Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightആര്യ വാത്സല്യം

ആര്യ വാത്സല്യം

text_fields
bookmark_border
ആര്യ വാത്സല്യം
cancel

അന്നം നല്‍കുന്നവനോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുകയും അയാളുടെയും കുടുംബത്തിന്‍െറയും സംരക്ഷണത്തിനായി രാപ്പകല്‍ കണ്ണും കാതും കൂര്‍പ്പിച്ച് കാവലിരിക്കുകയും ചെയ്യുന്ന നമ്മുടെ വീട്ടിലെ നായ. കരുത്തും ശക്തിയും ചോര്‍ന്നു പോകുമ്പോള്‍ അവനെ റോഡില്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണ് നമുക്കു ചുറ്റും. രോഗംബാധിച്ച് പുറന്തള്ളപ്പെടുന്ന ഇത്തരം നായകള്‍ ആളുകളുടെയും മറ്റു മൃഗങ്ങളുടെയും ആക്രമണം സഹിച്ചും വേദന തിന്നും ശിഷ്ടകാലം കഴിച്ചുകൂട്ടുന്നു.

അല്ളെങ്കില്‍ ഷോക് ഏല്‍പിച്ചോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ ദയാവധം നല്‍കുന്നു. ഇങ്ങനെ പുറന്തള്ളുന്ന നായകള്‍ക്ക് പിന്നെ തെരുവുപട്ടിയെന്ന സ്ഥാനപ്പേരും ലഭിക്കും. എന്നാല്‍, ഇങ്ങനെ അനാഥരാകുന്ന മൃഗങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത് ഒരു പെണ്‍കുട്ടി വേറിട്ട ജീവിതലക്ഷ്യം സമൂഹത്തില്‍ അടയാളപ്പെടുത്തുന്നു. തൃപ്രയാര്‍ എങ്ങൂര്‍ വീട്ടില്‍ ഭരതന്റെ മൂന്നാമത്തെ മകള്‍ ആര്യയാണ് മൃഗങ്ങള്‍ക്കായുള്ള സേവനം ജീവിതവ്രതമാക്കിയത്.

കഴിഞ്ഞ ഒക്ടോബറില്‍ തൃശൂര്‍ കലക്ടറേറ്റിന് സമീപം കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങി വ്രണങ്ങളുമായി ഒരു നായ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വിവരം ആര്യയെ ഒരു സൃഹൃത്ത് അറിയിച്ചു. നായയെത്തേടി ആര്യയും ഡോക്ടര്‍ ജോണ്‍ ജേക്കബും സുഹൃത്തുക്കളും കലക്ടറേറ്റും പരിസരവും മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തദിവസം നായ അവശനായി കലക്ടറേറ്റിലെ കാര്‍പോര്‍ച്ചില്‍ കിടക്കുന്നതറിഞ്ഞു. ആര്യയും സംഘവും അവിടെയെത്തി. കഴുത്തില്‍ കുരുങ്ങിയ ബെല്‍റ്റ് മുറിച്ചുമാറ്റി, മുറിവുകള്‍ വൃത്തിയാക്കി മരുന്ന് വെക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.

പാലപ്പിള്ളിയില്‍ ആസിഡ് വീണ് ശരീരത്തിന്റെ പാതിഭാഗം പൊള്ളിയ പശുവിനെ ശുശ്രൂഷിക്കാനും ആര്യയും ഡോക്ടറും സംഘവുമെത്തി. പൊലീസില്‍ പരാതി നല്‍കാന്‍ ഉടമയെ ഇവര്‍ സഹായിക്കുകയും ചെയ്തു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറക്കാന്‍ കൊണ്ടുവരുന്ന മാടുകളോട് കാണിക്കുന്ന ക്രൂരതക്കു നേരെയും ആര്യയും സംഘവും ശബ്ദമുയര്‍ത്തി. 14 മാടുകളെ കയറ്റേണ്ട വാഹനങ്ങളില്‍ 30 മാടുകളെ കയറ്റുക, കണ്ണില്‍ മുളകരച്ച്പുരട്ടി ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, വാലിലും ശരീരത്തിലും കമ്പികൊണ്ട് കുത്തി മുറിവുണ്ടാക്കുക എന്നീ ക്രൂരതകള്‍ ആര്യ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഭാഗത്തുനിന്ന് വരുന്ന നിരവധി വാഹനങ്ങള്‍ ആര്യയും സംഘവും പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് മൃഗങ്ങളെ വാഹനത്തില്‍നിന്നിറക്കി വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ വൈദ്യപരിശോധന നടത്തി മരുന്നും ഭക്ഷണവും നല്‍കി മറ്റു വാഹനങ്ങളില്‍ കയറ്റിവിട്ടശേഷമേ ഇവര്‍ മടങ്ങാറുള്ളൂ.

പ്ളസ് വണ്‍ പഠനകാലത്ത് എറണാകുളത്തേക്ക് പോകുമ്പോള്‍ ചാലക്കുടിയില്‍വെച്ച് കാറിന് മുന്നില്‍ പോകുന്ന ലോറിയിലെ മൃഗങ്ങളുടെ ദയനീയമുഖമാണ് ആദ്യം ആര്യയെ ഇങ്ങനെ ചിന്തിപ്പിച്ചത്. ഉടനെ ചാലക്കുടി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മൃഗങ്ങളെ ശുശ്രൂഷിച്ച് ഭക്ഷണം നല്‍കിയാണ് അവിടെനിന്ന് തിരിച്ചത്. ഏത് മൃഗം വേദനിക്കുന്നത് കണ്ടാലും ആര്യക്ക് കണ്ണടച്ച് പോകാന്‍ കഴിയില്ല.

തൃശൂര്‍ ടൗണില്‍ അലഞ്ഞുനടന്ന് അവശയായി കോലോത്ത് പാടത്ത് കിടന്ന നന്ദിനി എന്ന കാളയാണ് ആര്യയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ആക്രമണ സ്വഭാവമുള്ളതെന്ന് ജനങ്ങള്‍ പറഞ്ഞപ്പോഴും നന്ദിനി ആര്യയുടെ സൗഹാര്‍ദത്തിന് കീഴടങ്ങി. പാടത്തുനിന്ന് ക്രെയ്ന്‍ ഉപയോഗിച്ച് നന്ദിനിയെ ഉയര്‍ത്തി വെറ്ററിനറി ആശുപത്രിയിലെ ത്തിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ചത്തെങ്കിലും ഈ കാലയളവില്‍ നന്ദിനി ആര്യയുമായി ഒരാത്മബന്ധം സ്ഥാപിച്ചിരുന്നു. അവസാന സമയം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വയര്‍വീര്‍ത്തു ചത്ത നന്ദിനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഭയാനകമായിരുന്നു. നഗരത്തില്‍ പ്ളാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച മാലിന്യം ഭക്ഷിച്ച് നന്ദിനിയുടെ വയറ്റില്‍ നിറയെ പ്ളാസ്റ്റിക് കവറുകളായിരുന്നു.

നഗരത്തില്‍ അലഞ്ഞു നടക്കുന്ന മൃഗങ്ങള്‍ പ്ളാസ്റ്റിക് മാലിന്യം ഭക്ഷിക്കാനിടയാകുകയും ഇത് വയറ്റില്‍ക്കിടന്ന് ദഹനം നടക്കാതെ മരിക്കുകയും ചെയ്യുന്നു. കൂടാതെ രാത്രികാലങ്ങളില്‍ ഈ മൃഗങ്ങളെ കശാപ്പുകാര്‍ ആക്രമിക്കുന്നതായും ആര്യ പറയുന്നു. ഇവരുടെ ആക്രമണങ്ങളില്‍ മാരക മുറിവേറ്റ മൃഗങ്ങളാണ് പിന്നീട് അക്രമകാരികളായി മാറുന്നത്. കേരളത്തിലെ വെറ്ററിനറി ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പലപ്പോഴും മൃഗങ്ങളെ ചികിത്സിക്കാന്‍ വിളിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് വിമുഖതയാണ്. ആശുപത്രിയിലെത്തിച്ചാലും ഇങ്ങനെ ത്തന്നെ.

എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന് നാം വിശ്വസിക്കുന്നെങ്കില്‍ എല്ലാ ജീവികളുടെ ജീവനും തുല്യപ്രാധാന്യമാണ്. അതുകൊണ്ട് തന്നെ അവക്കുവേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസമാണ് ആര്യക്ക്. തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത് മേനക ഗാന്ധിയാണ്. കലക്ടര്‍ എം. എസ്. ജയയും എ.സി.പി ഹരിശങ്കറും പിന്തുണ നല്‍കുന്നു. അച്ഛന്‍ ഭരതന്റെ പ്രോത്സാഹനവും അമ്മ ഗില്‍സയുടെ പിന്തുണയും ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story