Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightനാടകം ജീവിതം

നാടകം ജീവിതം

text_fields
bookmark_border
നാടകം ജീവിതം
cancel

ഇറോം ശര്‍മിളയുടെ നാട്ടുകാരിയാണ് ഡോ. തനിന്‍ലീമ. അതുകൊണ്ടുതന്നെ അവര്‍ക്ക് നാടകം വെറുമൊരു കളിയല്ല, സമൂഹത്തോട് ഗൗരവമുള്ള കാര്യങ്ങള്‍ ഉണര്‍ത്താനുള്ള ശക്തമായ മാധ്യമമാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇവരുടെ നാടകങ്ങളില്‍ തമാശകളോ ചിരിക്കാനുള്ള വകയോ ഉണ്ടാവില്ല. പ്രേക്ഷകരെ ഞെട്ടിക്കുകയും ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണവ. അശാന്തി വാഴുന്ന നാട്ടില്‍ നിന്നുള്ള അവരുടെ കഥകള്‍ക്ക് വിലാപത്തിന്‍െറ ഛായയല്ലാതെ പിന്നെയെന്താണുണ്ടാവുക. നാടകത്തിനു വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. തന്‍െറ നാടകപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കരുതി വിവാഹം പോലും വേണ്ടെന്നുവെച്ചു ഈ 37കാരി. ദേശീയനാടകോത്സവത്തില്‍ പങ്കെടുക്കാന്‍  കോഴിക്കോട്ടത്തെിയ തനിന്‍ലീമ നാടകജീവിതം പങ്കുവെക്കുന്നു.

വലിയ നാടകക്കാരിയാവണമെന്ന് ആഗ്രഹിച്ചല്ല 18ാം വയസ്സില്‍ തനിന്‍ലീമ തിയറ്റര്‍ ജീവിതത്തിലേക്കിറങ്ങിയത്. നാടകവുമായി നടക്കുന്ന പെണ്ണിനെക്കുറിച്ച് മണിപ്പൂരുകാര്‍ക്ക് മലയാളികളെപ്പോലെ വലിയ അഭിപ്രായമില്ല. പരമ്പരാഗത വിശ്വാസം മുറുകെപ്പിടിക്കുന്ന ഹിന്ദുകുടുംബത്തിലെ ഏക പെണ്‍കുട്ടിയായിരുന്നു തനിന്‍ലീമ. ഡോക്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്‍െറ ആഗ്രഹം. നാടകക്കാരിയാവാന്‍ ഇറങ്ങിത്തിരിച്ചതോടെ അമ്മ തമ്പിമേച്ചക്ക് അന്ന് ബോധക്കേടായി. അമ്മ മകളെ പിന്തിരിപ്പിക്കാന്‍ ദിവസങ്ങളോളം കരഞ്ഞു പ്രാര്‍ഥിച്ചു, ശകാരിച്ചു. അയല്‍വാസികള്‍ അമ്മയെയും കുടുംബത്തെയും മകള്‍ക്കെതിരെ ‘പിരികയറ്റി’. എന്നാല്‍, തനിന്‍ലീമ മൗനം പാലിച്ചു. എന്തായാലും നാടകക്കാരിയാവണം. ലോകത്ത് ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ വ്യഥകളെക്കുറിച്ച്  നാടകത്തിലൂടെ സംവദിക്കണം. പ്രത്യേകിച്ച് തോക്കും ബോംബും കലാപങ്ങളും വാഴുന്ന മണിപ്പൂരിലെ സാധാരണക്കാരന്‍െറ ദുരിതങ്ങള്‍ സമൂഹത്തോട് പറയണം.

ഇതിനെല്ലാം പ്രചോദനമായത്  1990ല്‍ അലഹബാദില്‍ നടന്ന ദേശീയ നാടകോത്സവത്തില്‍ പങ്കെടുത്തതോടെയാണ്. നാട്ടിലെ ഒരു തിയറ്റര്‍ പ്രവര്‍ത്തക അന്ന് ചെറിയൊരു റോളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. അവരോടൊപ്പം അലഹബാദില്‍ പോയി നാടകോത്സവത്തില്‍ പങ്കെടുത്തു. അവിടെ നടന്ന സെമിനാറില്‍ മറാത്തക്കാരിയായ ഒരു കൊച്ചുപെണ്‍കുട്ടിയുടെ ആശയപ്രകടനം തനിക്ക് നാടകം കളിക്കാന്‍ എന്തെന്നില്ലാത്ത പ്രചോദനമാവുകയായിരുന്നു.

എം.എക്ക് പഠിക്കാന്‍ പറഞ്ഞയച്ചപ്പോള്‍ കുടുംബമറിയാതെ നാടകത്തില്‍ ഡിപ്ളോമക്ക് ചേര്‍ന്നു. പിന്നീടാണ് എം.എ പൂര്‍ത്തിയാക്കിയത്. അമ്മയുടെ ആഗ്രഹം പോലെ പിന്നെ ഡോക്ടറായി. പക്ഷേ, നാടകത്തിലുള്ള ഡോക്ടറേറ്റാണ് പ്രിയപ്പെട്ട മകള്‍ നേടിയത്. മകളുടെ കാര്യമോര്‍ത്ത് വിലപിച്ച അമ്മയുടെ തലയില്‍ കൈവെച്ച് അന്ന് മകള്‍ പ്രതിജ്ഞയെടുത്തു. അമ്മേ താനൊരിക്കലും മോശപ്പെട്ട പെണ്ണാവില്ല. ‘നാടകത്തിലൂടെ എനിക്ക് ലഭിക്കുന്ന പ്രശസ്തിയിലും അംഗീകാരങ്ങളിലും ഏറെ സന്തുഷ്ടയാണിന്നെന്‍െറയമ്മ -നിന്‍ലീമ പറയുന്നു. എന്നാല്‍, തന്‍െറ നാട്ടുകാര്‍ക്ക് ഞാനിപ്പോഴും മോശപ്പെട്ടവളാണ്. നാടകവുമായി നടക്കുന്ന പെണ്ണിനെ അവര്‍ക്ക് മോശക്കാരിയായി മാത്രമേ കാണാനാവൂ. അത്രമാത്രം സങ്കുചിതമാണ് മണിപ്പൂരിന്‍െറ മനസ്സ്. അവിടെ പെണ്ണും ആണും വെവ്വേറെ ലോകത്ത് ജീവിക്കേണ്ടവരാണ് എന്ന തെറ്റായ ധാരണക്കാണ് പിന്തുണ ഏറെയുള്ളത്. എനിക്കതിന് കഴിയില്ല’.

‘ഇംഫാലിനടുത്ത് നാലേക്കറോളം സ്ഥലത്താണ് എന്‍െറ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മനോഹരമായ ഭൂപ്രദേശമാണിത്. അവിടെ നാടകപഠനകേന്ദ്രം, യോഗ, ആയോധന ^കലാപഠനം എന്നിവയുണ്ട്. ഹോസ്റ്റല്‍ സൗകര്യം, ഓപണ്‍എയര്‍ തിയറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്ഥാപനം. 2011 ജനുവരിയില്‍ നാട്ടുകാര്‍ അത് തീയിട്ടുനശിപ്പിച്ചു. അവര്‍ക്ക് അസൂയയാണ്. അസഹിഷ്ണുതയും. പക്ഷേ, എനിക്കവരോട് ശത്രുതയില്ല. അവരുടെ ജീവിതം എത്രമാത്രം കനല്‍ നിറഞ്ഞതാണെന്നാണ് ഞാന്‍ നാടകത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഞാന്‍ കോഴിക്കോട്ട് നാടകം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് നാട്ടില്‍ നിന്ന് അമ്മ വിളിച്ചിരുന്നു. അന്ന് അവിടെ മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടായി എന്ന വിവരം അറിയിച്ചു. ഞങ്ങളുടെ അയല്‍ക്കാരനായ ഒരാളാണ് കൊല്ലപ്പെട്ടത്. നിങ്ങള്‍ക്കറിയുമോ, ഞങ്ങളുടെ നാട്ടില്‍ പുരുഷന്മാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്ഫോടനങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെടുന്നവരിലേറെയും പുരുഷന്മാരാണ്്. അവിടെ അനാഥമാക്കപ്പെടുന്ന സ്ത്രീയുടെ ദു$ഖം, കുഞ്ഞുങ്ങളുടെ വിലാപം... ഇതൊക്കെ എന്നാണ് അവസാനിക്കുക. എന്നും അശാന്തമാണ് എന്‍െറ നാട്. ആ നാട്ടില്‍ നിന്നുള്ള നാടകം കണ്ട് നിങ്ങള്‍ക്കെങ്ങനെ ചിരിക്കാനാവും’.

ഏറ്റവും സന്തോഷിക്കുന്നത് രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് നാടകമവതരിപ്പിക്കുമ്പോഴാണെന്ന് തനിന്‍ലീമ പറയുന്നു. പ്രേക്ഷകരുടെ പ്രോത്സാഹനം കിട്ടുമ്പോള്‍ എല്ലാ ദു$ഖവും മറക്കുന്നു. അവാര്‍ഡ് കിട്ടുമ്പോഴൊന്നും വലുതായി സന്തോഷിക്കാറില്ല. ഇറോം ശര്‍മിളയോട് ഒരിക്കല്‍ അവര്‍ അവാര്‍ഡുകളെക്കുറിച്ച് സംസാരിച്ചു. അവര്‍ അന്ന് ചോദിച്ചു; തന്‍െറ ജീവിതത്തില്‍ അവാര്‍ഡുകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്. ഈ ജീവിതം സമരമുഖത്ത് തീര്‍ന്നില്ളേ. ഇനി എന്ത് അവാര്‍ഡ് കിട്ടിയിട്ടെന്താ..? ഇതുതന്നെയാണ് തനിന്‍ലീമക്കും ചോദിക്കാനുള്ളത്. താനും മറ്റൊരു സമരമുഖത്താണ്. നാട്ടില്‍ സമാധാനവും സന്തോഷവും തിരിച്ചുകിട്ടാനുള്ള സമരമാണ് അവരുടെ നാടകങ്ങള്‍. ‘എന്‍െറ ജീവിതവും ഈ സമരമുഖത്ത് അവസാനിക്കുകയാണ്’ ഇതുപറഞ്ഞ് തനിന്‍ലീമ വിങ്ങിപ്പൊട്ടി...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story