Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകുട്ടികളുടെ...

കുട്ടികളുടെ ഗ്രാമത്തിന് കാല്‍നൂറ്റാണ്ട്

text_fields
bookmark_border
കുട്ടികളുടെ ഗ്രാമത്തിന് കാല്‍നൂറ്റാണ്ട്
cancel

അനാഥത്വത്തിന്‍െറ വേദനകള്‍ക്ക് പകരം വാത്സല്യവും സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന കുട്ടികളുടെ ഗ്രാമത്തിന് രജതജൂബിലി. ആലുവ എടത്തല എസ്.ഒ.എസ് ചില്‍ഡ്രന്‍സ് വില്ളേജാണ് 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. 1990ലാണ് ആലുവ എസ്.ഒ.എസ് വില്ളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനെ അടിസ്ഥാനമാക്കിയാണ്  ഈവര്‍ഷം രജതജൂബിലി വര്‍ഷമായി കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ എസ്.ഒ.എസ് വില്ളേജാണിത്. ‘സേവ് അവര്‍ സോള്‍സ്’ എന്ന എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തില്‍ ആരോരുമില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്ക് എല്ലാമാവുകയാണ് ഇവിടത്തെ അമ്മമാര്‍. പവിത്രമായ മാതൃസ്നേഹം പകുത്തു നല്‍കി കുട്ടികള്‍ക്ക് സ്വന്തം അമ്മമാരായി മാറുകയാണ് ഇവര്‍. സ്വന്തം കുടുംബത്തിന്‍െറ സംരക്ഷണവും കരുതലും നഷ്ടമായ കുട്ടികള്‍ക്ക് സ്നേഹനിധിയായ അമ്മക്കൊപ്പം സഹോദരിമാരും സഹോദരന്മാരും കൂട്ടുണ്ടാകും.

15 വീടുകള്‍ അടങ്ങുന്നതാണ് ആലുവ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം. ഓരോ വീട്ടിലും 10 കുട്ടികളും ഒരു അമ്മയുമാണുള്ളത്. ഓരോ മതവിഭാഗത്തിലുംപെട്ട കുട്ടികളെ ഉള്‍പ്പെടുത്തിയാണ് വ്യത്യസ്ത വീടുകള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ വീട്ടിലെയും കുട്ടികളുടെ മതത്തില്‍പെട്ട സ്ത്രീകള്‍ തന്നെയായിരിക്കും അതത് വീടുകളിലെ അമ്മമാര്‍. പിഞ്ചുകുട്ടികളെ മുതല്‍ കുട്ടികളുടെ ഗ്രാമത്തില്‍ ഏറ്റെടുക്കും. എന്നാല്‍, നിലവില്‍ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളാണ് പ്രധാനമായും എത്തുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഇവിടേക്ക് കുട്ടികളെ അയക്കുന്നത്. 13 വയസ്സ് പൂര്‍ത്തിയാകുന്ന ആണ്‍കുട്ടികളെ വീടുകളില്‍ നിന്ന് ഇവിടെതന്നെയുള്ള യൂത്ത് ഹോസ്റ്റലിലേക്ക് മാറ്റും.‘അരുണോദയ’ എന്ന പേരിലുള്ള യൂത്ത് ഹോസ്റ്റലിലായിരിക്കും പ്ളസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ താമസിക്കുക. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവര്‍ അതത് സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്. ഇതിനുള്ള ചെലവുകളെല്ലാം എസ്.ഒ.എസാണ് വഹിക്കുന്നത്.

നിശ്ചിതസമയങ്ങളില്‍ ഇവര്‍ക്ക് വില്ളേജ് സന്ദര്‍ശിക്കാനാകും. എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമങ്ങള്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന ബാല്യങ്ങള്‍ക്ക് ലോകമെമ്പാടും തണലേകുന്നുണ്ട്. 133 രാജ്യങ്ങളിലായി ലക്ഷക്കണക്കിനു കുട്ടികളാണ് എസ്.ഒ.എസ് ഗ്രാമങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. സ്വയംസന്നദ്ധരായി വരുന്ന സ്പോണ്‍സര്‍മാര്‍ കുട്ടികളുടെ ചെലവ് വഹിക്കുന്നു. ഫണ്ട് കണ്ടെത്തുന്നതിനായി ഫണ്ട് ഡെവവലപ്മെന്‍റ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. അരനൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ എസ്.ഒ.എസ് ഗ്രാമം സ്ഥാപിതമായത്. 2014ല്‍ സുവര്‍ണ ജൂബിലിയാഘോഷിച്ചിരുന്നു. രാജ്യത്ത് സംഘടനക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം ഗ്രാമങ്ങളുണ്ട്. 1998ല്‍ ഭാരതസര്‍ക്കാറിന്‍െറ മികച്ച ശിശുസംരക്ഷണ സംഘടനക്കുള്ള പുരസ്കാരം ഇവരെ തേടിയെത്തിയിരുന്നു.

സ്നേഹനിധികളായ അമ്മമാര്‍
മറ്റ് അനാഥാലയങ്ങളില്‍നിന്ന് എസ്.ഒ.എസ് ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ അമ്മമാരാണ്. ഓരോ വീടിനും ഓരോ അമ്മമാരെ നല്‍കുകയാണ്. 25 വയസ്സ് മുതല്‍ 38 വയസ്സുവരെയുള്ള സ്ത്രീകളെയാണ് അമ്മമാരായി നിയമിക്കുക. വിധവകള്‍, അവിവാഹിതര്‍, വിവാഹമോചനം നേടിയവര്‍ എന്നിവരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. ഇവര്‍ സ്വന്തം കുട്ടികള്‍ ഇല്ലാത്തവരായിരിക്കും.  അമ്മമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡല്‍ഹിയിലെ പരിശീലനകേന്ദ്രത്തില്‍ രണ്ടുവര്‍ഷം പരിശീലനം നല്‍കും. ജോലിയില്‍ പ്രവേശിക്കുന്നവര്‍ 25 വര്‍ഷം നിര്‍ബന്ധമായും ജോലിചെയ്യണം. 60 വയസ്സാണ് അമ്മമാരുടെ വിരമിക്കല്‍ പ്രായപരിധി. ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് നല്ളൊരു തുക പെന്‍ഷനായി ലഭിക്കും. വിരമിക്കല്‍ കഴിഞ്ഞാല്‍ എസ്.ഒ.എസിന്‍െറ റിട്ടേര്‍ഡ് ഹോമില്‍ ജീവിതകാലം മുഴുവന്‍ താമസിക്കുകയുംചെയ്യാം.

അമ്മമാരോടൊപ്പമുള്ള കുട്ടികളുടെ ജീവിതം സ്വന്തം വീട്ടിലേതു പോലെ തന്നെയാണ്. ഭക്ഷണം പാചകംചെയ്യാനും കഴിക്കാനും കഥപറയാനും കടയില്‍ പോകാനും സ്കൂളില്‍ പോകുന്നവരെ ഒരുക്കാനുമെല്ലാം കൂട്ടായുള്ളത് അമ്മതന്നെ. ഓരോ കുട്ടിയും അമ്മമാര്‍ക്ക് പ്രിയപ്പെട്ടവരാണ്. തിരിച്ച് കുട്ടികള്‍ക്കും അങ്ങനെതന്നെ. ഓരോ കുട്ടിയുടെയും മനസ്സറിഞ്ഞാണ്  അമ്മമാര്‍ കുട്ടികളെ വളര്‍ത്തുന്നത്. കുട്ടികളുടെ ഗ്രാമത്തില്‍ വളര്‍ത്തുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അച്ചടക്കം കൂടുമെന്നാണ് അമ്മമാരുടെ അവകാശവാദം. സ്നേഹത്തിനായി കൊതിക്കുന്നവര്‍ക്ക് സ്നേഹമായും നന്മയായുമെല്ലാം  ഇവിടത്തെ അമ്മമാര്‍ മാറുന്നു. അമ്മയെന്ന വാക്കിന്‍െറ അര്‍ഥം മാധുര്യമായി പെയ്തിറങ്ങുകയാണിവിടെ. സഹനത്തിന്‍െറ, സാന്ത്വനത്തിന്‍െറ വേറിട്ടൊരു മുഖവും കുട്ടികള്‍ക്ക് അമ്മമാര്‍ പകര്‍ന്നുനല്‍കുന്നു. പല തലമുറകളിലായി നിരവധി മക്കളുള്ള അമ്മമാരും ഇവിടെയുണ്ട്.

വിരമിക്കുന്ന അമ്മമാര്‍ക്ക് റിട്ടേര്‍ഡ് ഹോമുണ്ടെങ്കിലും പലപ്പോഴും ഇവിടെ ആളുകള്‍ കുറവായിരിക്കും. തങ്ങള്‍ വളര്‍ത്തിവലുതാക്കിയ മക്കളോടൊപ്പം അവരുടെ വീടുകളില്‍ മാറിമാറി താമസിക്കുകയായിരിക്കും പലപ്പോഴും പല അമ്മമാരും. നിലവിലെ അമ്മമാരടക്കം ഇപ്പോള്‍ മുത്തശ്ശിമാരായി മാറിയിട്ടുണ്ട്. ഓരോ കുടുംബത്തിലെയും അടുക്കളകളുടെ ചുമതല മുതിര്‍ന്ന മക്കള്‍ക്കാണ്. റോസാപ്പൂക്കളുമായെ ത്തുന്ന കുട്ടികളാണ് രാവിലെ അമ്മയെ ഉണര്‍ത്തുന്നത്. ചെറിയ പോക്കറ്റ് മണിയില്‍നിന്ന് മിച്ചംവെച്ച് ഓരോ മക്കളും അമ്മമാര്‍ക്ക് ചെറിയ ഗിഫ്റ്റുകള്‍ നല്‍കുന്നു. ഓരോ വീടുകളുടെയും ചെലവുകള്‍ അതത് അമ്മമാരാണ് നടത്തുന്നത്. ഇതിനായി ഓരോ മാസവും നിശ്ചിതതുക ബാങ്ക് അക്കൗണ്ടില്‍ അധികൃതര്‍ നിക്ഷേപിക്കും. ചെലവഴിക്കപ്പെടുന്ന പണത്തിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് സീനിയര്‍ എക്സിക്യൂട്ടിവ് ഡാലിയ പറഞ്ഞു.

വിദ്യാഭ്യാസം... വിവാഹം
ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് അധികൃതര്‍ നല്‍കുന്നത്. എം.ബി.എ ചെയ്തവരും എന്‍ജിനീയറിങ്, നഴ്സിങ് ബിരുദധാരികളുമുള്‍പ്പെടെ വിവിധ കര്‍മമേഖലയില്‍ എത്തിപ്പെട്ടവരാണ് ഇവിടെ വളര്‍ന്ന കുട്ടികള്‍. പ്ളസ് ടുവിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ക്ക് അതത് സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലോ എസ്.ഒ.എസ് വില്ളേജിലോ താമസിക്കാന്‍ സൗകര്യമുണ്ട്. ഇതിനടക്കമുള്ള ചെലവുകളും അധികൃതരാണ് വഹിക്കുന്നത്. 25 വയസ്സുവരെ കുട്ടികളുടെ സാമ്പത്തികകാര്യങ്ങള്‍ വില്ളേജ് വഹിക്കും. അപ്പോഴേക്കും ഇവര്‍ ഏതെങ്കിലും തൊഴില്‍മേഖലയില്‍ എത്തിപ്പെടുകയോ വിവാഹം കഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകും. പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ 25 വയസ്സിനു മുമ്പായിതന്നെ നടത്താറുണ്ട്. ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും വിവാഹാന്വേഷണം അധികൃതരെ തേടിയത്തെലാണ് പതിവ്. വിവാഹാലോചനക്കായി പരസ്യം നല്‍കുക അപൂര്‍വമായി മാത്രമാണ്. എസ്.ഒ.എസ് വില്ളേജില്‍ വളര്‍ന്ന് ഉന്നതനിലയില്‍ ജോലിചെയ്ത് കുടുംബജീവിതം നയിക്കുന്ന  നിരവധിപേരുണ്ട്. അത്തരക്കാരും തങ്ങളുടെ സഹോദരങ്ങളുടെ^വിദ്യാഭ്യാസം^ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിവരുന്നു.

ആഘോഷങ്ങള്‍
പൊതുവില്‍ എല്ലാവിധ ആഘോഷങ്ങളും കുട്ടികളുടെ ഗ്രാമത്തിലും നടത്തപ്പെടാറുണ്ട്. ജൂണ്‍ 23 ലെ എസ്.ഒ.എസ് ദിനാചരണമാണ് പ്രധാന ആഘോഷമെന്ന് വില്ളേജ് ഡയറക്ടര്‍ ശ്രീകുമാര്‍ പറയുന്നു. ആഘോഷദിനങ്ങളില്‍ ഭക്ഷണവും മറ്റു പരിപാടികളും ഒന്നിച്ചാണ് നടത്തുക. ഇതിനു പുറമെ എല്ലാ വിഭാഗങ്ങളുടെയും മതപരമായ ആഘോഷങ്ങളും നടക്കാറുണ്ട്. പ്രാദേശിക ആഘോഷങ്ങളിലും വില്ളേജിന്‍െറ പ്രാതിനിധ്യമുണ്ട്. ജോലി തേടിയും വിവാഹംകഴിച്ച് പുറത്ത് താമസമാക്കിയവര്‍ ഇത്തരം ആഘോഷവേളകളിലും ഒഴിവ് ദിനങ്ങളിലും സ്വന്തം വീട്ടിലേക്കു വരും. ഇവരുടെ വരവുംകാത്ത് അമ്മമാരും സഹോദരങ്ങളും സ്നേഹംനിറഞ്ഞ മനസ്സുമായി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story