ചൈനയാണ് ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച രാജ്യമെന്ന് സുധീർ പറഞ്ഞു. ജലയോഗയടക്കമുള്ളവയുടെ പ്രദർശനത്തിനായും സുധീർ യാത്രചെയ്യാറുണ്ട്.
യോഗയുടെ ഏറ്റവും ഉന്നതാവസ്ഥയാണ് സമാധിപാദം പൂകാനുള്ള കഴിവ് ആർജിക്കുക എന്നത്. ഭയമില്ലാതെ മനസ്സിനെ ഏകാഗ്രതയിൽ എത്തിക്കുന്നവനേ ജലസമാധി ആർജിക്കാൻ കഴിയൂവെന്ന് യോഗാചാര്യ സുധീർ പറയുന്നു.
ബംഗളൂരു എസ്-വ്യാസ യോഗ സർവകലാശാലയിൽ നിന്ന് യോഗയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ സുധീർ നിലവിൽ ഇതേ സർവകലാശാലയിൽ യോഗയിൽ പി.എച്ച്ഡി ചെയ്യുകയാണ്. വീട്ടമ്മയായ ശ്യാമജയാണ് ഭാര്യ. ഏകമകൻ അദ്വൈത് മരുതറോഡ് ടെക്നിക്കൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.